ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപുരിൽ സിആർപിഎഫ് വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് സൈനികർ മരിച്ചു. 12 സൈനികർക്ക് പരിക്കേറ്റു. സിആർപിഎഫുകാർ സഞ്ചരിച്ചിരുന്ന വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. കഡ്വ-ബസന്ത്ഗഢ് മേഖലയിലായിരുന്നു അപകടം.
അപകടം നടന്നതായി റിപ്പോർട്ട് ലഭിച്ച ഉടൻ തന്നെ സംഭവ സ്ഥലത്തേക്ക് പൊലീസ് സംഘം എത്തുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തതായി ഉദ്ദം പൂർ അഡീഷണൽ എസ്പി സന്ദീപ് ഭട്ട് പറഞ്ഞു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം പറഞ്ഞു.
സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കിയതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കി. ‘കഡ്വ-ബസന്ത്ഗഢ് മേഖലയിൽ സിആർപിഎഫ് വാഹനം ഉൾപ്പെട്ട റോഡപകടത്തിന്റെ വാർത്ത അസ്വസ്ഥതയുണ്ടാക്കുന്നതാണ്. വാഹനത്തിൽ സിആർപിഎഫിലെ ധീരരായ നിരവധി ജവാന്മാരുണ്ടായിരുന്നു. ജില്ലാ കളക്ടർ സലോനി റായി സ്ഥിതിഗതികൾ നേരിട്ട് നിരീക്ഷിക്കുകയും വിവരങ്ങൾ അറിയിക്കുകയും ചെയ്യുന്നുണ്ട്’. അദ്ദേഹം എക്സിൽ കുറിച്ചു.