• Sun. Dec 21st, 2025

24×7 Live News

Apdin News

കണ്ണൂരില്‍ വീണ്ടും ഫുട്ബോള്‍ വസന്തം

Byadmin

Dec 21, 2025



മികച്ച കളിക്കാരന്‍: മുഹമ്മദ് അജ്‌സല്‍ (കാലിക്കറ്റ് എഫ്‌സി)
ടോപ് സ്‌കോറര്‍: ജോണ്‍ കെന്നഡി (മലപ്പുറം എഫ്‌സി) – എട്ട് ഗോള്‍
മികച്ച ഗോള്‍ കീപ്പര്‍: കമാലുദ്ധീന്‍ (തൃശൂര്‍ മാജിക് എഫ്‌സി)
മികച്ച യുവതാരം: മുഹമ്മദ് സിനാന്‍ (കണ്ണൂര്‍ വാരിയേഴ്സ് എഫ്‌സി)
ഫെയര്‍ പ്ലേ അവാര്‍ഡ്: കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി
മികച്ച ഫാന്‍ ക്ലബ്: അള്‍ട്രാസ് മലപ്പുറം

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണോടുകൂടി കണ്ണൂരില്‍ ഫുട്‌ബോളിന്റെ വസന്തകാലം വീണ്ടും വിടര്‍ന്നു. അതിന്റെ തെളിവാണ് ഈ സീസണില്‍ കണ്ണൂര്‍ ജവഹര്‍ മൈതാനത്ത് കളികാണാനായി തടിച്ചുകൂടിയ പതിനായിരങ്ങള്‍. ഈ സീസണില്‍ മാത്രം ഫൈനല്‍ ഉള്‍പ്പെടെ ആറ് മത്സരങ്ങളാണ് കണ്ണൂരില്‍ അരങ്ങേറിയത്. ഫൈനല്‍ കാണാന്‍ മാത്രം സ്റ്റേഡിയത്തില്‍ തിങ്ങിക്കൂടിയത് 25,550 പേര്‍. മറ്റുള്ള മത്സരങ്ങള്‍ക്കെല്ലാം പതിനായിരത്തിലേറെ കാണികളാണ് കളി കാണാനായി സ്റ്റേഡിയത്തിലെത്തിയത്.

ഒരു കാലത്ത് മലപ്പുറത്തിനെപ്പോലെ കേരള ഫുട്ബോളിന്റെ പവര്‍ ഹൗസുകളിലൊന്നായിരുന്നു കണ്ണൂരും. ഭാരത ഫുട്ബോള്‍ ക്യാപ്റ്റന്‍മാരായ വി.പി. സത്യനും ധനേഷുമടക്കം നിരവധി ദേശീയ അന്തര്‍ ദേശീയ താരങ്ങളെയാണ് കണ്ണൂര്‍ രാജ്യത്തിന് സംഭാവന ചെയ്തിരുന്നത്. എന്നാല്‍ ഇടക്കാലത്ത് കണ്ണൂരിന്റെ ഈ പാരമ്പര്യത്തിന് വലിയ വിള്ളലേറ്റിരുന്നു. ആ വിള്ളലെല്ലാം അടയ്‌ക്കുക മാത്രമല്ല, കണ്ണൂരിന്റെ ഫുട്‌ബോള്‍ ആവേശം വറ്റിയിട്ടില്ലെന്നു തെല്‍യിക്കുകയും ചെയ്തു ആരാധകര്‍. ജയവും തോല്‍വിയും മാത്രം നോക്കിയല്ല കണ്ണൂരിലെ ആരാധകര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ കളി കാണാനെത്തിയത്.

അല്ലെങ്കില്‍ പ്രാഥമിക റൗണ്ടില്‍ ഒരു കളിപോലും ജയിക്കാതിരിക്കുകയും മൂന്ന് കളിയില്‍ സ്വന്തം മൈതാനത്ത് തോല്‍വി വഴങ്ങുകയും ചെയ്ത വാരിയേഴ്‌സിന്റെ കളി കാണാന്‍ സ്റ്റേഡിയം നിറഞ്ഞു കവിയില്ലായിരുന്നു. സൂപ്പര്‍ ലീഗ് കേരളയില്‍ ആദ്യ സീസണില്‍ സ്വന്തം ഹോം ഗ്രൗണ്ട് പോലും ഇല്ലാതെ സെമി ഫൈനലിലേക്ക് യോഗ്യത നേടിയ കണ്ണൂര്‍ വാരിയേഴ്സ് രണ്ടാം സീസണില്‍ കിരീടവും നേടി സ്വപ്‌നതുല്യമായ നേട്ടമാണ് സ്വന്തമാക്കിയത്. സ്വന്തം മണ്ണില്‍ ഒമ്പത് കണ്ണൂര്‍ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് കണ്ണൂരിന്റെ കിരീടം നേട്ടം എന്നത് ഇരട്ടി മധുരം നല്‍കുന്നു.

സൂപ്പര്‍ ലീഗ് കേരളയില്‍ ശക്തമായ അഞ്ച് ടീമുകള്‍ക്കെതിരെ പോരാടിയതിന് ശേഷം സെമിയില്‍ നിലവിലെ ചാമ്പ്യന്‍മാരെയും ഫൈനലില്‍ രണ്ടാം സീസണിലെ ഫേവറേറ്റുകളായ തൃശൂര്‍ മാജിക് എഫ്സിയെയും തോല്‍പ്പിച്ചുള്ള കിരീടനേട്ടം ഒരു ക്ലബ്ബിന്റെ മാത്രമല്ല ഒരു ജില്ലയുടെ തന്നെ ഫുട്ബോളിന്റെ തിരിച്ചുവരവിന്റെ പ്രഖ്യാപനമായി മാറുന്നതാണ് കണ്ടത്്. ഗ്രൂപ്പ് മത്സരങ്ങളില്‍ സ്വന്തം മൈതാനത്ത് ഒരു വിജയം പോലും നേടാന്‍ സാധിക്കാതിരുന്ന കണ്ണൂരിന് ഫൈനലില്‍ സ്വന്തം തട്ടകമായ ജവഹര്‍ സ്റ്റേഡിയത്തിലെ മിന്നും വിജയവും കിരീടനേട്ടവും സ്വന്തം മൈതാനത്ത ജയിക്കാനാകില്ല എന്ന ധാരണയെ പൊളിച്ചെഴുതി.

പരിശീലക സംഘത്തിന്റെയും മാനേജ്മെന്റിന്റെയും ദീര്‍ഘവീക്ഷണവും വിശ്വാസവും ഈ തിരിച്ചുവരവില്‍ നിര്‍ണായകമായി. കണ്ണൂരിലെ ഫുട്ബോള്‍ അക്കാദമികള്‍ക്കും സ്‌കൂള്‍, കോളേജ് ടൂര്‍ണമെന്റുകള്‍ക്കും ഈ വിജയം പുതിയ പ്രചോദനമായി.

ഫെഡറേഷന്‍ കപ്പ്, ഇ.കെ. നായനാര്‍ ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റ്, ശ്രീനാരായണ ട്രോഫി, സിസര്‍സ് കപ്പ്, കേരള പ്രീമിയര്‍ ലീഗ് തുടങ്ങിയ നിരവധി മത്സരങ്ങള്‍ക്ക് സാക്ഷിയായ ജവഹര്‍ സ്റ്റേഡിയം സൂപ്പര്‍ ലീഗ് കേരളയുടെ ഫൈനലിനും സാക്ഷിയായി.

By admin