
ന്യൂദൽഹി : തന്റെ ശബ്ദം പാർലമെന്റിൽ അടിച്ചമർത്തപ്പെടുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി . തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളെ കുറിച്ചുള്ള ചർച്ചയ്‌ക്കിടെ രാഹുൽ ആർ എസ് എസിനെതിരെ പരാമർശം നടത്തിയതിനെ സ്പീക്കർ ഓം ബിർള ശാസിച്ചിരുന്നു. മാത്രമല്ല രാഹുലിന്റെ പ്രസംഗം തടസ്സപ്പെടുത്തുകയും ചെയ്തു.
രാജ്യത്തെ പ്രധാന സ്ഥാപനങ്ങളിൽ രാഷ്‌ട്രീയ ഇടപെടൽ വർദ്ധിച്ചിട്ടുണ്ടെന്നാണ് രാഹുൽ ഗാന്ധി ആരോപിച്ചത് . യൂണിവേഴ്സിറ്റി വൈസ് ചാൻസലർമാരെ യോഗ്യതയെക്കാൾ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് നിയമിക്കുന്നതെന്നും ഈ സാഹചര്യം ജനാധിപത്യത്തിന് ആശങ്കാജനകമാണെന്നും രാഹുൽ പറഞ്ഞു. തിരഞ്ഞെടുപ്പ് നേട്ടത്തിനായി സർക്കാർ ഘടനകൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും രാഹുൽ ആരോപിച്ചു.
രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് തൊട്ടുപിന്നാലെ ലോക്‌സഭാ സ്പീക്കർ ഇടപെട്ടു. തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളിൽ മാത്രമാണ് ചർച്ച കേന്ദ്രീകരിക്കേണ്ടതെന്നും ഏതെങ്കിലും സംഘടനയെക്കുറിച്ചോ പ്രത്യയശാസ്ത്രത്തെക്കുറിച്ചോ അഭിപ്രായം പറയുന്നത് വിഷയത്തിൽ നിന്നുള്ള വ്യതിചലനമാണെന്നും ഓം ബിർള പറഞ്ഞു. പ്രസംഗം കാതലായ വിഷയത്തിൽ മാത്രം ഒതുങ്ങി നിൽക്കണമെന്നും ബിർള പറഞ്ഞു.
രാഹുൽ ഗാന്ധി അനാവശ്യമായ അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ട് സഭയുടെ സമയം പാഴാക്കുകയാണെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പ്രതികരിച്ചു. തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾക്ക് പകരം, സംഘടനകളെ ചർച്ചയിലേക്ക് വലിച്ചിഴയ്‌ക്കുകയാണ്, ഈ മനോഭാവം ചർച്ചയെ വഴിതിരിച്ചുവിടുകയാണെന്നും കിരൺ റിജിജു പറഞ്ഞു.
തുടർന്ന് തന്നെ മനഃപൂർവ്വം തടസ്സപ്പെടുത്തുകയാണെന്ന് രാഹുൽ പറഞ്ഞു. “ഞാൻ സഭയിൽ നിന്ന് പുറത്തുപോകണോ?” എന്നും അദ്ദേഹം ചോദിച്ചു. ‘ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയെയും ജനാധിപത്യ സ്ഥാപനങ്ങളുടെ അവസ്ഥയെയും കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നു പക്ഷേ ഭരണകക്ഷി അദ്ദേഹത്തെ നിരന്തരം തടസ്സപ്പെടുത്തിക്കൊണ്ടിരുന്നു. പ്രധാനപ്പെട്ട ചോദ്യങ്ങൾ ഉന്നയിക്കാൻ അനുവദിക്കുന്നില്ല. എന്റെ ശബ്ദം അടിച്ചമർത്തപ്പെടുന്നു . ‘ രാഹുൽ പറഞ്ഞു.