കീവ് : റഷ്യയും ഉക്രെയ്നും തമ്മിലുള്ള യുദ്ധം ഏറെ ആശങ്കാജനകമായ അവസ്ഥയിലാണ് എത്തിയിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച റഷ്യൻ വ്യോമതാവളം ആക്രമിച്ചുകൊണ്ട് ഉക്രെയ്ൻ റഷ്യയുടെ കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന ആണവ ബോംബറുകളും നിരീക്ഷണ വിമാനങ്ങളും നശിപ്പിച്ചു. ഉക്രെയ്നിന്റെ ഈ നീക്കം റഷ്യയെ വല്ലാതെ പ്രകോപിപ്പിച്ചിട്ടുണ്ട്.
എന്നാൽ റഷ്യൻ വ്യോമതാവളത്തിൽ നടത്തിയ ഡ്രോൺ ആക്രമണം ഉക്രെയ്ൻ വലിയ വിജയമായി കണക്കാക്കപ്പെടുന്നുണ്ട്. ഇപ്പോഴിത റഷ്യയുടെ എത്ര ശതമാനം ബോംബർ വിമാനങ്ങളെ നശിപ്പിച്ചുവെന്നുള്ള വിവരങ്ങളും ഉക്രെയ്ൻ പുറത്ത് വിട്ടിട്ടുണ്ട്. യൂറോപ്യൻ വാർത്താ ഏജൻസിയായ നെക്സ്റ്റയുടെ റിപ്പോർട്ട് പ്രകാരം റഷ്യയിൽ ഉക്രേനിയൻ ഡ്രോണുകൾ 41 ബോംബർ വിമാനങ്ങളെ നശിപ്പിച്ചുവെന്നാണ് വിവരം.
ഉക്രെയ്ൻ ലക്ഷ്യമിട്ട റഷ്യൻ ബോംബർ വിമാനങ്ങളിൽ എ-50, ടിയു-95, ടിയു-22എം3, ടിയു-160 എന്നിവ ഉൾപ്പെടുന്നുവെന്ന് ഉക്രെയ്നിന്റെ സുരക്ഷാ സേന മേധാവി വാസിൽ മാലിയുക്ക് അറിയിച്ചിട്ടുണ്ട്. ഉക്രെയ്നിന്റെ വിലയിരുത്തലിൽ റഷ്യയുടെ തന്ത്രപ്രധാനമായ ക്രൂയിസ് മിസൈൽ വാഹിനിക്കപ്പലുകളിൽ 34% കേടാകുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. ഇവയിൽ ആണവ ആക്രമണ ബോംബറുകളും ഉൾപ്പെടുന്നു. റഷ്യയ്‌ക്ക് ഈ നഷ്ടത്തിന്റെ ഏകദേശ മൂല്യം 7 ബില്യൺ ഡോളറിലധികം ആണെന്നും ഉക്രെയ്ൻ അവകാശപ്പെടുന്നു.
പ്രധാനമായും ഉക്രെയ്ൻ 5 റഷ്യൻ വ്യോമതാവളങ്ങളാണ് ആക്രമിച്ചത്. ഇതിനായി ആകെ 117 ഡ്രോണുകൾ ഉപയോഗിച്ചു. കൂടാതെ ഉക്രെയ്നിന്റെ രഹസ്യാന്വേഷണ ഏജൻസി ഒന്നര വർഷമായി ഡ്രോൺ ആക്രമണത്തിന് തയ്യാറെടുക്കുകയായിരുന്നു. ഇതിനായി ഡ്രോണുകൾ ട്രക്കുകളിൽ ഒളിപ്പിച്ച് റഷ്യയ്‌ക്കുള്ളിൽ കൊണ്ടുപോകുകയായിരുന്നു.
റഷ്യൻ വ്യോമതാവളത്തിൽ നടന്ന ഡ്രോൺ ആക്രമണത്തിന് നേതൃത്വം നൽകിയത് ഉക്രെയ്ൻ സുരക്ഷാ സേന മേധാവി വാസിൽ മാലിയുക് ആണ്. ഈ ആക്രമണത്തിന് ഉക്രെയ്ൻ ‘ഓപ്പറേഷൻ സ്പൈഡേഴ്‌സ് വെബ്’ എന്നാണ് അദ്ദേഹം പേരിട്ടത്. റഷ്യൻ വ്യോമസേനയ്‌ക്കെതിരെ ഉക്രെയ്ൻ ഇതുവരെ നടത്തിയതിൽ വച്ച് ഏറ്റവും മാരകമായ ആക്രമണമായാണ് ഇത് കണക്കാക്കപ്പെടുന്നത്.