• Thu. Mar 5th, 2026

24×7 Live News

Apdin News

കണ്ണുണ്ടായിട്ടും കണ്ണടച്ചിരിക്കുന്നവര്‍ അറിയാന്‍; ഇതും കേരളത്തിലെ ജീവിതങ്ങളാണ്, നമ്പര്‍ വണ്‍ പ്രഖ്യാപനങ്ങള്‍ക്കും അപ്പുറം ചില സത്യങ്ങൾ

Byadmin

Mar 5, 2026



ഇരിട്ടി: ഇത് പറയുമ്പോള്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്തുകയാണെന്ന ആക്ഷേപമുയര്‍ന്നേക്കാം. കേരളത്തിനും ഭരണകൂടത്തിനും വേണ്ടി ഉണര്‍ന്നിരുന്ന് വാഴ്‌ത്തുപാട്ടുകള്‍ പാടുന്ന സൈബര്‍ കുഞ്ഞുങ്ങള്‍ ഉണര്‍ന്ന് തെറിവിളിച്ചേക്കാം. എന്നാല്‍ ആറളം ഫാം പുനരധിവാസ മേഖലയിലെ ഒന്‍പതാം ബ്ലോക്കില്‍ കഴിയുന്ന ഈ ജീവിതങ്ങള്‍ എന്തിലും നമ്പര്‍ വണ്ണാണെന്നും എല്ലാകുടുംബങ്ങള്‍ക്കും പാര്‍പ്പിടമായെന്നും അതിദരിദ്രമുക്തമാണെന്നും പറയുന്ന കേരളത്തിന് തന്നെ നാണക്കേടാണ്. കേരളത്തിന്റെ ഓരോ നമ്പര്‍ വണ്‍ പ്രഖ്യാപനങ്ങള്‍ക്കും അപ്പുറം ഇത്തരം ചില സത്യങ്ങളുമുണ്ടെന്ന് നമ്മള്‍ തിരിച്ചറിഞ്ഞേ പറ്റൂ.

ദ്രവിച്ച പോളിത്തീന്‍ ഷീറ്റുമേഞ്ഞ് ഓട്ടവീണ ഷീറ്റുകള്‍ കുത്തിമറക്കിയ കൂടാരത്തിനുള്ളില്‍ കഴിയുന്ന നങ്ങയും മൂന്നു മക്കളും കേരളത്തിന്റെ മറ്റൊരു ചിത്രമാണ് നമുക്ക് മുന്നില്‍ അനാവരണം ചെയ്യപ്പെടുന്നത്. വീടെന്നു വിളിക്കാന്‍ കഴിയാത്ത ഒറ്റമുറിക്കൂരയിലാണ് ഭക്ഷണം പാകം ചെയ്യുന്നതും കിടന്നുറങ്ങുന്നതും. 200 മീറ്റര്‍ മാത്രം അകലെ നോക്കിയാല്‍ കാണുന്ന ദൂരത്തിലാണ് വന്യജീവി സങ്കേതം. പൊളിഞ്ഞു കിടക്കുന്ന ആന മതിലിലൂടെ കടന്നുവരുന്ന കാട്ടാനകള്‍ ഏതു നേരവും വിഹരിക്കുന്നയിടം. കുടിവെള്ളം വേണമെങ്കില്‍ ആനമതിലിനോട് ചേര്‍ന്ന വന്യജീവി സങ്കേതത്തിലെ പാറയിടുക്കുകളിലൂടെ ഊറി വരുന്ന വെള്ളം പാത്രങ്ങളില്‍ ശേഖരിച്ച് തലച്ചുമടായി വീട്ടില്‍ എത്തിക്കണം. രാത്രിയിലെത്തുന്ന ആനകളെ തുരത്താന്‍ വീടിന് ചുറ്റിലും തീയിടുകയാണ് പതിവെന്ന് ഇവര്‍ പറയുന്നു.

നങ്ങക്കും ഭര്‍ത്താവ് പരേതനായ രാജനും മൂന്ന് മക്കള്‍ക്കുമായി ആറളം ഫാമില്‍ പത്താം ബ്ലോക്കില്‍ ഒരേക്കര്‍ ഭൂമി ലഭിച്ചിരുന്നു. എന്നാല്‍ ഇവര്‍ നാലുവര്‍ഷമായി ഈ കുടിലിനുള്ളിലാണ് കഴിയുന്നത്. ഭൂമി ലഭിച്ച സ്ഥലത്തും കുടില്‍ കെട്ടിയായിരുന്നു താമസം. കുടിവെള്ള ക്ഷാമവും വന്യമൃഗ ഭീഷണിയേയും തുടര്‍ന്നാണ് ഫാം ഒന്‍മ്പതാം ബ്ലോക്കില്‍ പൂക്കുണ്ടില്‍ കോട്ടപ്പാറ-വളയംചാല്‍ റോഡരികിലെ ഭൂമിയില്‍ ഏഴ് മക്കള്‍ ഉള്‍പ്പെടെയുളള കുടുംബം കുടില്‍കെട്ടി താമസം തുടങ്ങിയത്.

കുടുംബം തങ്ങളുടെ പട്ടയം മാറ്റിക്കിട്ടാന്‍ പുനരധിവാസ മിഷന് അപേക്ഷയും നല്‍കിയിരുന്നു. എന്നാല്‍ അപേക്ഷനല്‍കി നാലുവര്‍ഷത്തിനു ശേഷം ഇവര്‍ ഇപ്പോള്‍ കുടില്‍കെട്ടി താമസിക്കുന്ന സ്ഥലത്ത് പട്ടയം അനുവദിച്ചുകൊണ്ട് ഉത്തരവായെങ്കിലും ഇതുവരെ കയ്യില്‍ കിട്ടിയിട്ടില്ല. അതിനാല്‍ത്തന്നെ പുനരധിവാസ മിഷനില്‍ വീട് വെക്കാനുള്ള അപേക്ഷ നല്‍കാനും ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇവരുടെ ഏഴ് മക്കളില്‍ നാല് പെണ്‍മക്കള്‍ വിവാഹം കഴിഞ്ഞ് പോയെങ്കിലും നങ്ങയും നന്ദു, ആതിര, വിഷ്ണു എന്നീ മൂന്ന് മക്കളുമാണ് ഈ കുടിലിനുള്ളില്‍ കഴിയുന്നത്.

കുടിലിനടുത്ത് വരെ ആന എത്താറുണ്ടെന്നും പുറത്ത് തീയിട്ടാണ് ആനയെ അകറ്റുന്നതെന്നും നങ്ങ പറഞ്ഞു. റേഷനരി ലഭിക്കുന്നത് മൂലമാണ് പട്ടിണിയില്ലാതെ ജീവിച്ച് പോകുന്നത്. ഇതുപോലെ ഫാമില്‍ പട്ടയം മാറ്റിക്കിട്ടാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്ന കുടുംബങ്ങള്‍ ഏറെയുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതതും കുടിവെള്ള ക്ഷമവും കാട്ടാന ഭീഷണിയുമാണ് പട്ടയ ഭൂമി ഉപേക്ഷിക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്.

ഇതുപോലെയുള്ള നിരവധിപേര്‍ ഫാമില്‍ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് മാറിപ്പോവുകയും ചെയ്തിട്ടുണ്ട്. പട്ടയം മാറ്റി നല്‍കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം മൂലം സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ ജീവിക്കുന്നര്‍ക്ക് കാട്ടാന ഉണ്ടാക്കുന്നത് വലീയ ഭീഷണിയാണ്. എന്നാല്‍ ഇതൊന്നും കാണാനോ ഇവര്‍ക്ക് വേണ്ട കിടപ്പാടം എത്രയും പെട്ടെന്ന് നിര്‍മ്മിച്ച് നല്‍കാനോ തയാറാകാതെ തങ്ങള്‍ ഒന്നും അറിയില്ലെന്ന മട്ടില്‍ കണ്ണടച്ചിരിക്കുകയാണ് ടി ആര്‍ ഡി എം അധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍.

By admin