• Thu. Jan 29th, 2026

24×7 Live News

Apdin News

ഏത് രാഷ്‌ട്രീയപിരിമുറുക്കത്തിലും നര്‍മ്മം വിതറുന്ന പ്രസന്നഹൃദയനാം അജിത് പവാര്‍

Byadmin

Jan 29, 2026



മുംബൈ: ഏത് രാഷ്‌ട്രീയപിരിമുറുക്കത്തിലും നര്‍മ്മം കാത്തുസൂക്ഷിക്കാന്‍ കഴിയുന്ന രാഷ്‌ട്രീയ നേതാക്കള്‍ അപൂര്‍വ്വജനുസ്സാണ്. അതില്‍പ്പെട്ട ആളായിരുന്നു അജിത് പവാര്‍. “മഹാരാഷ്‌ട്രയില്‍ ഒരു രാഷ്‌ട്രീയക്കാരന്റെ ചിരി എങ്ങിനെയാകണമെന്ന് അറിയണമെങ്കില്‍ നിങ്ങള്‍ അജിത് പവാറിനെ കണ്ട് പഠിയ്‌ക്കണം. അജിത് പവാറിന്റെ ചിരി ഏറെ പ്രശസ്തമാണ്. ഇങ്ങിനെപോയാല്‍ ഏതെങ്കിലും ടൂത്ത് പേസ്റ്റ് കമ്പനിയുടെ പരസ്യത്തില്‍ താങ്കളെ നിര്‍ത്തേണ്ടിവരും”- ഒരിയ്‌ക്കല്‍ രാജ് ദീപ് സര്‍ദേശായി എന്ന പത്രപ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യത്തിന് ക്ഷണനേരത്തില്‍ അജിത് പവാറിന്റെ ഒറ്റവരി ഉത്തരം എത്തി.
“കോള്‍ഗേറ്റോ ക്ലോസപ്പോ അവരുടെ പരസ്യത്തിനായി വിളിച്ചാല്‍ തീര്‍ച്ചയായും പോകും” എന്നതായിരുന്നു അജിത് പവാറിന്റെ ഉത്തരം.

രണ്ടാം തവണ മഹായുതി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയുടെ ഫഡ്നാവിസ് മുഖ്യമന്ത്രിയാകട്ടെ എന്ന തീരുമാനം ഏക് നാഥ് ഷിന്‍ഡെ അംഗീകരിച്ചു. അന്ന് ഷിന്‍ഡെ പറഞ്ഞു:”മാറി മാറി മുഖ്യമന്ത്രിയാകുന്ന എന്റെയും ഫഡ് നാവിസിന്റെയും മുഖ്യമന്ത്രിക്കസേര മാറിക്കൊണ്ടിരിക്കും. പക്ഷെ ഉപമുഖ്യമന്ത്രിയായ അജിത് പവാറിന്റെ കസേര ഉറച്ചതായിരിക്കും.”. ഉടനെ വന്നു അജിത് പവാറിന്റെ മറുപടി: “ഷിന്‍ഡെ താങ്കള്‍ക്ക് താങ്കളുടെ മുഖ്യമന്ത്രിക്കസേര ഉറച്ചതാക്കാന്‍ കഴിയാത്തത് എന്റെ കുറ്റമല്ലല്ലോ?”. ഇത് കേട്ടതും ചുറ്റും കൂടി നിന്ന പത്രക്കാര്‍ പൊട്ടിച്ചിരിക്കാന്‍ മറന്നില്ല.

മഹാരാഷ്‌ട്രയില്‍ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകും എന്ന തീരുമാനം പുറത്തുവന്നു. “താങ്കള്‍ ഉപമുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുമോ?”- പത്രക്കാരുടെ ചോദ്യം കഴിഞ്ഞ അഞ്ച് വര്‍ഷം മുഖ്യമന്ത്രിയായ ഏക് നാഥ് ഷിന്‍ഡെയോടാണ്. “വൈകുന്നേരും ഉത്തരം പറയാം” എന്നായിരുന്നു ഷിന്‍ഡേയുടെ മറുപടി. ഇതില്‍ അജിത് പവാര‍് ഇടപെട്ടു:”തീര്‍ച്ചയായും അദ്ദേഹത്തിന് വൈകുന്നേരമേ ഇതിന്റെ ഉത്തരം പറയാന്‍ കഴിയൂ. ഞാന്‍ ശപഥം ചെയ്യുന്നു”- ദ്വയാര്‍ത്ഥത്തിലുള്ള അജിത് പവാറിന്റെ ഈ മറുപടി കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു. അപ്പോള്‍ ഏക് നാഥ് ഷിന്‍ഡേ അജിത് പവാറിനെതിരെ സ്നേഹപൂര്‍വ്വം ഒരു തമാശ പറഞ്ഞു:”അജിത് ദാദ (അജിത് പവാറിന്റെ വിളിപ്പേര്) സാധാരണ രണ്ട് നേരം ശപഥം ചെയ്യാറുണ്ട്. ഒരു ശപഥം രാവിലെയും മറ്റൊരു വൈകുന്നേരവും”. ഇത് കേട്ട് പത്രക്കാര്‍ കൂടുതല്‍ ഉറക്കെ പൊട്ടിച്ചിരിച്ചു. ഷിന്‍ഡേയും അജിത് പവാറും ഫഡ് നാവിസും തമ്മിലുള്ള ഊഷ്മളബന്ധത്തില്‍ തമാശ എപ്പോഴും ഇഴ പാകിയിരുന്നു.

ഒരിയ്‌ക്കല്‍ അജിത് പവാറിന്റെ തമാശ പിഴച്ചുപോയ ഒരു സന്ദര്‍ഭവും ഉണ്ടായി. മഹാരാഷ്‌ട്രയില്‍ കടുത്ത വരള്‍ച്ച ഉണ്ടായ വര്‍ഷം. പ്രഭാകര്‍ ദേശ്മുഖ് എന്ന രാഷ്ടീയനേതാവായി മാറിയ കര്‍ഷകന്‍ നിരാഹാരം നടത്തി. വാര്‍ത്തയ്‌ക്ക് വലിയ വാര്‍ത്താപ്രാധാന്യം കൈവന്നു. പത്രക്കാരുടെ ചോദ്യത്തിന് അജിത് പവാര്‍ പറഞ്ഞു:”ഞാന്‍ എന്താണ് ചെയ്യേണ്ടത്? ഡാമുകളില്‍ വെള്ളമില്ല. ഇനി നിങ്ങള്‍ക്ക് വേണ്ടി മൂത്രമൊഴിച്ച് ഡാമുകള്‍ നിറയ്‌ക്കേണ്ടി വരുമോ എന്ന അജിത് പവാറിന്റെ തമാശ വലിയ വിവാദമായി. ഒടുവില്‍ ആ തമാശയുടെ പേരില്‍ ഖേദം പ്രകടിപ്പിക്കേണ്ടി വന്നു.

അജിത് പവാറിന്റെ തമാശകള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുമ്പോള്‍

By admin