• Wed. Oct 16th, 2024

24×7 Live News

Apdin News

ഒമ്പത് വര്‍ഷത്തിന് ശേഷം ഇന്ത്യയുടെ ഒരു മന്ത്രി പാകിസ്ഥാന്റെ മണ്ണില്‍; പാകിസ്ഥാന്‍ പ്രധാനമന്ത്രിക്ക് കൈ കൊടുത്ത് ഇസ്ലാമബാദില്‍ എത്തിയ ജയശങ്കര്‍

Byadmin

Oct 16, 2024


ഇസ്രാമബാദ് :ഒമ്പത് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയുടെ ഒരു മന്ത്രി പാകിസ്ഥാന്റെ മണ്ണില്‍ കാല് കുത്തുന്നത്. ആ റെക്കോഡ് സ്വന്തമാക്കുന്നത് ചൊവ്വാഴ്ച പാകിസ്ഥാന്റെ മണ്ണില്‍ കാല്‍ ചവിട്ടിയ ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍.

പാകിസ്ഥാനില്‍ വിമാനമിറങ്ങിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജയശങ്കര്‍:

ഇന്ത്യ-പാകിസ്ഥാന്‍ ബന്ധം ഏറ്റവും മോശമായി നില്‍ക്കുന്ന നാളുകളില്‍ ഒന്നാണ് ജയശങ്കര്‍ പാകിസ്ഥാനില്‍ വിമാനമിറങ്ങുന്നത്. അദ്ദേഹം പാക് പ്രധാനമന്ത്രി ഷാബാസ് ഷെരീഫിന് കൈ കൊടുക്കുമ്പോഴും പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ അതിര്‍ത്തിക്കപ്പുറത്തുള്ള തീവ്രവാദത്തിന്റെ പേരില്‍ മുഷിച്ചില്‍ ഉണ്ട്. ഇന്ത്യാ പാക് ബന്ധത്തില്‍ മഞ്ഞുരുകാന്‍ പോകുന്നു എന്നാണ് പല മാധ്യമപ്രവര്‍ത്തകരും എഴുതുന്നത്. അത് സംഭവിക്കാന്‍ എന്തെങ്കിലും സാധ്യതയുണ്ടോ? പാകിസ്ഥാന്‍ ഭീമമായ വിദേശക്കടത്തില്‍ മുങ്ങി നില്‍ക്കുന്ന സമയമാണ്. കോവിഡിന് ശേഷം പാകിസ്ഥാന്റെ സമ്പദ് ഘടന പാടെ തകര്‍ന്നിരിക്കുന്നു. ഏഷ്യന്‍ രാജ്യങ്ങളായ ബംഗ്ലാദേശ്, ശ്രീലങ്ക, മാലിദ്വീപ്, ഇപ്പോള്‍ പാകിസ്ഥാന്‍ എന്നിവയെല്ലാം സാമ്പത്തികപ്രതിസന്ധിയുടെ കയ്പും സാമ്പത്തിക പ്രതിസന്ധി മൂലമുള്ള തെരുവിലെ കലാപങ്ങളും അറിഞ്ഞപ്പോള്‍, അനുഭവിച്ചപ്പോള്‍ ഇന്ത്യ ലോകത്തിന്റെ തന്റെ പ്രതീക്ഷയായി നിലകൊള്ളുകയാണ്. അതിവേഗ വളര്‍ച്ച കൈവരിക്കാന്‍ പോകുന്ന, 2035ല്‍ തന്നെ ലോകത്തിന്റെ മൂന്നാമത്തെ ശക്തിയായി മാറാന്‍ പോകുന്ന ഇന്ത്യയെ പ്രതിനിധീകരിച്ചാണ് ജയശങ്കര്‍ പാകിസ്ഥാനില്‍ എത്തിയിരിക്കുന്നത്.

ഇസ്രയേല്‍-പലസ്തീന്‍ യുദ്ധത്തില്‍ ഇസ്രയേലിനെ എതിര്‍ക്കാതെ ഇന്ത്യ നിലകൊള്ളുമ്പോള്‍ തന്നെ, പാകിസ്ഥാനനില്‍ നടക്കുന്ന ഒരു അന്താരാഷ്‌ട്ര ഉച്ചകോടിയില്‍ ഇന്ത്യയെ ക്ഷണിക്കുന്നത് ഇന്ത്യയുടെ ആഗോളപ്രാധാന്യത്തിന് ആക്കം കൂട്ടുന്നു. ഇറാനില്‍ നിന്നും റഷ്യയില്‍ നിന്നും അമേരിക്കയില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നും എണ്ണ വാങ്ങാന്‍ ഇന്ത്യയ്‌ക്ക് മാത്രമേ സാധിക്കൂ. അതുപോലെ പുടിനുമായി സെലന്‍സ്കിയുമായി വേദി പങ്കിടാന്‍ മോദിക്കേ കഴിയൂ. കഴിഞ്ഞ എത്രയോ വര്‍ഷമായി പെട്രോളിനും ഡീസലിനും വിലകയറാതെ രാജ്യത്തെ വിലക്കയറ്റത്തില്‍ നിന്നും പിടിച്ചുനിര്‍ത്തുന്ന കരുതല്‍ മോദി സര്‍ക്കാരിനേ നല്‍കാന്‍ കഴിയൂ.

പ്രധാനമന്ത്രിയായിരുന്ന വാജ്പേയി പാകിസ്ഥാന്‍ സന്ദര്‍ശിച്ചപ്പോള്‍ പാകിസ്ഥാനെ ഓര്‍മ്മിപ്പിച്ചത് ഇതാണ്:””നിങ്ങള്‍ക്ക് സുഹൃത്തുക്കളെ മാറ്റാന്‍ സാധിക്കും. പക്ഷെ അയല്‍ക്കാരനെ മാറ്റാന്‍ കഴിയില്ല.” അതുതന്നെയാണ് മോദിയും പാകിസ്ഥാനെ ഓര്‍മ്മിപ്പിക്കുന്നത്. കശ്മീര്‍ ഇന്ത്യയുടേതാണെന്ന് അംഗീകരിച്ച് മുന്നോട്ട് നീങ്ങാം എന്നതാണ് മോദിസര്‍ക്കാര്‍ ഇന്ത്യാ-പാക് പ്രശ്നപരിഹാരത്തിന് മുന്നോട്ട് വെയ്‌ക്കുന്ന മുന്‍ഉപാധി.

ചൈനയുടെ കടത്തിന് പിന്നിലെ കുടുക്കുകള്‍ ശ്രീലങ്കയും മാലിദ്വീപും കൊണ്ടറിഞ്ഞതാണ്. ചൈന കടം തരുന്നത് കടക്കെണിയില്‍ വീഴ്‌ത്തി ആ രാജ്യത്തെ തന്ത്രപ്രധാന സ്ഥലങ്ങളോ സ്വത്തുക്കളോ സ്വന്തമാക്കാനാണെന്ന പാഠം ശ്രീലങ്കയാണ് ആദ്യം പഠിച്ചത്. പിന്നാലെ മാലിദ്വീപും അത് മനസ്സിലാക്കി. അതിന് ശേഷം ശ്രീലങ്കയിലെ നേതാക്കള്‍ മോദിയെ തേടി വന്നു. അതുപോലെ മോദിയെ പുച്ഛിച്ച മാലിദ്വീപ് പ്രസിഡന്‍റും നാല് ദിവസത്തെ സന്ദര്‍ശനത്തിനാണ് ബീവിയ്‌ക്കൊപ്പം ഇന്ത്യയില്‍ എത്തിയത്. ചെയ്ത കുറ്റങ്ങള്‍ക്ക് മാപ്പിരന്നും മോദിയെ വിമര്‍ശിച്ച മന്ത്രിസഭയിലെ ജൂനിയര്‍ മന്ത്രിമാരെ പുറത്താക്കിയും ആണ് മൊഹമ്മദ് മൊയ്സു പ്രായശ്ചിത്തം ചെയ്ത് മോദിയ്‌ക്ക് അരികില്‍ എത്തിയത്. മോദി മുസ്ലിങ്ങളെ വെറുക്കുന്ന ആളല്ല, തീവ്രവാദത്തെ വെറുക്കുന്ന നേതാവാണെന്ന തിരിച്ചറിവ് ഇപ്പോള്‍ ഇസ്ലാമിക രാഷ്‌ട്രങ്ങളിലെ നേതാക്കള്‍ക്ക് തന്നെ ബോധ്യപ്പെട്ട് തുടങ്ങിയിരിക്കുന്നു. മാത്രമല്ല, മോദി എന്ന ആഗോള നേതാവിന്റെ, ഇന്ത്യ എന്ന ആഗോള ശക്തിയുടെ കരുത്തും പാകിസ്താന്‍ ഉള്‍പ്പെടെയുള്ള രാഷ്‌ട്രങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്. അതുകൊണ്ടാണല്ലോ, ബന്ധങ്ങളില്‍ ഇത്രയ്‌ക്ക് വിള്ളല്‍ വീണിരിക്കുമ്പോഴും ഇന്ത്യയുടെ സാന്നിധ്യമില്ലാതെ ഒരു ഷാങ് ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ് സിഒ) കോണ്‍ക്ലേവ് പാകിസ്ഥാനില്‍ നടത്തിയാല്‍ ശരിയാവില്ല എന്ന് പാകിസ്ഥാന് തോന്നിയത്. ആ തോന്നലിന്റെ അടിസ്ഥാനത്തിലാണ് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ പാകിസ്ഥാനില്‍ എത്തിയിരിക്കുന്നത്.

ഇസ്ലാമബാദിലെ നൂര്‍ ഖാന്‍ എയര്‍ ബേസിലാണ് എസ്. ജയശങ്കര്‍ വിമാനമിറങ്ങിയത്. പരമ്പരാഗത രീതിയില്‍ വസ്ത്രങ്ങളണിഞ്ഞ കുട്ടികള്‍ ബൊക്കെ നല‍്കിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. സംഭാഷണവും തീവ്രവാദപ്രവര്‍ത്തനവും ഒന്നിച്ചുപോകില്ലെന്ന് പല തവണ ഇന്ത്യ പാകിസ്ഥാന് താക്കീത് നല്‍കിയിട്ടുള്ളതാണ്. രാജ്യത്തിന്റെ നയമായി തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് നിര്‍ത്തണം എന്നതാണ് ഇന്ത്യയുടെ മറ്റൊരു ആവശ്യം. അതിനാല്‍ പലരും പ്രതീക്ഷിക്കുന്നത് പോലെ വലിയ മഞ്ഞുരക്കമൊന്നും ഈ ബന്ധത്തില്‍ സംഭവിക്കാന്‍ പോകുന്നില്ല എങ്കിലും പാകിസ്ഥാനില്‍ ഒരു ഇന്ത്യന്‍ മന്ത്രിയുടെ സാന്നിധ്യം തീര്‍ച്ചയായും പ്രതീക്ഷകള്‍ സൃഷ്ടിക്കും.

എസ്. ജയശങ്കറിന്റെ വരവിന് മുന്നോടിയായി, ഇന്ത്യ രാജ്യത്ത് വിചാരണ ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന സക്കീര്‍ നായിക്ക് എന്ന തീവ്രവാദം പ്രചരിപ്പിക്കുന്ന മതമൗലികവാദിയെ തന്നെ പാകിസ്ഥാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ അതിഥിയായി കൊണ്ടു നടക്കുകയാണ്. അത് ഇന്ത്യയെ പരിഹസിക്കാനല്ലാതെ മറ്റെന്തിനായിരിക്കാം? ആര്‍ക്കും പ്രകോപനമുണ്ടാക്കുന്ന പ്രസ്താവനകളാണ് പാകിസ്ഥാനില്‍ എത്തിയ ശേഷം സക്കീര്‍ നായിക്ക് പുറപ്പെടുവിക്കുന്നത്. ഒരു പ്രധാനതാക്കോല്‍ സ്ഥാനങ്ങളിലും സ്ത്രീകള്‍ വരരുതെന്നും അത് ഖുറാന്‍ അനുവദിക്കുന്നില്ലെന്നും ഉള്ള തരത്തിലാണ് സക്കീര്‍ നായിക്കിന്റെ ഈ ദുര്‍വ്യാഖ്യാനങ്ങള്‍. എന്തിനാണ് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ ഇന്ത്യയുടെ വിദേശകാര്യമന്ത്രി അവിടെ എത്തുന്നതിന് തൊട്ടുമുന്‍പ് ഇത്തരത്തില്‍ പരിഹാസം നടത്തുന്നത്?

എന്തായാലും ജയശങ്കര്‍ പാകിസ്ഥാന്റെ മണ്ണില്‍ പാക് പ്രധാനമന്ത്രി ഷാബാസ് ഷെരീഫുമായി കൈ കൊടുത്തിരിക്കുന്നു. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് എസ് സിഒയില്‍ എത്തിയ നേതാക്കള്‍ക്കായി നടത്തിയ പ്രത്യേക അത്താഴവിരുന്നിലാണ് ഇരുവരും ഹസ്തദാനം ചെയ്തത്. എല്ലാ നേതാക്കളെയും ഹസ്തദാനം ചെയ്ത് സ്വീകരിക്കുന്ന കൂട്ടത്തിലാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രിയ്‌ക്കും ഹസ്തദാനം നല്‍കിയത്. ലോകമാകെ മാധ്യമങ്ങള്‍ കാത്തിരിക്കുന്നത് എസ്. ജയശങ്കര്‍ എന്തായിരിക്കും അവിടെ സംസാരിക്കാന്‍ പോകുന്നത് എന്നതാണ്. പ്രത്യേകിച്ചും ഇറാന്‍-ഇസ്രയേല്‍ ബന്ധം ആകെ ഉല‍ഞ്ഞിരിക്കുന്ന അവസ്ഥയില്‍. മധ്യേഷ്യ ആകെ കലാപകലുഷിതമായ ഈ അന്തരീക്ഷത്തില്‍.

ഇന്ത്യ ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന അന്താരാഷ്‌ട്ര വേദിയാണ് എസ് സിഒ. അതില്‍ ഇന്ത്യയുടെ പ്രതിനിധിയായി എസ്. ജയശങ്കര്‍ പങ്കെടുക്കും. അതല്ലാതെ, ഇന്ത്യാ-പാക് സമാധാന ചര്‍ച്ചയൊന്നും ഉണ്ടാകില്ലെന്ന് ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം നേരത്തെ അറിയിച്ചിട്ടുണ്ട്. എസ് സിഒ എന്ന അന്താരാഷ്‌ട്ര വേദിയിലുള്ള ഇന്ത്യയുടെ പ്രതീക്ഷയും ഉത്തരവാദിത്വവും കാരണമാണ് ഇന്ത്യയുടെ പ്രതിനിധി പാകിസ്ഥാനില്‍ എത്തിയിരിക്കുന്നത്. എസ് സിഒയുടെ ഒരു നല്ല അംഗം എന്ന നിലയില്‍ മാത്രമാണ് പാകിസ്ഥാനിലേക്ക് പോകുന്നതെന്ന് എസ്. ജയശങ്കര്‍ സ്വയവും നേരത്തെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് ഇന്ത്യാ-പാക് സമാധാനചര്‍ച്ചാ പ്രതീക്ഷകള്‍ ഒന്നും ആരും പുലര്‍ത്തേണ്ടതില്ല.

പാകിസ്ഥാന്‍ കലാപ കലുഷിതമാണ്. പല തീവ്രവാദ സംഘങ്ങള്‍ അന്യോന്യം ഏറ്റുമുട്ടുന്ന സ്ഥിതിയാണ്. വിലക്കയറ്റം അവിടുത്തെ ജനങ്ങളുടെ സ്വസ്ഥത കെടുത്തിയിരിക്കുന്നു. അതിനാല്‍ അതിഥികളെ താമസിപ്പിച്ചിരിക്കുന്നത് റെഡ് സോണിലാണ്. ഇവിടെ പാക് സൈന്യം കനത്ത സുരക്ഷയാണ് അതിഥികള്‍ക്കായി ഒരുക്കിയിരിക്കുന്നത് . ചൊവ്വാഴ്ച വിരുന്നുസല്‍ക്കാരം മാത്രമേയുള്ളൂ.

ബുധനാഴ്ചയാണ് യോഗങ്ങള്‍ നടക്കാന്‍ പോകുന്നത്. ഇസ്ലാമബാദിലെ ജിന്നാ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ആണ് യോഗം നടക്കുക. നേതാക്കളുടെ ഫോട്ടോയെടുപ്പിന് ശേഷം പാകിസ്ഥാന്‍ പ്രധാനമന്ത്രി യോഗത്തെ അഭിസംബോധന ചെയ്യും. ചൈന, റഷ്യ, ബെലാറുസ്, കസാകിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍ എന്നിവിടങ്ങളിലെ പ്രധാനമന്ത്രിമാര്‍ പങ്കെടുക്കും. ഇറാന്റെ ആദ്യ വൈസ് പ്രസിഡന്‍റും പങ്കെടുക്കുന്നു എന്നത് പ്രധാനമാണ്.

മംഗോളിയയുടെ പ്രധാനമന്ത്രിയും തുര‍്ക് മെനിസ്ഥാനിലെ വിദേശകാര്യമന്ത്രിയും പ്രത്യേകക്ഷണിതാക്കളായി പങ്കെടുക്കും.

 

 



By admin