
ന്യൂദൽഹി: വരാനിരിക്കുന്ന ഇസ്രായേൽ സന്ദർശനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ അഭിപ്രായത്തിന് മറുപടിയായാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. മോദി ബുധനാഴ്ച ഇസ്രായേൽ സന്ദർശിക്കുമെന്ന് നെതന്യാഹു പറഞ്ഞിരുന്നു.
നന്ദി പ്രധാനമന്ത്രി നെതന്യാഹു
“നന്ദി, എന്റെ സുഹൃത്ത്, പ്രധാനമന്ത്രി നെതന്യാഹു. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും നമ്മുടെ ഉഭയകക്ഷി ബന്ധങ്ങളുടെ വൈവിധ്യത്തെക്കുറിച്ചും ഞാൻ നിങ്ങളോട് പൂർണ്ണമായും യോജിക്കുന്നു. വിശ്വാസം, നൂതനാശയങ്ങൾ, സമാധാനത്തിനും പുരോഗതിക്കും വേണ്ടിയുള്ള പങ്കിട്ട പ്രതിബദ്ധത എന്നിവയിൽ അധിഷ്ഠിതമായ ഇസ്രായേലുമായുള്ള നമ്മുടെ അചഞ്ചലമായ സൗഹൃദത്തെ ഇന്ത്യ വളരെയധികം വിലമതിക്കുന്നു,” – പ്രധാനമന്ത്രി മോദി പറഞ്ഞു.
ഇതിനു പുറമെ തന്റെ വരാനിരിക്കുന്ന ഇസ്രായേൽ സന്ദർശന വേളയിൽ നിങ്ങളുമായി ചർച്ചകൾ നടത്താൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം തന്നെ ഞായറാഴ്ച രാവിലെ എക്‌സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി മോദിയുടെ ബുധനാഴ്ചത്തെ ചരിത്രപരമായ ഇസ്രായേൽ സന്ദർശനത്തെക്കുറിച്ച് നെതന്യാഹു സംസാരിച്ചു. ഇസ്രായേലും ഇന്ത്യയും തമ്മിലുള്ള ബന്ധം രണ്ട് ആഗോള നേതാക്കൾ തമ്മിലുള്ള ശക്തമായ സഖ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
എഐ മുതൽ പ്രാദേശിക സഹകരണം വരെ
“നവീകരണത്തിലും സുരക്ഷയിലും പങ്കിട്ട തന്ത്രപരമായ കാഴ്ചപ്പാടിലും ഞങ്ങൾ പങ്കാളികളാണ്. ഒരുമിച്ച്, സ്ഥിരതയ്‌ക്കും പുരോഗതിക്കും പ്രതിജ്ഞാബദ്ധരായ രാഷ്‌ട്രങ്ങളുടെ ഒരു സഖ്യം ഞങ്ങൾ കെട്ടിപ്പടുക്കുകയാണ്” എന്ന് അദ്ദേഹം പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുതൽ പ്രാദേശിക സഹകരണം വരെ, ഇന്ത്യയുടെയും ഇസ്രായേലിന്റെയും പങ്കാളിത്തം പുതിയ ഉയരങ്ങളിലെത്തുകയാണെന്ന് നെതന്യാഹു പറഞ്ഞു.