• Wed. Mar 18th, 2026

24×7 Live News

Apdin News

എംപിമാരുടെ തര്‍ക്കം തീരുന്നില്ല; വെട്ടിലായി കോണ്‍. നേതൃത്വം

Byadmin

Mar 18, 2026



തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ 24 മണിക്കൂറുകള്‍ക്കകം കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതൃത്വത്തിന് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും എല്ലാ നിയോജകമണ്ഡലത്തിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ സാധിക്കുന്നില്ല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വീമ്പിളക്കിയെങ്കിലും ചര്‍ച്ചകള്‍ എങ്ങുമെത്തുന്നില്ല. തീരുമാനിച്ച സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയും പ്രതിഷേധമുയരുന്നു. നിയമസഭയിലേക്ക് മത്സരിക്കണമെന്ന എംപിമാരുടെ കടുംപിടുത്തം നേതൃത്വത്തെ വട്ടംകറക്കുന്നുണ്ട്. മാരത്തണ്‍ ചര്‍ച്ചകള്‍ നടത്തിയിട്ടും എംപിമാരായ കെ. സുധാകരനും അടൂര്‍ പ്രകാശും വഴങ്ങുന്നില്ല. ഇതോടെ നിയമസഭയിലേക്ക് മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച മറ്റ് എംപിമാരും ശക്തമായി രംഗത്തുവന്നു.

ജി. സുധാകരനോട് നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന് സോണിയയും രാഹുലും പറഞ്ഞിട്ടും പിന്‍വാങ്ങുന്ന ലക്ഷണമില്ല. ഇതോടെ സുധാകരന്റെ മണ്ഡലത്തിലെയും അടൂര്‍ പ്രകാശിന്റെ മണ്ഡലത്തിലെയും സീറ്റുകളെ സംബന്ധിച്ച് തീരുമാനം ഉണ്ടാക്കാന്‍ സാധിക്കുന്നില്ല. സുധാകരന് സീറ്റ് നല്‍കുകയാണെങ്കില്‍ തനിക്കും സീറ്റ് നല്‍കണമെന്ന് അടൂരും ശക്തമായി വാദിക്കുന്നുണ്ട്. പിന്നാലെ കൊടിക്കുന്നില്‍ സുരേഷും രംഗത്തുണ്ട്. കെ.സി. വേണുഗോപാല്‍, എം.കെ. രാഘവന്‍, ഷാഫി പറമ്പില്‍ എന്നിവര്‍ക്കും സീറ്റ് വേണമെന്ന് ആഗ്രഹം ഇല്ലാതില്ല. എല്ലാപേരും സുധാകരനെ മുന്നില്‍ നിര്‍ത്തിയാണ് വിലപേശല്‍ നടത്തുന്നത്. പീഡനക്കേസിലെ പ്രതി എല്‍ദോസ് കുന്നപ്പള്ളിക്ക് സീറ്റ് നിഷേധിച്ചെന്നാണ് വിവരം. എന്നാല്‍ എല്‍ദോസിനെ മത്സരിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യം ഉന്നയിച്ചിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ പീഡനക്കേസില്‍പെട്ടതിനാല്‍ സീറ്റ് നല്‍കുന്നില്ല. ഇതോടെ എല്‍ദോസിനും സീറ്റ് നല്‍കരുതെന്ന് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 55 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. ഇതില്‍ 14 സീറ്റുള്ള തിരുവനന്തപുരം ജില്ലയില്‍ മൂന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനേ സാധിച്ചുള്ളൂ. ആലത്തൂരില്‍ നിന്ന് രമ്യാഹരിദാസിനെ ചിറിയിന്‍കീഴില്‍ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ മണ്ഡലത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. ബിന്ദു കൃഷ്ണക്ക് വീണ്ടും സീറ്റ് നല്‍കിയതിലും അതൃപ്തി പുകയുന്നു. പാല്‍ സൊസൈറ്റിയിലും നിയമസഭയിലും പാര്‍ലമെന്റിലേക്കും മത്സരിച്ച് തോറ്റ ബിന്ദു കൃഷ്ണയെ മത്സരിപ്പിക്കുന്നത് വീണ്ടും തോല്‍ക്കാനാണോ എന്നാണ് ഡിസിസി നേതൃത്വം ചോദിക്കുന്നത്.

കോണ്‍ഗ്രസില്‍ അനിശ്ചിതത്വം; ആദ്യപട്ടിക പുറത്തുവിട്ടു

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 48 മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി കോണ്‍ഗ്രസില്‍ അനിശ്ചിതത്വം. ഇന്നലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചെങ്കിലും പ്രധാന സീറ്റുകള്‍ ഒഴിച്ചിട്ടു. എംപിമാരായ കെപിസിസി മുന്‍ പ്രസിഡന്റ് കെ. സുധാകരന്‍, അടൂര്‍ പ്രകാശ് എന്നിവര്‍ മത്സരിക്കണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും ദേശീയ- സംസ്ഥാന നേതൃത്വങ്ങള്‍ അനുകൂലിച്ചില്ല. ഇതേതുടര്‍ന്ന് ഇരുവരും നേതൃത്വവുമായി ഇടഞ്ഞു. കെ. സുധാകരന്‍ ആവശ്യപ്പെട്ട കണ്ണൂര്‍, അടൂര്‍ പ്രകാശ് ആവശ്യപ്പെട്ട കോന്നി മണ്ഡലങ്ങള്‍ ഒഴിച്ചിട്ടാണ് ആദ്യ പട്ടിക പ്രഖ്യാപിച്ചത്. പട്ടികയില്‍ 19 സിറ്റിങ് എംഎല്‍എമാരുണ്ട്. എന്നാല്‍ ലെംഗിക പീഡനക്കേസില്‍പ്പെട്ട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിനുപകരം പാലക്കാട് മണ്ഡലത്തില്‍ ചലച്ചിത്രതാരം രമേഷ് പിഷാരടിയാണ് സ്ഥാനാര്‍ത്ഥി. വി.ഡി. സതീശന്‍ പറവൂരും രമേശ് ചെന്നിത്തല ഹരിപ്പാടും സണ്ണി ജോസഫ് പേരാവൂരിലും കെ. മുരളീധരന്‍ വട്ടിയൂര്‍ക്കാവിലും മത്സരിക്കും. ആറന്മുളയിലും ചെങ്ങന്നൂരിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

 

By admin