• Fri. Jun 20th, 2025

24×7 Live News

Apdin News

കണ്ണൂരില്‍ യുവതിയുടെ ആത്മഹത്യ ; സദാചാര ഗുണ്ടായിസം നടത്തിയവര്‍ യുവാവിനെ അഞ്ചു മണിക്കൂര്‍ മര്‍ദ്ദിച്ചു

Byadmin

Jun 20, 2025


കണ്ണൂര്‍: കായലോട് പറമ്പായിയില്‍ യുവതിയുടെ മരണത്തില്‍ സദാചാര ഗുണ്ടായിസം നടന്നെന്ന് പോലീസും. ആണ്‍സുഹൃത്തിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ഇയാളുടെ മൊബൈല്‍ഫോണും ടാബും പിടിച്ചെടുക്കുകയും ചെയ്തു. ആണ്‍സുഹൃത്തിന്റെ മൊഴിയെടുത്തശേഷമായിരിക്കും പോലീസ് കൂടുതല്‍ നടപടിയെടുക്കുക. കൂടുതല്‍പേരിലേക്ക് പോലീസ് അന്വേഷണം നീങ്ങുന്നതായും വിവരമുണ്ട്.

യുവതിയുടെ ആത്മഹത്യാകുറിപ്പിലും ഈ വിവരമുണ്ട്. യുവതി തന്റെ ആത്മഹത്യാകുറിപ്പില്‍ പോലീസ് അറസ്റ്റ് ചെയ്ത മൂന്ന് പേരുടെ വിവരം കൃത്യമായി രേഖപ്പെട്ടുത്തിയിരുന്നതായിട്ടാണ് വിവരം. ഇതിനൊപ്പം ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ ആണ്‍സുഹൃത്തിന് തന്റെ മരണത്തില്‍ യാതൊരു പങ്കുമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. അഞ്ചു മണിക്കൂറോളം യുവാവിനെ മൈതാനത്തും പിന്നീട് എസ്ഡിപിഐ ഓഫീസിലും കൊണ്ടിട്ടു മര്‍ദ്ദിക്കുകയും വിചാരണ ചെയ്യുകയും ചെയ്തു. പിടികൂടിയ മൂന്ന് പേരും എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നും പോലീസ് കണ്ടെത്തി.

ഏതാണ്ട് പത്തിനടുത്ത് ആള്‍ക്കാര്‍ എത്തിയാണ് യുവാവിനെ വിചാരണ ചെയ്തതെന്നാണ് കണ്ടെത്തല്‍. അവരിലേക്ക് എത്താനുള്ള ശ്രമത്തിലാണ് പോലീസ്. യുവാവിനെ ചോദ്യം ചെയ്യുന്നതിനിടയില്‍ പിടിച്ചെടുത്ത യുവാവിന്റെ മൊബൈല്‍ഫോണും ടാബും അക്രമികള്‍ തിരിച്ചുകൊടുത്തിരുന്നില്ല. അറസ്റ്റിലായ പ്രതികളില്‍നിന്ന് പിന്നീട് ഇവ രണ്ടും പോലീസ് കണ്ടെത്തി.

പിടിയിലായിരിക്കുന്നവര്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കൂടിയാണ്. റസീനയോട് മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട ശേഷമായിരുന്നു ഇവര്‍ യുവാവിനെ ആള്‍ക്കൂട്ട വിചാരണയ്ക്ക് ഇരയാക്കിയത്. സംഭവത്തിന് ശേഷം റസീന വീട്ടിലെത്തിയത് വളരെ വിഷമത്തിലായിരുന്നെന്നും ഭക്ഷണം കഴിക്കുകയോ ഒന്നും മിണ്ടുകയോ ചെയ്തില്ല. പിറ്റേന്ന് ആത്മഹത്യ ചെയ്തതായി വീട്ടുകാര്‍ കണ്ടെത്തുകയും ചെയ്തു.

പറമ്പായി സ്വദേശികളായ എം.സി. മന്‍സിലില്‍ വി.സി. മുബഷിര്‍(28), കണിയാന്റെ വളപ്പില്‍ കെ.എ. ഫൈസല്‍(34), കൂടത്താന്‍കണ്ടി ഹൗസില്‍ വി.കെ. റഫാസ്(24) എന്നിവരാണ് അറസ്റ്റിലായത്. റസീന മന്‍സിലില്‍ റസീനയെ(40) ആണ് ചൊവ്വാഴ്ച വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സബ് ഇന്‍സ്‌പെക്ടര്‍ ബി.എസ്. ബാവിഷിനാണ് അന്വേഷണച്ചുമതല.

By admin