
ന്യൂദൽഹി: ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കേന്ദ്രമന്ത്രി രവ്‌നീത് ബിട്ടുവിനെ രാജ്യദ്രോഹി എന്ന് വിളിച്ചതിൽ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ച് ബിജെപിയിലെ പ്രമുഖ സിഖ് നേതാക്കൾ. പാർലമെന്റിന് പുറത്ത് പ്രതിഷേധിക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് നടത്തിയ പരാമർശം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. ഇത് സിഖ് സമൂഹം പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിട്ടു കോൺഗ്രസ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിനെയാണ് “രാജ്യദ്രോഹി” എന്ന് രാഹുൽ ഗാന്ധി വിളിച്ച് ആക്ഷേപിച്ചത്. “രാജ്യദ്രോഹി” എന്ന വാക്ക് രാജ്യത്തെ ഒറ്റിക്കൊടുക്കുന്നവൻ എന്നാണ്. ബിട്ടുവിനെ ഇങ്ങനെ വിളിച്ചത് സിഖ് സമൂഹത്തിന് ഗുരുതരമായ പ്രശ്നമാണ്. ബിട്ടു തന്റെ പാർട്ടി വിട്ടതിൽ രാഹുൽ ഗാന്ധി അസ്വസ്ഥനാണ്. തലപ്പാവ് ധരിച്ച ഒരാൾ നിങ്ങളുടെ പാർട്ടി വിട്ടുപോയതുകൊണ്ട് അദ്ദേഹത്തെ രാജ്യദ്രോഹി എന്ന് വിളിക്കുന്നു. ഈ വാക്ക് അസ്വീകാര്യമാണെന്നും ഹർദീപ് സിംഗ് പുരി പറഞ്ഞു.
ഏത് സമുദായത്തിൽ നിന്നുമുള്ള ആളായാളും അയാളെ രാജ്യദ്രോഹിയായി മുദ്രകുത്തുന്നത് അസ്വീകാര്യമാണ്. പാർലമെന്റിന് പുറത്തും അകത്തും പാർലമെന്ററി പ്രസംഗം മാന്യതയിലും മാന്യമായ ഭാഷയിലും അധിഷ്ഠിതമായിരിക്കണം,” അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധിക്കെതിരെ ദൽഹി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസയും രംഗത്തു വന്നു. ഒരു സിഖുകാരന് ഒരിക്കലും രാജ്യദ്രോഹിയാകാൻ കഴിയില്ലെന്നും കോൺഗ്രസ് പാർട്ടി ഇതുവരെ അവരുടെ മനോഭാവം മാറ്റിയിട്ടില്ലെന്നും സിർസ പറഞ്ഞു. സുവർണ്ണ ക്ഷേത്രം ആക്രമിച്ച ഗാന്ധി കുടുംബത്തെയും അദ്ദേഹം വിമർശിച്ചു. ഒരു സിഖ് സർദാറിനെയാണ് ‘രാജ്യദ്രോഹി’ എന്ന് വിളിച്ചത് .. ഇത് വളരെ ലജ്ജാകരമാണ്. ഒരു രാജ്യദ്രോഹിയുണ്ടെങ്കിൽ, അത് നിങ്ങൾ രാഹുൽ ഗാന്ധിയാണ്. സിഖ് സർദാറിന് ഒരിക്കലും രാജ്യദ്രോഹിയാകാൻ കഴിയില്ല.
ഒരു രാജ്യദ്രോഹിയുണ്ടെങ്കിൽ, ശ്രീ ദർബാർ സാഹിബിനെ ടാങ്കുകൾ ഉപയോഗിച്ച് ആക്രമിച്ച ഗാന്ധി കുടുംബമാണ്, അത് നിരപരാധികളായ സിഖുകാരെ ജീവനോടെ ചുട്ടുകൊന്നു,” സിർസ പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ലോക്‌സഭാ സ്പീക്കറോട് ആവശ്യപ്പെട്ടു.
രാഹുൽ ഗാന്ധിയുടെ ‘രാജ്യദ്രോഹി’ പരാമർശത്തിനെതിരെ ദൽഹി ബിജെപി എംഎൽഎയും മുൻ കോൺഗ്രസ് അധ്യക്ഷനുമായ അരവിന്ദർ സിംഗ് ലവ്‌ലിയും രൂക്ഷ വിമർശനം ഉന്നയിച്ചു. ബിട്ടുവിന്റെ മുത്തച്ഛൻ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചതാണെന്നും രാഹുലിന്റെ പരാമർശം നിർഭാഗ്യകരമാണെന്നും ലവ്‌ലി പറഞ്ഞു.