
തനിക്ക് നേരെ ക്രൂരമായ സൈബർ ആക്രമണം നടത്തിയത് വിശ്വസിച്ച് ഒപ്പം നിർത്തിയ സുഹൃത്താണെന്ന് കൂട്ടിക്കല്‍ ജയചന്ദ്രന്റെ ഭാര്യ ബസന്തി. മഞ്ജുവാര്യരെ പിന്തുണച്ച് ജയചന്ദ്രന്‍ ഇട്ട പോസ്റ്റിനു താഴെ ‘നിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു’എന്ന വധഭീഷണിയും അശ്ലീലകമന്റുകളും വന്നിരുന്നു. അതുപക്ഷേ അയച്ചത് ഫേക്ക് ഐഡിയില്‍ നിന്നാണെന്ന് കണ്ടെത്തിയിരുന്നു. സൈബര്‍ പോലീസിന്റെ അന്വേഷണത്തില്‍ യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തിയെന്നും അത് തന്റെ ഉറ്റ സുഹൃത്തും ഭർത്താവും ആയിരുന്നുവെന്നും പറയുന്നു ബസന്തി.
സൈബർ സെൽ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് കോഴിക്കോട്ടെ ആയുർവേദ കോസ്മറ്റോളജി ഡോക്ടറും ഭർത്താവും ചേർന്നാണ് ഈ സൈബർ ക്വട്ടേഷൻ നടപ്പിലാക്കിയതെന്ന് വ്യക്തമായതെന്നും ബസന്തി പറയുന്നു. പലതവണ പല രീതിയില്‍ താന്‍ അവരെ സഹായിച്ചിട്ടുണ്ട്, പൊലീസ് സ്റ്റേഷനില്‍ പോയിട്ടുള്‍പ്പെടെ അവര്‍ക്കൊപ്പം നിന്നു, അങ്ങനെയുള്ള അവര്‍ ഇങ്ങനൊരു ചതി ചെയ്യുമെന്ന് കരുതിയില്ലെന്നും ബസന്തി വിഡിയോയില്‍ വ്യക്തമാക്കുന്നു.
‘ എന്റെ ഭർത്താവ് മഞ്ജു വാരിയരെ പിന്തുണച്ച പോസ്റ്റ് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. അതിന്റെ താഴെ ഒരുപാട് കമന്റ് വന്നിട്ടുണ്ടായിരുന്നു. അതിൽ ദേവി അജിത്ത് എന്ന പേരിൽ ഒരു ഫേക്ക് ഐഡിയിൽ നിന്ന് വളരെ മോശമായി ഒരു കമന്റ് വന്നു. എന്നെ ഭീഷണിപെടുത്തുന്ന രീതിയിൽ നിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടുകഴിഞ്ഞു എന്നൊക്കെ.
ഞാനും സുഹൃത്ത് നിത്യാ ദാസും ചേർന്നുള്ള ഒരു ഫോട്ടോ ഇട്ടതിന്റെ താഴെ വളരെ മോശമായി കമന്റ് ഇടുക ഒക്കെ ചെയ്തിരുന്നു. ഞാൻ ഇതിന്റെ ലിങ്ക്, ഡീറ്റെയിൽസ് എല്ലാം എടുത്ത് കോഴിക്കോട് സൈബർ സ്റ്റേഷനിൽ പരാതി കൊടുത്തിരുന്നു. അവർ ഇന്നലെ ആളെ കണ്ടുപിടിച്ചു. എനിക്ക് വളരെ വിഷമം ഉണ്ടാക്കിയ ഒരു ന്യൂസ് ആണ് ഞാൻ കേട്ടത്. കോഴിക്കോട് കോസ്മറ്റോളജി ആയുർവേദ ഡോക്ടർ ആയിട്ടിരുന്ന എന്റെ സുഹൃത്തായ ഒരു വനിതയുണ്ട്, അവർ ഇപ്പോൾ രണ്ടാമത് കല്യാണം കഴിച്ചു എന്ന് പറയുന്നു, അവരുടെ ഭർത്താവും മറ്റു രണ്ടുപേരും കൂടിയാണ് ഇത് ചെയ്തിട്ടുള്ളത് എന്നാണ് അവർ പറഞ്ഞത്.
ഞാൻ എപ്പോഴും പറയാറുണ്ട് സ്ത്രീകളെ വിശ്വസിക്കാൻ പാടില്ല, സ്ത്രീകളുടെ ഭാഗത്തുനിന്നാണ് എനിക്ക് പണി കിട്ടിയിട്ടുള്ളത് എന്ന്. ഇവർക്ക് എന്താണ് ഇങ്ങനെ തോന്നാൻ കാരണം എന്ന് എനിക്കറിയില്ല.ഒരു ഡോക്ടർ ആണ് ഇപ്പോൾ എനിക്കെതിരെ ഇങ്ങനെ ചെയ്തിരിക്കുന്നത്. ഒരു ഡോക്ടർ ആകണമെന്നില്ല ഒരു സാമാന്യ ബോധം ഉള്ള ആൾ ചെയ്യുന്ന പരിപാടി ആണോ ഇങ്ങനെ തെറി വിളിക്കുക, ഭീഷണിപ്പെടുത്തുക എന്നുള്ളതൊക്കെ. എന്തായാലും അവരെ പൊലീസ് ചോദ്യം ചെയ്തപ്പോൾ അവർ സമ്മതിച്ചു എന്ന് പറയുന്നു.
നാളെ അവരും അവരുടെ ഭർത്താവും സ്റ്റേഷനിൽ വരും ഞാനും എന്റെ ഭർത്താവും ചെല്ലണം എന്നാണു പറയുന്നത്. ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന് നിങ്ങൾ തന്നെ പറയു. സ്ത്രീകളെ വിശ്വസിക്കരുത് സ്ത്രീകളുടെ ഭാഗത്തുനിന്ന് എനിക്ക് പണി കിട്ടി എന്ന് ഞാൻ പറയുമ്പോൾ എന്താണ് അങ്ങനെ പറയുന്നതെന്ന് എന്നോട് നിങ്ങൾ ചോദിക്കാറുണ്ടല്ലോ, ഇപ്പോൾ അതിനു ഒരു കാരണം കൂടിയായില്ലേ എന്തായാലും നിങ്ങൾ കമന്റ് ചെയ്യൂ, നിങ്ങൾ പറയുന്നതുപോലെ ഞാൻ ചെയ്യാം.’’–ബസന്തിയുടെ വാക്കുകൾ.