• Wed. Mar 12th, 2025

24×7 Live News

Apdin News

എഐ സമ്പദ്ഘടനയെ മാനവികമായി പുനരാവിഷ്‌കരിക്കാനാവശ്യമായ സമീപനങ്ങള്‍ അനിവാര്യമാണ്: ഡോ. എം.പി. അബ്ദുസ്സമദ് സമദാനി

Byadmin

Mar 12, 2025


നിർമ്മിതബുദ്ധിയുടെ കാലത്ത് സമ്പദ്ഘടനയെ മാനവികമായി പുനരാവിഷ്കരിക്കാനാവശ്യമായ സമീപനങ്ങളും നടപടികളും ലോകമെങ്ങും അനിവാര്യമാണെന്ന് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ പറഞ്ഞു. പിന്നോക്ക, ന്യൂനപക്ഷ സമൂഹങ്ങളുടെയും മറ്റു പാർശ്വവൽകൃത വിഭാഗങ്ങളുടെയും ക്ഷേമത്തിന് തടസ്സം നിൽക്കുന്നതും മാനവസമത്വത്തിന് നിരക്കാത്തതും ജനാധിപത്യവിരുദ്ധവുമായ നയങ്ങളാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നത്. ഈ നയങ്ങൾ തിരുത്തി സാമ്പത്തിക നയങ്ങളെ സാമൂഹികനീതിയുമായി സമന്വയിപ്പിക്കുന്ന നയങ്ങൾ സ്വീകരിക്കണമെന്നും ധനാഭ്യർത്ഥനയെ സംബന്ധിച്ച ചർച്ചയിൽ സമദാനി ആവശ്യപ്പെട്ടു.

നിർമിതബുദ്ധിയോടൊപ്പം കടന്നുവരുന്ന സാങ്കേതികവിദ്യയിലെ അപകടങ്ങൾ തിരിച്ചറിയാൻ ജാഗ്രത വേണം. ഡിജിറ്റൽ നെറ്റ് വർക്കുകളെ അമിതമായി ആശ്രയിക്കുന്നത് ആപൽക്കരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. സത്യം തന്നെ ഇരയാക്കപ്പെടുന്ന കാലത്ത് ഡീപ് ഫെയ്ക്ക് സിൻഡ്രം ഏറ്റവും വലിയ അപകടമായിത്തീരുകയാണ്. യന്ത്രങ്ങളെപ്പോലെ പെരുമാറുന്ന മനുഷ്യരും മനുഷ്യരെപ്പോലെ പ്രവർത്തിക്കുന്ന യന്ത്രങ്ങളുമാണ് ഈ യാന്ത്രികയുഗത്തിന്റെ മുഖമുദ്ര. കൃത്രിമത്വം വാഴുന്ന കാലമാണ്. പക്ഷെ, “കൃത്രിമത്വത്തിന്റെ അടിസ്ഥാനങ്ങളെക്കൊണ്ട് യാഥാർത്ഥ്യത്തെ മറച്ചുപിടിക്കാനാകില്ല, കടലാസു നിർമ്മിത പൂക്കളിൽ നിന്ന് ഒരിക്കലും സുഗന്ധം വരികയുമില്ല.” ഹിന്ദി കവിത ഉദ്ധരിച്ചുകൊണ്ട് സമദാനി പറഞ്ഞു. നിർമ്മിതബുദ്ധി പ്രദാനം ചെയ്യുന്ന അവസരങ്ങൾ പലതും നമ്മുടെ ജനതയിൽ ഭൂരിപക്ഷത്തിനും ലഭ്യമാകാൻ പോകുന്നില്ല. കാരണം അതിൻ്റെ മേഖലകളും ഉപകരണങ്ങളും എത്തിപ്പിടിക്കുക അവർക്ക് എളുപ്പമല്ല.

അതുകൊണ്ട് ഡിജിറ്റൽ വേർതിരിവുകൾ പരിഹരിക്കുന്നതിന് മുമ്പ് ഉള്ളവർക്കും ഇല്ലാത്തവർക്കും ഇടയിലുള്ള വേർതിരിവുകള്‍ അവസാനിപ്പിക്കുകയാണ് വേണ്ടത്. അതിനനുസൃതമായ രാഷ്ട്രീയ സിദ്ധാന്തങ്ങളും പ്രായോഗിക നയങ്ങളും രൂപകല്പന ചെയ്തുകൊണ്ട് ദുർബല വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കണം.

വിവിധങ്ങളായ അവശതകൾ അനുഭവിക്കുന്നവരെ തിരിച്ചറിഞ്ഞുകൊണ്ടല്ലാതെ സാമൂഹികനീതിയെ പ്രാപിക്കാനാകില്ല. എന്നാൽ തുടർച്ചയായി അവരെ അവഗണിക്കുന്ന നയമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചുവരുന്നത്. അവരുടെ മുമ്പിൽ പുരോഗതിയുടെ സകല കവാടങ്ങളും കൊട്ടിയടക്കുകയാണ്. സാമൂഹികസമാധാനവും സഹവർത്തിത്വവും ഉറപ്പുവരുത്തേണ്ട ബാധ്യത സർക്കാരിനുണ്ട്. വെറുപ്പും വിദ്വേഷവും സ്പർദ്ധയും വർദ്ധിക്കുന്നിടത്ത് ഒരു സാമ്പത്തിക വളർച്ചയും സാധ്യമാവുകയില്ല. മണിപ്പൂരിൽ നിന്ന് പാഠം പഠിക്കാനും അത് പരിഹരിക്കാനും ഇനിയെങ്കിലും കേന്ദ്രസർക്കാർ തയ്യാറാകണം.

സമദാനിയുടെ പ്രസംഗത്തിലെ അഭിപ്രായങ്ങളോട് പ്രതികരിക്കാൻ എഴുന്നേറ്റ മന്ത്രി പിയൂഷ് ഗോയൽ അദ്ദേഹത്തിൻ്റെ പ്രസംഗത്തിലെ ഹിന്ദി ഭാഷാ പ്രാവീണ്യത്തെ അഭിനന്ദിച്ചു. കേരളത്തിൽ നിന്നുള്ള മുസ്ലിംലീഗ് അംഗം എത്ര നല്ല ഹിന്ദിയിലാണ് സംസാരിച്ചതെന്ന് അദ്ദേഹം പറഞ്ഞപ്പോൾ എന്നാൽ പിന്നെ മന്ത്രിക്ക് തമിഴിലും സംസാരിക്കാമല്ലോ എന്ന് ആദ്ധ്യക്ഷ്യം വഹിച്ച കുമാരി ഷെൽജ അഭിപ്രായപ്പെട്ടതും അതേത്തുടർന്ന് ഡി.എം.കെ അംഗങ്ങൾ ആരവം മുഴുക്കിയതും സഭയിൽ ഭരണപക്ഷത്തു നിന്നും പ്രതിപക്ഷത്തു നിന്നുമുള്ള അംഗങ്ങളുടെ നർമ്മം ചേർത്തുള്ള പ്രതികരണങ്ങൾക്ക് അവസരം സൃഷ്ടിച്ചു.

By admin