
തിരുവനന്തപുരം: പ്രസിദ്ധ സാഹിത്യ വിമർശകനും അദ്ധ്യാപകനുമായ മനോജ് കുറൂർ നന്ദഗോവിന്ദം ഭജനസംഘത്തെക്കുറിച്ച് എഴുതുന്നു. നന്ദഗോവിന്ദത്തെയും വേടന്റെ റാപ്പിനേയും കുറിച്ച് ഒരാൾ എഴുതിയ കുറിപ്പിൽ മനോജ് കുറൂറിനെ പരാമർശിച്ചതിന് വിശദീകരണമായി ഫേസ്ബുക്കിലാണ് മനോജിന്റെ കുറിപ്പ്:
വേടന്റെ റാപ്പിനു ബദലായി ഞാൻ നന്ദഗോവിന്ദത്തെ കാണുന്നില്ല എന്ന് ആദ്യം തന്നെ സൂചിപ്പിക്കട്ടെ. റാപ്പിന്റെ പ്രകോപനപരമായ അവതരണരീതിയും അതു പങ്കുവയ്‌ക്കുന്ന രാഷ്‌ട്രീയവുമല്ല ഒരു ഭജനസംഘത്തിന്റേത് എന്നു വ്യക്തമാണല്ലൊ. പക്ഷേ ലാവണ്യപരമായ മൂല്യവും അതിനെ നിർണ്ണയിക്കുന്നതിൽ ഒരു വലിയ പങ്കു വഹിക്കുന്ന ലാവണ്യാനുഭവവും കുറേയേറെ ആത്മനിഷ്ഠമായതിനാൽ വ്യത്യസ്തമായ കലാവതരണരീതികളെ ഒരാൾക്കുതന്നെ ഉൾക്കൊള്ളാനാവും എന്നും തോന്നാറുണ്ട്. സാഹിത്യത്തിലെ പൈങ്കിളിഭാവുകത്വത്തെ പരിഹസിക്കുന്നവർതന്നെ സ്വകാര്യസദസ്സുകളിൽ അതേ സ്വഭാവമുള്ള ചില ചലച്ചിത്രഗാനങ്ങൾ ആവേശത്തോടെ പാടുന്നതും ആസ്വദിക്കുന്നതും കണ്ടിട്ടുണ്ട്. ആത്മനിഷ്ഠമായ ലാവണ്യാനുഭവത്തിന്റെ സ്വഭാവവൈചിത്ര്യമാകാം കാരണം.
ഇത്രയും പറഞ്ഞപ്പോൾ ചില ഓർമ്മകൾ കൂടി പങ്കു വയ്‌ക്കാൻ തോന്നുന്നു. ഇപ്പോൾ ഞാൻ താമസിക്കുന്നതിന് അടുത്തുതന്നെയാണ് പാലമൂട്ടിൽ ശ്രീധർമ്മശാസ്താ ക്ഷേത്രം. എന്റെ ചെറുപ്പത്തിൽ ഞങ്ങളുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു അത്. മണ്ഡലമാസക്കാലത്ത് അവിടെ എന്നും ഭജനയുണ്ടാകും. ഇവിടെ എന്റെ അയൽക്കാരായ നാട്ടുകാർതന്നയായിരുന്നു അതിൽ സ്ഥിരമായി പങ്കെടുത്തിരുന്നവർ. അക്കാലത്ത് സ്ഥിരമായി കേട്ടിരുന്ന ഒരു പാട്ട് തുടങ്ങുന്നത് ‘ഗിരിമുകൾവാസനേ’ എന്നാണ്. എനിക്കു പ്രിയപ്പെട്ട ഒരു ഈണമായിരുന്നു അതിന്.
‘മാലകറ്റിടുമൊരീശാ നിൻതിരു-
നാമമെൻ മനസ്സിലോതിടുവാനായ്
പാണികൂപ്പിയടിയങ്ങൾ വരുന്നു
കേണിടുന്നു തവ മേനി തൊഴാനായ്’
എന്നിങ്ങനെ സാഹിത്യഭംഗിയും മറ്റും കഷ്ടിയാണെങ്കിലും ചടുലമായ താളം ഒക്കെ ആവേശകരമായാണ് എനിക്ക് അനുഭവപ്പെട്ടത്. പിന്നീട് ഒരിക്കൽ നാട്ടിൽ നടന്ന ഒരു പാർട്ടി സമ്മേളനത്തിൽ മൈക്കിലൂടെ കേൾക്കുന്നു ഒരു ഗാനം: ‘ബലികുടീരങ്ങളേ…’
എനിക്കു പരിചിതമായ ‘ഗിരിമുകൾവാസനേ’ എന്ന പാട്ടിന്റെ സാഹിത്യം മാറ്റിയതുപോലുണ്ട്! മേല്പറഞ്ഞ ചടുലമായ വരികൾക്കു പകരം,
‘ഭൂപടങ്ങളിലൊരിന്ത്യ നിവർന്നു
ജീവിതങ്ങൾ തുടലൂരിയെറിഞ്ഞു
ചുണ്ടിൽ ഗാഥകൾ കരങ്ങളിലിപ്പൂ-
ച്ചെണ്ടുകൾ പുതിയ പൗരനുണർന്നൂ’
എന്നാണു കേൾക്കുന്നത്! വാസ്തവത്തിൽ ‘ബലികുടീരങ്ങളേ…’ എന്ന വിപ്ലവഗാനത്തിന്റെ രൂപത്തിൽ നാട്ടിൽ ആരോ എഴുതിയതാണ് ‘ഗിരിമുകൾവാസനേ’ എന്ന ഭജനപ്പാട്ട്. കേൾവിയുടെ കാലക്രമം മാറിയതുകൊണ്ട് ഞാൻ അക്കാലത്തു തിരിച്ചാണു കരുതിയത് എന്നു മാത്രം!
വിപ്ലവഗാനത്തിന്റെയും ഭജനപ്പാട്ടിന്റെയും ഈണവും താളവും ഒന്നായാൽ സംഗീതാസ്വാദനം നടക്കും! ഇനിയൊരിക്കൽ റാപ്പിന്റെ രീതിയിൽ ഭജന ഉണ്ടായിക്കൂടായ്‌കയില്ല. വ്യവസ്ഥാപിതമായ അധികാരത്തെ പുകഴ്‌ത്താൻ റാപ് സംഗീതത്തെ ഉപയോഗപ്പെടുത്തിയാൽ ഭജനപ്പാട്ടിന്റെ സ്വഭാവവും തോന്നാം!
*
മേല്പറഞ്ഞ വിഷയവുമായി നേരിട്ടു ബന്ധമില്ലാത്തതെങ്കിലും മറ്റൊരു തരത്തിൽ പ്രസക്തമായ ഒരു കാര്യം കൂടി അനുബന്ധമായി പറയട്ടെ.
മേല്പറഞ്ഞ ഭജനസംഘത്തിൽ സജീവമായി പങ്കെടുത്തിരുന്ന ഒരാളാണ് എന്റെ തറവാടിന് അഭിമുഖമായുള്ള ഇളങ്ങൂർ എന്ന കുടുംബത്തിലെ ഭവാനിയമ്മയുടെ മകൻ രാജു. എനിക്കു സ്കൂൾ പഠനകാലത്ത് മേല്പറഞ്ഞ കുടുംബക്ഷേത്രത്തിൽ ചില ചുമതലകൾ ഉണ്ടായിരുന്നു. അതുകൊണ്ട് ഭവാനിയമ്മ എല്ലാ ദിവസവും ക്ഷേത്രത്തിൽ വരുന്നതു കാണാറുണ്ട്. രാജുവും പലപ്പോഴും കൂടെയുണ്ടാവാറുണ്ട്. അക്കാലത്ത് ഒരിക്കൽ ഭവാനിയമ്മ തൊഴാനെത്തിയത് ഉറക്കെ കരഞ്ഞുകൊണ്ടാണ്: “എന്റെ മകനു കാഴ്ച പോയി. ഭഗവാനേ, രക്ഷിക്കണേ!”
ഞാൻ ഞെട്ടിപ്പോയി. ആ നിലവിളി അത്രയേറെ നടുക്കമുണ്ടാക്കിയതുകൊണ്ടാവാം ഇപ്പോഴും അത് കാതിൽ മുഴങ്ങുന്നുണ്ട്. ധനികമല്ലാത്ത ആ കുടുംബത്തിന് കഷ്ടപ്പാടുകൾ ഏറെയുണ്ടായിരുന്നു. അതിനൊപ്പമാണ് ഇങ്ങനെയൊരു അവസ്ഥ കൂടി ഉണ്ടായത്. കാഴ്ച നഷ്ടപ്പെട്ട രാജുവിന്റെ കൈയിൽ പിടിച്ചു നടത്തിക്കൊണ്ട് ഭവാനിയമ്മ വീണ്ടും എന്നും തൊഴാനെത്തി; പതിവുപോലെ നിലവിളിച്ചു പ്രാർത്ഥിച്ചു.
പിന്നീട് എപ്പോഴോ രാജുവും കുടുംബവും ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള മറ്റൊരിടത്തേക്കു താമസം മാറ്റി.
അവിടെ അടുത്തായി വേമ്പിൻകുളങ്ങര എന്നൊരു മഹാവിഷ്ണുക്ഷേത്രമുണ്ട്. രാജു എന്ന രാജേന്ദ്രപ്പണിക്കർ അവിടെ ഒരു ഭജനസംഘമുണ്ടാക്കി: നന്ദഗോവിന്ദം ഭജൻസ്. ആ ഭജനസംഘത്തിൽ ഇപ്പോൾ പ്രധാനഗായകരിലൊരാളായ നവീനെയും എന്റെ മകളെയും ഏട്ടന്റെ മക്കളെയും പാട്ടു പഠിപ്പിച്ചത് ഷൈൻ പ്രിയദർശൻ എന്ന മിടുക്കനായ ഗായകനാണ്. നവീനെ പഠിപ്പിച്ചതിനു ശേഷം ഷൈൻ എന്റെ വീട്ടിലേക്കു വരും. അതായിരുന്നു പതിവ്.
ആദ്യകാലത്ത് ചെറിയ മട്ടിൽ ആരംഭിച്ച ആ ഭജനസംഘത്തിന് ഈയിടെയാണ് അഭൂതപൂർവ്വമായ ജനപ്രീതിയുണ്ടായത് എന്നു തോന്നുന്നു. ചെറുപ്പകാലത്ത് ഞാൻ കേട്ടിട്ടുള്ള ഭജനയുടെ രീതിയല്ല ഇപ്പോൾ അവരുടേത്. എന്തായാലും വലിയ ജനക്കൂട്ടത്തെ ആകർഷിക്കാൻ അവർക്കു കഴിയുന്നു. അത്ര വലിയ ആൾക്കൂട്ടത്തിൽ ചേരാൻ മടിയുള്ളതുകൊണ്ട് ഞാൻ ഈയിടയ്‌ക്കൊന്നും അവരുടെ അവതരണം നേരിട്ടു കണ്ടിട്ടില്ല എന്നുകൂടി പറയട്ടെ.
രാജേന്ദ്രപ്പണിക്കരും അമ്മ ഭവാനിയമ്മയും ഇന്നില്ല. നന്ദഗോവിന്ദം ഭജൻസിന്റെ അവതരണങ്ങൾ ഇടയ്‌ക്ക് സോഷ്യൽ മീഡിയയിൽ കാണുമ്പോൾ കാഴ്ച നഷ്ടപ്പെട്ട ഒരു ചെറുപ്പക്കാരന്റെ രൂപവും ഒരമ്മയുടെ നിലവിളിയും ഉള്ളിലേക്കു കടന്നുവരാറുണ്ട്. അപ്പോൾ മതവിശ്വാസത്തിനും ലാവണ്യാനുഭവത്തിനും രാഷ്‌ട്രീയബോധത്തിനുമൊക്കെ അപ്പുറം ജീവിതം എന്നോർത്തു നെടുവീർപ്പിടാറുണ്ട്. അതാണല്ലൊ പലതരം കലകൾക്ക് ആധാരമായി നില്ക്കുന്ന കാതൽ എന്നു സ്വയം ബോധ്യപ്പെടാറുമുണ്ട്.