തിരുവനന്തപുരം: ഉതാണ് വോട്ടുമറിക്കൽ. ഒറ്റദിവസംകൊണ്ട് ഒരു സ്ഥാനാർത്ഥിയുടെ 5000 വോട്ട് കൂടുന്നു, മറ്റൊരാളുടെ 5000 കുറയുന്നു. രണ്ടും രണ്ടു മണ്ഡലത്തിലാണ്.
പാർട്ടികൾ വിജയവും തോൽവിയും സംഭവിക്കുമ്പോൾ പറയുന്ന വാദമാണ് വോട്ടുമറിക്കൽ. ഒരു പാർട്ടിയിൽ വിശ്വസിച്ചവർ, പാർട്ടിയെ പിന്തുണച്ചവർ മറ്റൊന്നിലേക്ക് പിന്തുണയും വോട്ടും മാറ്റുമ്പോഴാണ് ഭരണ മാറ്റത്തിനു കാരമാകുന്ന രാഷ്‌ട്രീയം രൂപപ്പെടുന്നത്. അത് കൂട്ടമായി സംഘടിതമായി ചെയ്യാൻപറ്റുമോ എന്നത് തർക്ക വിഷയവുമാണ്. പാർട്ടി നേതാക്കൾ തീരുമാനിച്ചാലും അണികൾ അങ്ങനെ ചെയ്യുമോ എന്ന് സംശയിക്കുകയും ചെയ്യാം. എന്നാൽ ഇത് സാധ്യമാണെന്ന് പറയുന്നത് കേഡർ പാർട്ടിയായ സിപിഎം മാത്രമാണ്.
അത് വേറേ കാര്യം. എന്നാൽ ഒറ്റ ദിവസംകൊണ്ട് ഒരു സ്ഥാനാർത്ഥിക്ക് 5000 വോട്ടുപിന്തുണ കിട്ടിയ സംഭവത്തെക്കുറിച്ച് ചില രാഷ്‌ട്രീയ നിരീക്ഷകർ പറയുന്നു. അത് തിരുവല്ല മണ്ഡലത്തിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിൽ ബിജെപി സ്ഥാനാർത്ഥി അനൂപ് ആന്റണി എന്റെ വലംകൈ ആയിരുന്നു, അഞ്ചുവർഷമായി തന്റെ ടീമിൽ നിശ്ശബ്ദമായി, ഉറക്കമില്ലാതെ പൂർണ്ണസമയം പ്രവർത്തിക്കുന്നുവെന്ന വെളിപ്പെടുത്തൽ, രാജ്യത്തെ പ്രധാനമന്ത്രിയുടെ പ്രിയപ്പെട്ടവൻ എന്ന പദവി അനൂപിന് കിട്ടിയിരിക്കുകയാണ്. ഇത് മണ്ഡലത്തിൽ അനൂപിന് 5000 അധികവോട്ട നേടിക്കൊടുത്തുവെന്നാണ് രാഷ്‌ട്രീയ വിലയിരുത്തൽ.
അതേ സമയം ഒറ്റ ദിവസംകൊണ്ട് സ്വന്തം വോട്ടിൽ 5000 വോട്ട് മണലൂർ നിയോജക മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപൻ നഷ്ടമാക്കിയെന്ന് രാഷ്‌ട്രീയ നിരീക്ഷകർ പറയുന്നു. ആരോ പറഞ്ഞുകേട്ട കാര്യങ്ങൾ വിശ്വസിച്ച് ടി.എൻ. പ്രതാപൻ നടത്തിയ വ്യാജ പ്രസ്താവനകൾ, പ്രതിഷേധ സമരം, പ്രധാനമന്ത്രി, തെരഞ്ഞെടുപ്പുകമ്മീഷൻ, സുരക്ഷാ സംവിധാനം തുടങ്ങിയ സംവിധാനങ്ങൾക്കെതിരേ നടത്തിയ ആരോപണങ്ങൾ എല്ലാം ഒട്ടും പക്വതയും യോഗ്യതയും ഇല്ലാത്തതായി എന്നാണ് വോട്ടർമാരുടെ വിലയിരുത്തൽ. ഇത് പ്രതാപന്റെ വോട്ടിൽ ചോർച്ചയുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.