തിരുവനന്തപുരം: ഗൾഫിലെ രാജാവ് മരിച്ചാൽ ഔദ്യോഗിക ദുഖാചരണവും അനുസ്മരണ സന്ദേശ പ്രവാഹവും നടത്തുന്ന കേരളത്തിൽ കെനിയൻ മുൻ പ്രധാനമന്ത്രിയോട് കാട്ടിയ കടുത്ത അവഗണനയാണ് ഇപ്പോൾ ചര്‍ച്ചയായിരിക്കുന്നത്. കൂത്താട്ടുകുളത്ത് ചികിത്സയ്‌ക്കിടെ അന്തരിച്ച കെനിയൻ മുൻ പ്രധാനമന്ത്രി **റെയ്‌ല ഒഡിങ്ക (80)**യ്‌ക്ക് അനുശോചനം രേഖപ്പെടുത്തുന്നതിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച ശ്രദ്ധേയമായി.
“കറുത്ത വർഗക്കാരൻ, വനവാസി, ക്രിസ്ത്യാനി…” — ഒഡിങ്കയോടുള്ള അവഗണനയ്‌ക്ക് ഇതാണ് കാരണമെന്ന തരത്തിലുള്ള ചര്‍ച്ചകളും ഉയരുന്നു. മറ്റൊരു രാജ്യത്തെ പ്രധാനമന്ത്രിപദം വഹിച്ചിരുന്ന ഒരാൾ ഭാരതമണ്ണിൽ മരിക്കുന്നത് ഇതാദ്യമാണ് — അതും കേരളത്തിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി മരണം അറിഞ്ഞ ഉടൻ വിശദമായ അനുശോചനക്കുറിപ്പ് പുറത്തിറക്കി. കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ നേരിട്ടെത്തി പുഷ്പചക്രം അർപ്പിക്കുകയും ചെയ്തു.
2008 മുതൽ 2013 വരെയാണ് ഒഡിങ്ക കെനിയൻ പ്രധാനമന്ത്രിയായിരുന്നത്. അഞ്ച് തവണ പ്രസിഡന്റ് പദവിയിലേക്ക് മത്സരിച്ചെങ്കിലും വിജയിച്ചിരുന്നില്ല. നിലവിൽ പ്രതിപക്ഷത്താണ് ഒഡിങ്കയുടെ ഓറഞ്ച് ഡെമോക്രാറ്റിക് മൂവ്‌മെന്റ് (ODM). എങ്കിലും കഴിഞ്ഞ വർഷം മുതൽ സർക്കാരുമായി സഹകരിച്ചാണ് പാർട്ടി പ്രവർത്തിച്ചിരുന്നത്. 2027-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഒഡിങ്ക വീണ്ടും മത്സരിച്ചേക്കുമെന്ന പ്രചാരണം കെനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇതോടെ ഒഡിങ്കയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് നിരവധി വാർത്തകൾ പ്രചരിച്ചു. ഗുരുതരമായ അസുഖമാണ് കാരണം എന്നായിരുന്നു പ്രചരണം. എന്നാൽ ഈ വാർത്തകൾ അദ്ദേഹത്തിന്റെ സഹോദരനും ഭാര്യയും നിഷേധിച്ചു. ഒഡിങ്ക രോഗബാധിതനാണെന്നും ഇന്ത്യയിൽ ചികിത്സയിലാണെന്നും ഉടൻ തന്നെ ആരോഗ്യവാനായി മടങ്ങിയെത്തുമെന്നുമാണ് കുടുംബവും പാർട്ടിയും കുറച്ച് ദിവസം മുമ്പ് പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്.
ശ്രീധരീയവുമായി ദീര്‍ഘകാലമായി ബന്ധമുള്ള റെയില ഒടിങ്ക ആറു ദിവസം മുമ്പാണ് ചികിത്സയ്‌ക്കായി കൂത്താട്ടുകുളത്തെത്തിയത്. മകളും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. പലതവണ ഇദ്ദേഹം കൂത്താട്ടുകുളം ശ്രീധരീയം നേത്രചികിത്സ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.
ശ്രീധരീയം ആയുർവേദ നേത്രചികിത്സാശുപത്രിയിൽ ഡോക്ടറോടൊപ്പം പ്രഭാത നടത്തത്തിനിടെയാണ് ശക്തമായ ഹൃദയാഘാതമുണ്ടായത്. മുമ്പും ഒട്ടേറെ തവണ ഒഡിങ്കയും കുടുംബവും കൂത്താട്ടുകുളത്ത് എത്തിയിട്ടുണ്ട്. മകൾ **റോസ്‌മേരി ഒഡിങ്ക (44)**യുടെ ചികിത്സയ്‌ക്കായാണ് ഇവർ ആദ്യം ഇവിടെ എത്തിയതും.
ട്യൂമർ ബാധിച്ച റോസ്‌മേരിക്ക് ചികിത്സയ്‌ക്കിടെ കാഴ്ചശക്തി നഷ്ടപ്പെട്ടിരുന്നു. ലോകത്തെ ഒട്ടേറെ സ്ഥലങ്ങളിൽ ചികിത്സിച്ചിട്ടും ഫലം കാണാതെ വന്നതോടെയാണ് കൂത്താട്ടുകുളത്തേക്ക് എത്തിയത്. 2019-ൽ ഇവിടുത്തെ ചികിത്സയിലൂടെ മകൾക്ക് കാഴ്ചശക്തി തിരിച്ചുകിട്ടിയ കാര്യം ഒഡിങ്ക തന്നെ ലോകത്തോട് വെളിപ്പെടുത്തിയിരുന്നു. ഈ സംഭവം പ്രധാനമന്ത്രി നരേന്ദ്ര മോദി 2022-ലെ ‘മൻ കി ബാത്’ റേഡിയോ പ്രോഗ്രാമിലും 2023-ലെ ആയുഷ് സമ്മേളനത്തിലും പ്രതിപാദിച്ചിരുന്നു.