
കൊൽക്കത്ത : പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ നിന്ന് ബംഗ്ലാദേശിലേക്ക് കടക്കാൻ ശ്രമിച്ച 48 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്തു. സംസ്ഥാനത്തെ വോട്ടർ പട്ടികയുടെ എസ്‌ഐആർ പ്രഖ്യാപിച്ചതുമുതൽ അതീവ ജാഗ്രതയിലായിരുന്ന ബസിർഹട്ട് അതിർത്തി പ്രദേശത്ത് നിന്നാണ് ബിഎസ്‌എഫ് ഇവരെ അറസ്റ്റ് ചെയ്തത്.
എസ്‌ഐആർ പ്രക്രിയ ആരംഭിച്ചതിനുശേഷം അനധികൃതമായി എത്തിയ തങ്ങളെ തടങ്കലിലാക്കുമെന്നോ, നാടുകടത്തുമെന്നോ ഭയന്ന് ബംഗ്ലാദേശിലേക്ക് മടങ്ങാൻ ശ്രമിക്കുകയായിരുന്നുവെന്ന് ഇവർ പറഞ്ഞു. വോട്ടർ വിവരങ്ങൾ പരിശോധിക്കുന്നതിനായി ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) വീടുകൾ സന്ദർശിക്കുന്നത് എസ്‌ഐആറിൽ ഉൾപ്പെടുന്നു. ഇത് നിരവധി രേഖകളില്ലാത്ത താമസക്കാരെ ആശങ്കാകുലരാക്കിയതായി റിപ്പോർട്ടുണ്ട്.
അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഭൂരിഭാഗവും കൊൽക്കത്ത, നോർത്ത് 24 പർഗാനാസ്, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വീട്ടുജോലിക്കാരായും, തൊഴിലാളികളായും പ്രവർത്തിച്ചവരാണ് . ഞായറാഴ്ച 33 പേരെ ബിഎസ്എഫ് കസ്റ്റഡിയിലെടുത്ത് സ്വരൂപ് നഗർ പോലീസ് സ്റ്റേഷനിലേക്ക് കൈമാറി. ശനിയാഴ്ച രാത്രി (നവംബർ 1) 15 പേരെ കൂടി പിടികൂടി. 48 പേരെയും പിന്നീട് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ, അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചതിന് ഏകദേശം 90 ബംഗ്ലാദേശി പൗരന്മാരെ ഇതേ പ്രദേശത്ത് അറസ്റ്റ് ചെയ്തിട്ടുണ്ട്.
11 കുട്ടികളും 15 സ്ത്രീകളും ഉൾപ്പെടെ 45 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ നോർത്ത് 24 പർഗാനാസിലെ ഹക്കിംപൂരിൽ കസ്റ്റഡിയിലെടുത്തു. അവരും സാധുവായ രേഖകളില്ലാതെ അതിർത്തി കടക്കാൻ ശ്രമിക്കുകയായിരുന്നു.സംഭവങ്ങളെത്തുടർന്ന് ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ബിഎസ്എഫ് പട്രോളിംഗ് വർദ്ധിപ്പിച്ചിട്ടുണ്ട്.