ന്യൂദൽഹി : ശതകോടീശ്വരനായ സംരംഭകൻ എലോൺ മസ്‌കിന്റെ പിതാവ് എറോൾ മസ്‌ക് അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്താനെത്തും . നിലവിൽ മസ്‌ക് ഇന്ത്യൻ കമ്പനിയായ സെർവോടെക്കിന്റെ ആഗോള ഉപദേശക സമിതിയിൽ അംഗമാണ്. ജൂണിൽ നടക്കാനിരിക്കുന്ന ഇന്ത്യാ പര്യടനത്തിൽ അദ്ദേഹം നിരവധി ബിസിനസ് മീറ്റിംഗുകളിൽ പങ്കെടുക്കുമെന്നാണ് സൂചന.
എറോൾ മസ്‌കിന്റെ അഞ്ച് ദിവസത്തെ ഇന്ത്യാ സന്ദർശനം ജൂൺ 1 ന് ആരംഭിച്ച് ജൂൺ 6 വരെ തുടരും. അതിനുശേഷം അദ്ദേഹം ദക്ഷിണാഫ്രിക്കയിലേക്ക് പോകും. പരിസ്ഥിതി സാങ്കേതികവിദ്യകൾ കയറ്റുമതി ചെയ്യുന്നതിലും ഇവി ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും ഇന്ത്യയുടെ തന്ത്രപരമായ അഭിലാഷങ്ങൾ ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യമെന്നാണ് സൂചന.
ജൂൺ 2 ന് ന്യൂഡൽഹിയിൽ നടക്കുന്ന സെർവോടെക് പരിപാടിയിൽ അദ്ദേഹം നയരൂപകർത്താക്കൾ, നിക്ഷേപകർ, ബിസിനസ്സ് നേതാക്കൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരെ കാണും. ഹരിയാനയിലെ സഫിയാബാദിലുള്ള കമ്പനിയുടെ സോളാർ, ഇവി ചാർജർ നിർമ്മാണ യൂണിറ്റും അദ്ദേഹം സന്ദർശിക്കും.