ഇസ്ലാമബാദ് :ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിനുശേഷം, പാകിസ്ഥാന്റെ അവസ്ഥ വഷളാകുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ സൂചന നല്‍കി പാകിസ്ഥാന്‍ അവരുടെ ഏറ്റവും വലിയ കമ്പനികളിലൊന്നിനെ വില്‍പ്പനയ്‌ക്ക് വെച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. പാകിസ്ഥാൻ സർക്കാറിന്റെ ദേശീയ വിമാനക്കമ്പനിയായ പാകിസ്ഥാൻ ഇന്‍റർനാഷണൽ എയർലൈൻസ് (PIA) സ്വകാര്യ കമ്പനികൾക്ക് വിൽക്കാൻ ഒരുങ്ങുകയാണ്. അതിനായി അവർ ഇതിനകം തന്നെ താല്‍പര്യപത്രം ക്ഷണിച്ചു തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
താല്‍പര്യപത്രം സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 3 ആയിരുന്നു, എന്നാൽ ഇപ്പോൾ അത് ജൂൺ 19 വരെ നീട്ടിയിരിക്കുന്നു. ബിഡ്ഡിംഗ് പ്രക്രിയയിൽ കൂടുതൽ ആളുകൾ പങ്കെടുക്കണമെന്ന് സർക്കാർ ആഗ്രഹിക്കുന്നു, അതുകൊണ്ടാണ് അവർ 15 ദിവസത്തെ കാലാവധി നീട്ടിയത്. പാകിസ്ഥാന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ സ്വകാര്യവൽക്കരണ നടപടികളിലൊന്നായാണ് ഈ വിൽപ്പന ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സർക്കാർ ഉടമസ്ഥതയുടെ 51-100 ശതമാനം വരെ വിൽക്കാൻ വാഗ്ദാനം ചെയ്യുന്നു
ബിഡ്ഡുകൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിയിട്ടുണ്ടെന്ന് പാകിസ്ഥാൻ സ്വകാര്യവൽക്കരണ കമ്മീഷനിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ദി ന്യൂസിനോട് സ്ഥിരീകരിച്ചു, എന്നാൽ വിൽപ്പനയ്‌ക്കുള്ള മറ്റെല്ലാ നിബന്ധനകളും വ്യവസ്ഥകളും മാറ്റമില്ലാതെ തുടരുന്നു. പിഐഎയിലെ ഉടമസ്ഥതയുടെ 51 ശതമാനം മുതൽ 100 ശതമാനം വരെ വിൽക്കാൻ പാകിസ്ഥാന്‍ സർക്കാർ തയ്യാറാണ്.
എന്തുകൊണ്ടാണ് സമയപരിധി നീട്ടിയതെന്ന് ചോദിച്ചപ്പോൾ, ഈദ്-ഉൽ-അദ്ഹ അവധി കാരണമാണെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. ധനക്കമ്മി കുറയ്‌ക്കലും നഷ്ടത്തിലായ സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭങ്ങൾ ഒഴിവാക്കി അതില്‍ നിന്നും വരുമാനം നേടലും വിദേശ നിക്ഷേപം ആകർഷിക്കലും പാകിസ്ഥാന്‍ സർക്കാരിന്റെ ലക്ഷ്യമാണ്. നഷ്ടത്തിലായ പൊതുമേഖലാസ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കണമെന്ന ഐഎംഎഫ് നിര്‍ദേശത്തിന്റെ ഭാഗമായിക്കൂടിയാണ് പിഐഎയുടെ സ്വകാര്യവൽക്കരണമെന്ന് പറയപ്പെടുന്നു.