• Sun. Mar 29th, 2026

24×7 Live News

Apdin News

ഒരു വെടിക്ക് പാകിസ്ഥാനും ചൈനയും…ഇന്ത്യന്‍നിര്‍മ്മിത ഘാതക് ഡ്രോണുകള്‍ വാങ്ങാന്‍ 30,000 കോടി അനുവദിച്ച് പ്രതിരോധമന്ത്രാലയം…

Byadmin

Mar 29, 2026


ന്യൂദല്‍ഹി: ചൈന അഞ്ചാം തലമുറയിലെയും ആറാം തലമുറയിലെയും യുദ്ധവിമാനങ്ങളെ വരെ നേരിടാന്‍ ശേഷിയുള്ള ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്ന ഘാതക് ഡ്രോണുകള്‍ വാങ്ങാന്‍ കേന്ദ്രപ്രതിരോധ അക്വിസിഷന്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി. ഏകദേശം 30,000 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.

60 ഘാതക് ഡ്രോണുകള്‍ ആണ് വാങ്ങുക. ഒരു ഘാതക് ഡ്രോണിന്റെ വില ഏകദേശം 50 കോടി രൂപ വരും. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഡിആര്‍ഡിഒ ആണ് ഈ ആളില്ലാ യുദ്ധഡ്രോണ്‍ വികസിപ്പിച്ചത്. ഘാതക് ഡ്രോണുകളുടെ ഫ്ലൈറ്റ് ടെസ്റ്റ് കഴിഞ്ഞ ദിവസം കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗ്ഗയിലെ എയ്റോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചില്‍ വിജയകരമായി നടത്തിയതോടെ ആളില്ലാ ഡ്രോണുകളുടെ പ്രീമിയം ക്ലബ്ബില്‍ ഇന്ത്യയും കയറിയിരിക്കുന്നു.

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന ഘാതക് എന്നത് ആളില്ലാ ആകാശവാഹനത്തില്‍പ്പെട്ട ഡ്രോണ്‍ ആണ്. ഇതിന് ചൈനയുടെ ജെ20യേയും വരാനിരിക്കുന്ന ആറാം തലമുറയേയും നേരിടാന്‍ കഴിയുമെന്ന് മാത്രമല്ല, ആളില്ലാ ഡ്രോണ്‍ ആയതിനാല്‍ ഏറ്റുമുട്ടലില്‍ ഇന്ത്യയ്‌ക്ക് മനുഷ്യജീവന്‍ പൊലിയുമോ എന്ന ഭയവും വേണ്ട. യുദ്ധവിമാനങ്ങള്‍ക്ക് പുറമേ വിലകൂടിയ റഡാര്‍ സംവിധാനങ്ങള്‍, കമാന്‍റ് സെന്‍ററുകള്‍ എന്നിവയും നശിപ്പിക്കാന്‍ ഘാതകിന് സാധിക്കും. 13 ടണ്‍ മാത്രമേ ഘാതകിന് ഭാരമുള്ളൂ. ഭാരം കുറഞ്ഞ കാര്‍ബണ്‍ ഉപയോഗിച്ചാണ് ഘാതകിന്റെ ചിറകുകള്‍ ഡിസൈന്‍ ചെയ്തത് എന്നതിനാലാണ് ഭാരം കുറഞ്ഞത്. വാലില്ലാത്ത രീതിയിലാണ് ഡിസൈന്‍. ഇന്ത്യയുടെ തേജസ് യുദ്ധവിമാനത്തിന് പോലും രണ്ടര ടണ്‍ ഇന്ധനമേ വഹിക്കാന്‍ കഴിയൂവെങ്കില്‍ ഘാതകിന് 3.7 ടണ്‍ ഇന്ധനം വഹിക്കാന്‍ സാധിക്കും. അഞ്ച് മുതല്‍ എട്ട് മണിക്കൂര്‍ വരെ തുടര്‍ച്ചയായി പറക്കാന്‍ സാധിക്കും. പൈലറ്റുമാര്‍ പറത്തുന്ന തേജസ് യുദ്ധവിമാനത്തേക്കാള്‍ ദൂരേയ്‌ക്ക് ശത്രൂപാളയത്തിലേക്ക് പറക്കാന്‍ ഘാതകിന് സാധിക്കും.മാത്രമല്ല, ദീര്‍ഘനേരം ശത്രുകേന്ദ്രങ്ങള്‍ക്ക് മീതെ ആകാശത്തില്‍ പതുങ്ങിയിരിക്കാനും സാധിക്കും.
സ്ഫോടകവസ്തുക്കള്‍ വഹിക്കാനുള്ള ശേഷിയുടെ കാര്യത്തിലും ഘാതക് ശരിയ്‌ക്കും ഘാതകന്‍ തന്നെ. ഒന്നര ടണ്‍ വരെ ആയുധങ്ങളുടെ ഭാരമാകാം. ഇതില്‍ പ്രെസിഷന്‍ ഗൈഡഡ് ബോംബ് , ആകാശത്ത് നിന്നും ഭൂമിയിലേക്ക് അയക്കാവുന്ന മിസൈലുകള്‍, ആകാശത്തിരുന്ന് മറ്റ് പോര്‍വിമാനങ്ങളെ തകര്‍ക്കാനുള്ള മിസൈലുകള്‍ എന്നിവ വഹിക്കാനാവും. ഇന്ത്യയുടെ ബിയോണ്ട് വിഷ്വല്‍ റേഞ്ച് (കാഴ്ചക്കപ്പുറമുള്ള ലക്ഷ്യത്തെ ആക്രമിക്കാന്‍ കഴിയുന്ന മിസൈല്‍-ഉദ്ദേശം 50 കിലോമീറ്ററിന് അപ്പുറമുള്ള ലക്ഷ്യം) മിസൈലായ അസ്ത്ര മാര്‍ക് 3 യും ഘാതകില്‍ ഫിറ്റ് ചെയ്യാന്‍ കഴിയും. അതായത് ചൈനയുടെ അഞ്ച്, ആറ് തലമുറയില്‍പ്പെട്ട സ്റ്റെല്‍ത് യുദ്ധവിമാനങ്ങളേയും . അവാക്സ് വിമാനങ്ങളേയും ടാങ്കറുകളെയും തകര്‍ക്കാന്‍ ഘാതകിന് സാധിക്കും. ആധുനികമായ സെന്‍സര്‍ സ്യൂട്ടുകളാണ് സ്റ്റെല്‍ത്ത് യുദ്ധജെറ്റുകളെ തകര്‍ക്കാനുള്ള ശേഷി ഘാതകിന് നല്‍കുന്നത്. ഇതിലെ‍ ഡിസ്ട്രിബ്യൂട്ടഡ് അപെര്‍ച്ചര്‍ സംവിധാനം (ഡിഎഎസ്) 360 ഡിഗ്രിയില്‍ ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാന്‍ ഘാതകിന് കഴിവ് നല്‍കുന്നു. അമേരിക്കയുടെ ആധുനിക യുദ്ധവിമാനമായ എഫ് 35ല്‍ ഉപയോഗിക്കുന്ന അതേ നിലവാരത്തിലുള്ള ഡിഎഎസ് ആണ് ഘാതകിലും ഉള്ളത്. യുദ്ധവിമാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഘാതക് ഡ്രോണുകളുടെ നിര്‍മ്മാണത്തിന് ചുരുങ്ങിയ ചെലവേ വരൂ. ചൈനയുടെ അഞ്ച്, ആറ് തലമുറയില്‍പ്പെട്ട യുദ്ധവിമാനങ്ങളെ കുറഞ്ഞചെലവില്‍ നേരിടാനുള്ള അവസരമാണ് ഘാതക് ഡ്രോണുകള്‍ ഇന്ത്യയ്‌ക്ക് നല്‍കുന്നത്.
ഇന്ത്യ തന്നെ തദ്ദേശീയമായി വികസിപ്പിച്ച 83 കെഎന്‍ കുതിപ്പ് ശേഷിയുള്ള കാവേരി എഞ്ചിന്‍ ആണ് ഈ ഘാതക് ഡ്രോണുകളില്‍ ഉപയോഗിക്കുക. ബെംഗലൂരുവിലെ ഗ്യാസ് ടര്‍ബൈന്‍ റിസര്‍ച്ച് എസ്റ്റാബ്ലിഷ്മെന്‍റാണ് (ജിടിആര്‍ഇ) കാവേരി എഞ്ചിന്‍ നിര്‍മ്മിച്ചത്.
ഘാതകിനെ പറത്താന്‍ ഡ്രൈ കാവേരി എഞ്ചിന്‍
ഘാതക് എന്ന ഇന്ത്യയുടെ ആളില്ലാ യുദ്ധവിമാനത്തെ പറത്താന്‍ ,സഹായിക്കുന്ന എഞ്ചിനാണ് ഡ്രൈ കാവേരി എഞ്ചിന്‍. ഈ കാവേരി എഞ്ചിനെ ഡ്രൈ എന്ന് വിളിക്കാന്‍ പ്രത്യേകം കാരണമുണ്ട്. സാധാരണ യുദ്ധവിമാനങ്ങളെ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ഊര്‍ജ്ജം നല്‍കുന്ന ടര്‍ബോ എഞ്ചിനുകള്‍ എണ്ണയെ യന്ത്രം പ്രവര്‍ത്തിപ്പിക്കുന്ന ഊര്‍ജ്ജമാക്കി മാറ്റുമ്പോള്‍ ധാരാളം ചൂടും ശബ്ദവും പുറപ്പെുടവിക്കാറുണ്ട്. എന്നാല്‍ ഡ്രൈ എഞ്ചിനില്‍ ഈ ചൂടും ശബ്ദവും ഉണ്ടാകില്ല. ഇതാണ് ഘാതക് ഡ്രോണിനെ ശത്രുവിന്റെ റഡാറില്‍ പതിയാതെ ആകാശത്ത് ഒളിച്ചിരിക്കാന്‍ (സ്റ്റെല്‍ത് എന്ന് പറയും) പ്രാപ്തമാക്കുന്നത്.
ഫ്ലൈയിങ്ങ് ഡ്രോണ്‍ എന്നും ഘാതക് എന്ന ആളില്ലാ യുദ്ധവിമാനത്തെ വിളിക്കാറുണ്ട്. ഘാതകിന് റഡാറുകള്‍ കാണാതെ ഒളിച്ചിരിക്കാനുള്ള സ്റ്റെല്‍ത് ശേഷി ഉള്ളതിനാല്‍ ഇതിന് ശത്രു അറിയാതെ ആ രാജ്യത്തിന്റെ ഉള്ളറകളിലേക്ക് ഇരുചെവിയറിയാതെ കടന്നുചെന്ന് ഉള്‍പ്രദേശങ്ങളില്‍ ആക്രമണം നടത്താന്‍ ശേഷിയുണ്ട്. ശത്രുക്കളെ നിരീക്ഷിക്കാനും രഹസ്യവിവരങ്ങള്‍ ശേഖരിക്കാനും ഉപയോഗിക്കാനാവും.
.
സ്വകാര്യകമ്പനികളുമായി സഹകരിച്ച് ഡിആര്‍ഡിഒയുടെ സഹകരണത്തോടെ കാവേരി ഡ്രൈ എഞ്ചിന്‍ സ്വന്തമായി നിര്‍മ്മിക്കാനാണ് ഇന്ത്യ ശ്രമിച്ചത്. ആ വലിയ ദൗത്യമാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. കേന്ദ്രപ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം സര്‍ട്ടിഫിക്കേഷന്‍ പ്രക്രിയ വേഗത്തിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ ഈ ഡ്രൈ കാവേരി എഞ്ചിന്‍ ഫലപ്രദമാണോ എന്ന് പരിശോധിക്കാന്‍ ചില പരീക്ഷണങ്ങള്‍ കൂടി നടത്തേണ്ടതുണ്ട്. എഞ്ചിന്റെ സ്ഥുസ്ഥിരപ്രവര്‍ത്തനശേഷി, പ്രവര്‍ത്തനമികവ്, റീസ്റ്റാര്‍ട്ടിനുള്ള കഴിവ് എന്നിവ ഉറപ്പുവരുത്താന്‍ ഈ പരീക്ഷണം കൂടിയേ തീരൂ.
എന്തായാലും ഈ സര്‍ട്ടിഫിക്കേഷന്‍ പ്രക്രിയ കഴിഞ്ഞാലേ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാകൂ. 2029ല്‍ പുതിയ ഘാതകിന്റെ പ്രാരംഭരൂപം പുറത്തിറക്കണമെന്നതാണ് ലക്ഷ്യം. 2030ലോ 2031ന്റെ തുടക്കത്തിലോ ഈ പ്രാരംഭരൂപത്തിനുള്ള ഘാതകിന്റെ പറക്കല്‍ പരീക്ഷണം ആരംഭിക്കണമെന്ന് കേന്ദ്രപ്രതിരോധമന്ത്രാലയം ലക്ഷ്യമിടുന്നു.
ഘാതകിന് വേണ്ട സ്റ്റെല്‍ത് വിങ്ങ് ടെസ്റ്റ് ബെഡ് അതിന് മുന്‍പേ വികസിപ്പിക്കേണ്ടതുണ്ട്. നേരത്തെ 2022ല്‍ സങ്കീര്‍ണ്ണതകള്‍ ഒന്നുമില്ലാത്ത ഒരു സാധാരണ സ്റ്റെല്‍ത് വിങ്ങ് ടെസ്റ്റ് ബെഡ് പ്രവര്‍ത്തിപ്പിച്ചുനോക്കിയിരുന്നു. പക്ഷെ കൂറെക്കൂടി സങ്കീര്‍ണ്ണമായ സ്റ്റെല്‍ത് വിങ്ങ് ടെസ്റ്റ് ബെഡ് പ്രവര്‍ത്തിപ്പിച്ചുനോക്കിയാലോ ഡ്രൈ കാവേരി എഞ്ചിന്‍ വെച്ചുകൊണ്ട് ഈ ആളില്ലാ യുദ്ധവിമാനത്തിന് എന്തൊക്കെ യുദ്ധാഭ്യാസങ്ങളാണ് നടത്താന്‍ കഴിയുകയെന്ന കാര്യം പരിശോധിച്ചുറപ്പുവരുത്താന്‍ സാധിക്കൂ. അതുപോലെ അതിവേഗത്തില്‍ ലാന്‍റ് ചെയ്യല്‍ തുടങ്ങി പല പ്രവര്‍ത്തനങ്ങളും ഫലപ്രദമാണോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
ഗോദ്റെജ് എയ്റോസ്പേസ്, ലാഴ്സന്‍ ആന്‍റ് ടൂബ്രോ എന്നീ കമ്പനികള്‍ എഞ്ചിന്‍ മൊഡ്യൂളുകള്‍ , മെറ്റീരിയലുകള്‍, പ്രസിഷന്‍ ഘടകഭാഗങ്ങള്‍ എന്നിവ ഡിആര്‍ഡിഒ നിര്‍ദേശപ്രകാരം നിര്‍മ്മിച്ചിരുന്നു. ഈ സര്‍ക്കാര്‍-സ്വകാര്യ സംയുക്തസംവിധാനം വിജയിച്ചാല്‍ പുതിയ ആളില്ലാ യുദ്ധവിമാനങ്ങളോ ഡ്രോണുകളെ വികസിപ്പിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനപ്പുറം വന്‍തോതില്‍ ഘാതക് ഡ്രോണുകളുടെ നിര്‍മ്മാണത്തിലേക്ക് കുതിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിയും. കാരണം സ്വകാര്യമേഖലയുടെ മൂലധനക്കരുത്ത് ഇക്കാര്യത്തില്‍ ഇന്ത്യയുടെ പ്രതിരോധമേഖലയ്‌ക്ക് വലിയ ബലമേകും.



By admin