ആലപ്പുഴ: നമ്മുടെ നാടിന്‍റെ ശുചിത്വം ഉറപ്പാക്കുന്നവരാണ് ഹരിത കർമ്മ സേന. അവരുടെ മനസ്സിന്‍റെ തെളിച്ചം കാണിക്കുന്നൊരു സംഭവമുണ്ടായി കുട്ടനാട്ടില്‍ .ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഹരിത കര്‍മ്മ സേനാംഗങ്ങളായ ഇന്ദിര റെജിയും രാധകുഞ്ഞുമോനും കാവാലം പഞ്ചായത്ത് പരിധിയിലെ 11 -ാം വാര്‍ഡ് താട്ടശ്ശേരി ഭാഗത്തെ വീടുകളിൽ ബാഗും പ്ലാസ്റ്റിക്കും ശേഖരിക്കാനെത്തിയത്.
പതിവുപോലെ പ്ലാസ്റ്റിക് വീടുകളില്‍ നിന്ന് ശേഖരിച്ച ശേഷം സെന്ററില്‍ കൊണ്ടുപോയി വെച്ചു . ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ നേരത്ത് ഇറങ്ങുമ്പോഴായിരുന്നു പഞ്ചായത്തില്‍ ഹരിതകര്‍മ്മ സേനാംഗങ്ങളുടെ മീറ്റിങ് . മീറ്റിങ് തുടങ്ങിയപ്പോഴാണ് മാല നഷ്ടപ്പെട്ടെന്ന് അറിയിച്ച് ഒരു വീട്ടമ്മ ഇരുവരെയും വിളിക്കുന്നത് . ഇതേ തുടർന്ന് കമ്മിറ്റിക്ക് ശേഷം മാല നഷ്ടപ്പെട്ട വീട്ടിൽ ഇരുവരുമെത്തി വീട്ടുകാരോടൊപ്പം പരിശോധിച്ചെങ്കിലും മാല കണ്ടെത്താനായില്ല .
പിന്നീട് വീട്ടുകാര്‍ തന്ന കവറുകളില്‍ മാല അകപ്പെട്ടുകാണുമോ എന്ന സംശയത്തില്‍ അതിവേഗം ഇന്ദിരയും രാധയും പ്ലാസ്റ്റിക് സംഭരിച്ചു വച്ച സ്ഥലത്തെയത്തി. ചാക്കുകള്‍ പരിശോധിച്ചത് വെറുതെയായില്ല. അവാസന ചാക്കു പരിശോധിക്കുന്നതിനിടെ പച്ച കവറിനുളളില്‍ ഒരു കനം, കുടഞ്ഞു നോക്കിയപ്പോള്‍ കിട്ടിയത് രണ്ടര പവന്റെ സ്വര്‍ണമാല .
വെളിയനാട് ബ്ലോക്ക് മെമ്പര്‍ സന്ധ്യ സുരേഷിനെയും വാര്‍ഡ് എഡിഎസ് ചെയര്‍പേഴ്‌സണ്‍ ശരണ്യയെയും ഒപ്പം കൂട്ടി വീട്ടമ്മക്ക് ഇരുവരും ചേർന്ന് സ്വര്‍ണ മാലതിരികെ നല്‍കി. ഇന്ദിരക്കും രാധക്കും ആ ഷോക്ക് മാറിയിട്ടില്ല എങ്കിലും തങ്ങൾക്ക് സ്വർണം കണ്ട് പിടിച്ചു നൽകാനായല്ലോയെന്ന സന്തോഷത്തിലാണ് ഇരുവരും .