
മലയാളികളുടെ പ്രിയ താരങ്ങളായ ജയറാമും കാളിദാസ് ജയറാമും നീണ്ട ഇടവേളയ്‌ക്ക് ശേഷം ഒന്നിച്ചഭിനയിക്കുന്ന ‘ആശകൾ ആയിരം’ തിയറ്ററുകളിലേക്ക് എത്തുകയാണ് . വർഷങ്ങൾക്ക് മുമ്പ് കാളിദാസ് ബാലതാരമായിരുന്നപ്പോഴാണ് ഇരുവരും അവസാനമായി സ്ക്രീൻ പങ്കിട്ടത് . ഇപ്പോഴിതാ ജയറാമും, കാളിദാസും നൽകിയ അഭിമുഖത്തിന്റെ ഭാഗമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് .
2024 ഡിസംബറിൽ ഗുരിവായൂർ കണ്ണന്റെ തിരുനടയിൽ വെച്ചാണ് താരിണി കലിംഗരായർ കാളിദാസ് ജയറാമിന് സ്വന്തമായത്. പ്രണയ വിവാഹമായിരുന്നു. മൂന്ന്, നാല് മാസം താരിണിയെ വീട്ടുകാരിൽ നിന്നെല്ലാം കാളിദാസ് ഒളിപ്പിച്ച് പിടിച്ചിരുന്നു. പിന്നീട് മകന്റെ ചില പ്രവൃത്തികളിൽ സംശയം തോന്നി മകൾ മാളവികയുടെ സഹായത്തോടെ കണ്ണന്റെ പ്രണയം ജയറാമും പാർവതിയും കണ്ടുപിടിക്കുകയായിരുന്നു.
നിരന്തരമായുള്ള ബോംബെ യാത്രകളാണ് സംശയത്തിന് ഇടയാക്കിയതെന്ന് ജയറാം പറയുന്നു. ‘ നാല്, അഞ്ച് മാസത്തേക്ക് കണ്ണനും താരിണിയും പ്രണയത്തിലാണെന്ന് എനിക്കും അശ്വതിക്കും അറിയില്ലായിരുന്നു. പക്ഷെ മോൾക്ക് അറിയാമായിരുന്നു. അവൾക്ക് ചെറിയ ചെറിയ ഡൗട്ടുകൾ ഉണ്ടായിരുന്നു. ഞങ്ങൾ കണ്ടുപിടിച്ചത് അടുപ്പിച്ചുള്ള കണ്ണന്റെ ബോംബെ ട്രിപ്പുകൾ കാരണമാണ്. ഇടയ്‌ക്കിടെ കണ്ണൻ പറയും ബോംബെയ്‌ക്ക് ഒന്ന് പോണമെന്ന്.
എന്താണ് ബോംബെയിലെന്ന് ഞാൻ ഒരിക്കൽ ചോദിച്ചു. രണ്ട്, മൂന്ന് ഹിന്ദി പ്രൊഡ്യൂസർമാരൊക്കെ വിളിച്ചിട്ടുണ്ടെന്നായിരുന്നു മറുപടി. ആരാണ് ആ ഹിന്ദി പ്രൊഡ്യൂസേഴ്സ് എന്ന് അൽപ്പം സംശയത്തോടെ ഞാൻ വീണ്ടും ചോദിച്ചു. അങ്ങനെ ഒരു പ്രാവശ്യം കണ്ണൻ ബോംബെയ്‌ക്ക് പോയി വന്നു. അടുത്ത ആഴ്ച ആയപ്പോൾ ഞാൻ ചോദിച്ചു ഇന്ന് കണ്ണന് പ്രോഗ്രാമുകൾ ഒന്നും ഇല്ലല്ലോയെന്ന്.
അപ്പോഴും ഈ ആഴ്ചയും ബോംബെയ്‌ക്ക് ഒന്ന് പോകണമെന്നുള്ള മറുപടി വന്നു. മൂന്നാമത്തെ പ്രാവശ്യവും കണ്ണൻ ബോംബെയ്‌ക്ക് തനിക്ക് ഒറ്റയ്‌ക്ക് യാത്ര പോകേണ്ടതുണ്ടെന്നും നിർമാതാക്കളുമായി തുടർ ചർച്ചകളുണ്ടെന്നും ആവർത്തിച്ചു. അതിനുശേഷമുള്ള ആഴ്ച വന്നപ്പോഴും ഞാൻ ചോദിച്ചു… കണ്ണൻ ഈ ആഴ്ച ഫ്രീയായിരിക്കുമല്ലോ അല്ലേയെന്ന്. അല്ല അപ്പാ… ബോംബയ്‌ക്ക് ഒന്ന് പോകാനുണ്ട് എന്നായിരുന്നു മറുപടി. താരിണി ബോംബെയിലേക്ക് വരുമായിരുന്നു.
മൂകാംബികയ്‌ക്ക് ഒന്ന് പോകണമെന്ന് പറയുന്നത് പോലെയായിരുന്നു ആ സമയത്ത് കണ്ണന്റെ ഇടയ്‌ക്കിടെ ഉള്ള ബോംബെ യാത്ര എന്നും ജയറാം പറയുന്നു. ഇതിലെ ഹൈലൈറ്റ് എന്താണെന്ന് വെച്ചാൽ ഇവർക്ക് എന്നെ ഒന്നും പറയാൻ പറ്റില്ല എന്നതായിരുന്നു. കാരണം അപ്പയും അമ്മയും ലവ് മാരേജ് ആയിരുന്നല്ലോ എന്നായിരുന്നു ജയറാമിന്റെ മറുപടി കേട്ടശേഷം കാളിദാസ് പറഞ്ഞത്.