അങ്കണവാടി ജീവനക്കാര്‍ക്ക് മിനിമം കൂലിയുടെ പകുതി പോലും നല്‍കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. 550 രൂപയില്‍ നിന്നും അഞ്ച് വര്‍ഷം കൊണ്ട് വേതനം 10000 രൂപയാക്കിയത് യു.ഡി.എഫ് സര്‍ക്കാരാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ജീവനക്കാര്‍ക്ക് മൂന്നു തവണയായി കിട്ടുന്ന തുച്ഛ വേതനത്തില്‍ നിന്നും അങ്കണ്‍വാടിയുടെ ചിലവിനുള്ള പണം കൂടി അവര്‍ക്ക് കണ്ടത്തേണ്ടി വരുന്നു. 9 മാസമായി പെന്‍ഷനും നല്‍കുന്നില്ല.
അങ്കണവാടി, ആശ സമരങ്ങളെ പുച്ഛിക്കുന്നവര്‍ കമ്മ്യൂണിസ്റ്റല്ല. മുതലാളിത്ത സര്‍ക്കാരാണെന്നും വി ഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷത്തിന് സംരക്ഷണം നല്‍കാന്‍ സ്പീക്കര്‍ തയാറായില്ലെങ്കില്‍ നിയമസഭ നടപടികളുമായി സഹകരിക്കണമോയെന്ന് പ്രതിപക്ഷത്തിന് ആലോചിക്കേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
”യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് അങ്കണവാടി വര്‍ക്കര്‍മാരുടെ ഓണറേറിയം 10,000 രൂപയായും ഹെല്‍പര്‍മാരുടേത് 7,000 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രിയായിരുന്ന കെ.കെ ശൈലജ 2016ല്‍ പറഞ്ഞിരുന്നു. ഇന്ന് പോഷകാഹാര വിതരണം, അനൗപചാരിക വിദ്യാഭ്യാസം, നവജാത ശിശുക്കളുടെയും ഗര്‍ഭിണികളുടെയും ഭവന സന്ദര്‍ശനം, അവര്‍ക്കുവേണ്ട ന്യൂട്രീഷന്‍ കൗണ്‍സലിംഗ് എന്നിവ അങ്കണവാടി പ്രവര്‍ത്തകര്‍ ചെയ്യണം. അങ്കണവാടി പ്രവര്‍ത്തകരുടെ ജോലിഭാരം വര്‍ധിച്ചു. സാമൂഹ്യാധിഷ്ഠിത പരിപാടി, ഗ്രാമീണ ആരോഗ്യ-ശുചിത്വ-പോഷക ദൗത്യം , മൊബിലൈസിങ് പ്രവര്‍ത്തനം എന്നിവ കൂടാതെ സംസ്ഥാന സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഏല്‍പ്പിക്കുന്ന വിവിധ ജോലികള്‍, സര്‍വേകള്‍, സെന്‍സസ് ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യണം.
കേരളത്തിലെ മിനിമം വേജസ് ഒരുദിവസം 700 രൂപയായിട്ടും അങ്കണവാടി ജീവനക്കാര്‍ക്ക് കിട്ടുന്നത് മൂന്നൂറോ 350 രൂപയോ മാത്രമാണ്. ഇപ്പോള്‍ കിട്ടുന്ന ഓണറേറിയം തന്നെ മൂന്നു തവണയായാണ് കിട്ടുന്നത്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വിഹിതം വര്‍ധിപ്പിക്കണമെന്നതു തന്നെയാണ് യുഡിഎഫിന്റെ നിലപാടെന്നും ഇന്നത്തെ ജീവിതചെലവ് കൂടി പരിഗണിച്ച് അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം വര്‍ധിപ്പിക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു.
2024 മുതല്‍ ഒന്‍പത് മാസമായി അങ്കണ്‍വാടി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കിയിട്ടില്ലെന്നും ഇതിനൊക്കെ വേണ്ടി സമരം ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞ് സര്‍ക്കാര്‍ പരിഹസിച്ചാല്‍ നിങ്ങള്‍ ഒരു തൊഴിലാളി വര്‍ഗ പാര്‍ട്ടിയല്ല, മുതലാളിത്ത പാര്‍ട്ടിയാണെന്ന് പറയേണ്ടി വരുമെന്നും വി ഡി സതീശന്‍ പറഞ്ഞു.