
ആലപ്പുഴ: എസ്എൻഡിപി-എൻഎസ്എസ് ഐക്യത്തിനോട് യോജിപ്പെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ചർച്ചയ്‌ക്കായി എത്തുന്ന തുഷാർ വെള്ളപ്പള്ളിയെ മകനെ പോലെ സ്വീകരിക്കും. വെള്ളാപ്പള്ളി നടേശന് സ്നേഹത്തോടെ നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാഷ്‌ട്രീയക്കാർക്കാണ് എസ്എൻഡിപി-എൻഎസ്എസ് ഐക്യത്തിൽ ആശങ്കയുള്ളത്. ഞങ്ങൾക്ക് ഒരു ആശങ്കയുമില്ല. ഡയറക്ടർ ബോർഡിലും ആരും എതിർക്കില്ല. അവർക്കും ഇതിനോട് യോജിപ്പാണുള്ളത്. എന്നാൽ എൻഎസ്എസ് അതിന്റെ അടിസ്ഥാന മൂല്യങ്ങളിൽ നിന്നും മാറില്ല. സമദൂരനിലപാടുമായി മുന്നോട്ട് പോകും. ഹിന്ദുക്കളുടെ യോജിപ്പില്ലാത്തത് വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെരുന്നയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജി. സുകുമാരൻ നായർ.
ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം അന്വേഷണത്തിന്റെ വഴിക്ക് പോകട്ടെ. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടട്ടേയെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ എൻഎസ്എസുമായി ഐക്യത്തിന് എസ്എൻഡിപി യോഗം കൗൺസിലിന്റെ അംഗീകാരം കിട്ടിയിരുന്നു. നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ മുന്നേറ്റം അനിവാര്യമെന്ന് പ്രമേയം പാസാക്കുകയും തുടർ ചർച്ചകൾക്ക് തുഷാർ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വാർത്താസമ്മേളനം വിളിച്ച് എസ്എൻഡിപി നേതൃത്വത്തെ പെരുന്നയിലേക്ക് സ്വാഗതം ചെയ്തത്.