
മൊറാദാബാദ്: സഹപാഠിയെ നിർബന്ധിച്ച് ഹിജാബ് ധരിക്കാനും, മുസ്ലീം സമുദായത്തിലേക്ക് മതപരിവർത്തനം നടത്താനും നിരന്തരം പീഡിപ്പിച്ച സഹപാഠികളായ അഞ്ച് മുസ്ലീം പെൺകുട്ടികൾക്കെതിരെ ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമം 2021 പ്രകാരം പോലീസ് കേസെടുത്തു. ഇരയുടെ സഹോദരൻ ദേവേഷ് ചൗധരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിലാരി പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് പരാതിയിൽ പറയുന്നത് ഇങ്ങനെ,
പ്രതികളായ പെൺകുട്ടികളും ഇരയും ഒരേ ട്യൂഷൻ ക്ലാസുകളിൽ പഠിക്കുന്നവരായിരുന്നു. മുസ്ലീം സമുദായത്തിൽപ്പെട്ട അഞ്ച് പെൺകുട്ടികൾ തന്റെ സഹോദരിയെ ഇസ്ലാമിക വസ്ത്രധാരണവും മതപരമായ ആചാരങ്ങളും സ്വീകരിക്കാൻ പലതവണ ഭീഷണിയും സമ്മർദ്ദവും ചെലുത്തിയതായി പരാതിക്കാരൻ ആരോപിച്ചു. പെൺകുട്ടിയെ മാനസികമായി പീഡിപ്പിക്കുകയും അവളുടെ ഇഷ്ടത്തിന് വിരുദ്ധമായി മതം മാറാൻ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ഇയാൾ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ, നിർബന്ധിതമായും ചതിയിൽ പെടുത്തിയും നിർബന്ധിത മതപരിവർത്തനം കൈകാര്യം ചെയ്യുന്ന ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമത്തിലെ സെക്ഷൻ 3, 5(1) എന്നിവ പ്രകാരം പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ബലപ്രയോഗം, തെറ്റായ പ്രതിനിധാനം, അനാവശ്യ സ്വാധീനം അല്ലെങ്കിൽ നിർബന്ധം എന്നിവയിലൂടെ നടത്തുന്ന മതപരിവർത്തനങ്ങൾ തടയുക എന്നതാണ് 2021-ൽ നടപ്പിലാക്കിയ ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമം ലക്ഷ്യമിടുന്നത്. സമ്മർദത്തിന് വഴങ്ങി ആരും മതം മാറാൻ നിർബന്ധിതരാകുന്നില്ലെന്ന് ഉറപ്പാക്കുന്നതിനൊപ്പം, വ്യക്തിയുടെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കുകയുമാണ് ഈ നിയമം എന്ന് അധികാരികൾ ആവർത്തിച്ചു.
നിയമപ്രകാരം, കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്ക് കുറ്റകൃത്യത്തിന്റെ സ്വഭാവവും ഇരയുടെ ദുർബലതയും അനുസരിച്ച് അഞ്ച് മുതൽ പതിനാല് വർഷം വരെ തടവ് അനുഭവിക്കേണ്ടിവരും. അതേസമയം,കേസ് അന്വേഷണ ഘട്ടത്തിലാണെന്നും ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും മൊഴികൾ രേഖപ്പെടുത്തുമെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ‘ആരോപണങ്ങൾ സൂക്ഷ്മമായി പരിശോധിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്യുന്നു. അന്വേഷണം പൂർത്തിയാകുന്നതുവരെ ഒരു നിഗമനത്തിലും എത്തില്ല, നിയമപരമായ നടപടിക്രമങ്ങൾ കർശനമായി പാലിക്കുമെന്ന്’ ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു