• Fri. Jun 13th, 2025

24×7 Live News

Apdin News

ഉക്രെയ്ൻ നഗരങ്ങളിൽ നാശം വിതച്ച് റഷ്യൻ ഡ്രോണുകൾ ; കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത് മൂന്ന് പേർ : യുഎസിനോട് ഇടപെടാൻ അപേക്ഷിച്ച് സെലൻസ്കി

Byadmin

Jun 12, 2025


കീവ് : ഉക്രെയ്നിൽ വലിയ തോതിലുള്ള ഡ്രോൺ ആക്രമണങ്ങൾ നടത്തി റഷ്യ.  ചൊവ്വ-ബുധൻ രാത്രികളിലാണ് റഷ്യ  ശക്തമായ രീതിയിൽ ഉക്രെയ്നെതിരെ ആഞ്ഞടിച്ചത്. റഷ്യ നടത്തിയ ഈ ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 64 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ ആക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉക്രെയ്ൻ ഉദ്യോഗസ്ഥർ പുറത്ത് വിട്ടിട്ടുണ്ട്.

വടക്കുകിഴക്കൻ ഉക്രെയ്നിലെ തന്റെ നഗരം റഷ്യൻ ആക്രമണം ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിലൊന്നാണെന്ന് ഖാർകിവ് മേയർ ഇഗോർ തെരേഖോവ് മാധ്യമങ്ങളോട് പറഞ്ഞു. നഗരത്തിൽ റഷ്യ 17 ഡ്രോൺ ആക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്നും ഒരിക്കലും ലക്ഷ്യം വയ്‌ക്കാൻ പാടില്ലാത്ത സിവിലിയൻ പ്രദേശങ്ങളിലാണ് ആക്രമണം അഴിച്ചുവിട്ടതെന്നും ഇഗോർ തെരേഖോവ് കുറ്റപ്പെടുത്തി.

അതേ സമയം റഷ്യൻ ആക്രമണത്തിൽ 64 പേർക്ക് പരിക്കേറ്റതായി ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും പ്രസ്താവന ഇറക്കി. റഷ്യയ്‌ക്ക് മേൽ കൂടുതൽ സമ്മർദ്ദം അന്താരാഷ്‌ട്ര സമൂഹം ചെലുത്തണമെന്ന് അദ്ദേഹം ആവർത്തിച്ചു. ഇപ്പോൾ ഓരോ പുതിയ ദിവസവും റഷ്യയുടെ പുതിയ വെറുപ്പുളവാക്കുന്ന ആക്രമണങ്ങൾ വർധിച്ച് വരികയാണ്. ഈ സാഹചര്യത്തിൽ റഷ്യയെ ബുദ്ധിമുട്ടിലാക്കുന്ന പുതിയ തീരുമാനങ്ങൾ മാറ്റിവയ്‌ക്കരുത്. പ്രധാനമായും യുഎസും മറ്റ് ലോക നേതാക്കളും പ്രശ്നത്തിൽ ഇടപെടണം. കൊലപാതകങ്ങളും അക്രമണങ്ങളും അവസാനിപ്പിക്കാൻ ലോകരാജ്യങ്ങൾ മുന്നിട്ടിറങ്ങണമെന്നും പ്രസിഡന്റ് പറഞ്ഞു.

ഇവിടെ എടുത്ത് പറയേണ്ടത് സമീപ മാസങ്ങളിൽ റഷ്യ ഖാർകിവിനെ ആവർത്തിച്ച് ലക്ഷ്യം വച്ചിട്ടുണ്ട് എന്നതാണ്. നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളിൽ ആവർത്തിച്ചുള്ളതും വലുതുമായ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ റഷ്യ ഇതിനോടകം നടത്തിയിട്ടുണ്ട്. ഞായർ-തിങ്കൾ രാത്രികളിൽ ഏകദേശം 500 ഡ്രോണുകളാണ് റഷ്യ അയച്ചത്.

തുടർന്നുള്ള തിങ്കൾ- ചൊവ്വ രാത്രികളിൽ 315 ഡ്രോൺ ആക്രമണങ്ങൾ നടത്തുകയും ഉക്രെയ്നിലേക്ക് ഏഴ് മിസൈലുകൾ തൊടുത്ത് വിടുകയും ചെയ്തു. ചൊവ്വ-ബുധൻ രാത്രികളിൽ റഷ്യ നടത്തിയ ആക്രമണങ്ങളിൽ ഖാർകിവിലെ സ്ലോബിഡ്സ്കി, ഓസ്നോവിയാൻസ്കി തുടങ്ങിയ ജില്ലകളിലെ അപ്പാർട്ട്മെന്റ് കെട്ടിടങ്ങൾ, സ്വകാര്യ വീടുകൾ, കളിസ്ഥലങ്ങൾ, വ്യാവസായിക സ്ഥലങ്ങൾ, പൊതുഗതാഗതം എന്നിവയുൾപ്പെടെ വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചെന്ന് ഉക്രെയ്ൻ അധികൃതർ അറിയിച്ചിരുന്നു.



By admin