
ഉപരാഷ്‌ട്രപതി സി.പി രാധാകൃഷ്ണന്റെ മന്നം സമാധി സന്ദർശനത്തിൽ അനിശ്ചിതത്വം. ചങ്ങനാശ്ശേരിയിലെ മന്നത്തു പത്മനാഭൻ സമാധിയിൽ സുരക്ഷാ പരിശോധനയ്‌ക്ക് എൻഎസ്‌എസ് അനുമതി നിഷേധിച്ചതിനെത്തുടർന്നാണിത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തുന്ന ഉപരാഷ്‌ട്രപതി ശനിയാഴ്ച ചങ്ങനാശ്ശേരിയിലെ സെന്റ് ബെർക്ക്മാൻസ് കോളേജിൽ നടക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ പങ്കെടുക്കും.
യാത്രാ പദ്ധതി പ്രകാരം, അദ്ദേഹം കൊച്ചി വിമാനത്താവളത്തിലെത്തി ഹെലികോപ്റ്ററിൽ ചങ്ങനാശ്ശേരിയിലേക്ക് പോകും. അവിടെ നിന്ന് നായർ സർവീസ് സൊസൈറ്റി (എൻഎസ്‌എസ്) കോളേജ് ഗ്രൗണ്ടിൽ ഇറങ്ങും. ലാൻഡിംഗിന് ശേഷം, സമീപത്തുള്ള മന്നം സമാധി സന്ദർശിക്കുകയും പുഷ്പാർച്ചന നടത്തുകയും ചെയ്യും. തുടർന്ന് എസ്‌ബി കോളേജിലേക്ക് റോഡ് മാർഗം പോകുകയും ചെയ്യും. സന്ദർശനത്തിന് മുന്നോടിയായി വെള്ളിയാഴ്ച ഡോഗ് സ്ക്വാഡ് ഉൾപ്പെടെയുള്ള ഒരു സംഘം സുരക്ഷാ പരിശോധനയ്‌ക്കായി മന്നം സമാധിയിലെത്തിയെങ്കിലും എൻഎസ്‌എസ് അധികൃതർ അനുമതി നിഷേധിച്ചു.
ഡോഗ് സ്ക്വാഡിനെയും പോലീസിനെയും സമാധിയിലേക്ക് പ്രവേശിക്കാൻ അനുവാദിക്കില്ലെന്നും ഒരു പുണ്യസ്ഥലമായിട്ടാണ് എൻഎസ്‌എസ് സമാധിയെ കണക്കാക്കുന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടി. അതേസമയം, മന്നം സമാധിയിൽ ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന് സന്ദർശനാനുമതി നിഷേധിച്ചതിൽ വിശദീകരണവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ശരിയായ രീതിയിൽ അനുമതി ചോദിച്ചില്ലെന്നും പുഷ്പാർച്ചനയുടെ കാര്യത്തിൽ നേരത്തെ അനുമതി തേടിയില്ലെന്നും ജി സുകുമാരൻ നായർ പറഞ്ഞു.
വിഷയത്തിൽ പരസ്യ പ്രതികരണത്തിന് ഇല്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി.ഇന്ന് രാവിലെ ഒരു ഡിവൈഎസ്പി എത്തിയാണ് സന്ദർശന വിവരം അറിയിച്ചത്. കൂടി ആലോചനകൾ വേണ്ട കാര്യമായതിനാൽ ആണ് അനുമതി നിഷേധിച്ചത്. ഹെലികോപ്റ്റർ ഇറങ്ങാനുള്ള സൗകര്യങ്ങൾ അടക്കം ചെയ്തു നൽകിയിട്ടുണ്ട്. മന്നം സമാധിയിൽ പരിശോധനകൾ നടത്താനുള്ള അനുമതിയും നൽകാനാകില്ലെന്ന് ജി സുകുമാരൻ നായർ വ്യക്തമാക്കി.