• Tue. Feb 10th, 2026

24×7 Live News

Apdin News

ഏറ്റവും വലിയ ആയുധ കരാറിനൊരുങ്ങി മോദി സർക്കാർ ; റാഫേൽ യുദ്ധവിമാനങ്ങളുടെ ഉല്പാദന ഹബ്ബാകാൻ ഇന്ത്യ : പ്രതിരോധ രംഗത്ത് വമ്പൻ നേട്ടം

Byadmin

Feb 10, 2026



ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ആയുധ കരാറിൽ ഇന്ത്യ ഒരുങ്ങുന്നു. 3.25 ലക്ഷം കോടി രൂപയുടെ കരാറിലാണ് ആഭ്യന്തര മന്ത്രാലയം ഒപ്പുവയ്‌ക്കുന്നത്. ഇതോടെ 114 ഫ്രഞ്ച് നിർമ്മിത റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി കരാർ അന്തിമമാക്കുകയാണ് .ചൈനയും പാകിസ്താനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സൈനിക സഹകരണം നൽകുന്ന ഭീഷണിയെ നേരിടാൻ ഈ അത്യാധുനിക വിമാനങ്ങൾ ഇന്ത്യയെ സഹായിക്കും.

ഇന്ത്യയിൽ ഏകദേശം 100 യുദ്ധവിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള വ്യവസ്ഥയും കരാറിൽ ഉൾപ്പെടുന്നു. കരാർ അന്തിമമായിക്കഴിഞ്ഞാൽ, ഏറ്റവും കൂടുതലായി റഫേൽ ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറും. നിലവിൽ ഇന്ത്യയ്‌ക്ക് 36 റാഫേൽ വിമാനങ്ങളുണ്ട്.

ഈ കരാറിലൂടെ ലഭിക്കുന്ന പുതിയ എഫ് 4 പതിപ്പ് സാങ്കേതികമായി ഏറെ മുന്നിലാണ് എന്നതാണ് എടുത്തുപറയേണ്ട പ്രത്യേകത. സാറ്റലൈറ്റ് ആശയവിനിമയ ലിങ്കുകൾ ( സാറ്റ്കോം), പരിഷ്‌കരിച്ച മിഷൻ കമ്പ്യൂട്ടറുകൾ, സോഫ്റ്റ്വെയർ അധിഷ്ഠിത റേഡിയോകൾ എന്നിവ വഴി മറ്റ് വിമാനങ്ങളുമായും കമാൻഡ് നെറ്റ്വർക്കുകളുമായും തത്സമയം വിവരങ്ങൾ പങ്കുവെക്കാൻ ഇതിന് സാധിക്കും. ഒരേ സമയം വ്യോമാക്രമണം, പ്രതിരോധം, നിരീക്ഷണം, ആണവായുധ വിന്യാസം തുടങ്ങിയ ഒന്നിലധികം ദൗത്യങ്ങൾ നിർവഹിക്കാൻ ഈ വിമാനത്തിന് സാധിക്കും.

കഴിഞ്ഞ വർഷം ജൂണിൽ ഫ്രാൻസിന്റെ ഡസ്സാൾട്ട് ഏവിയേഷനും ഇന്ത്യയുടെ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡും നാല് പ്രധാന ഉൽപ്പാദന കൈമാറ്റ കരാറുകൾ പ്രഖ്യാപിച്ചു. റാഫേലിന്റെ പ്രധാന ഘടകങ്ങൾ നിർമ്മിക്കുന്നതിനായി ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ഹൈദരാബാദിൽ അത്യാധുനിക ഫാക്ടറി സ്ഥാപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അവസാന അസംബ്ലി ഡസ്സാൾട്ട് ഏവിയേഷനിലും നടക്കും.

ഉയർന്ന പ്രദേശങ്ങളിലെ കഠിനമായ തണുപ്പിലും കുറഞ്ഞ വായുസമ്മർദ്ദത്തിലും പ്രവർത്തിക്കാൻ സഹായിക്കുന്ന എഞ്ചിൻ സംവിധാനങ്ങൾ, അത്യാധുനിക ഇലക്ട്രോണിക് വാർഫെയർ ഉപകരണങ്ങൾ, പൈലറ്റുമാരുടെ സുരക്ഷയ്‌ക്കായുള്ള ‘ടോഡ് ഡീകോയ്‌സ്’ (towed decoys) എന്നിങ്ങനെ ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരിച്ച് പുതിയ സംവിധാനങ്ങൾ ഇന്ത്യയ്‌ക്കായുള്ള വിമാനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

114 വിമാനങ്ങളിൽ ആദ്യത്തെ 18 എണ്ണം ഫ്രാൻസിൽ നിന്ന് നേരിട്ടും ബാക്കി 96 എണ്ണം ഇന്ത്യയിൽ (നാഗ്പുർ) ലൈസൻസിങിലൂടെയുമാണ് നിർമ്മിക്കപ്പെടുക.

ഇത് റഫേൽ വിമാനങ്ങളുടെ ആഗോള ഉൽപ്പാദന-അറ്റകുറ്റപ്പണി കേന്ദ്രമാക്കി ഇന്ത്യയെ മാറ്റും. വിമാന നിർമ്മാണത്തിന്റെ 30 ശതമാനം മുതൽ 60 ശതമാനം വരെ ഇന്ത്യയിൽ തന്നെ നിർമ്മിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ടാറ്റ, മഹീന്ദ്ര തുടങ്ങിയ ഇന്ത്യൻ കമ്പനികൾ ഈ വിതരണ ശൃംഖലയുടെ ഭാഗമാകും. നാഗ്പുരിലെ ദസ്സോ റിലയൻസ് എയ്റോസ്പേസ് ലിമിറ്റഡ് (DRAL) എന്ന സ്ഥാപനത്തിലാണ് 96 റാഫേൽ വിമാനങ്ങൾ നിർമ്മിക്കുന്നതിനാവശ്യമായ ഫൈനൽ അസംബ്ലി ലൈൻ സജ്ജീകരിക്കുന്നത്.

നാഗ്പുരിലെ ഈ പുതിയ നിർമ്മാണ കേന്ദ്രത്തിന് പ്രതിവർഷം ഏകദേശം 24 വിമാനങ്ങൾ നിർമ്മിക്കാനുള്ള ശേഷിയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

 

 

By admin