ന്യൂദല്‍ഹി: കളിപ്പാട്ടങ്ങളുടെ ഗ്ലോബൽ ഹബ്ബായി ഇന്ത്യയെ മാറ്റുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഇതിനായി തദ്ദേശീയ തലത്തില്‍ ക്ലസ്റ്ററുകള്‍ രൂപീകരിക്കും. നിര്‍മ്മാണം സുഗമമാക്കുന്നതിനായി ഉല്‍പാദന സംവിധാനം സൃഷ്ടിക്കും.
ഇതോടെ ഗ്രാമീണമേഖലയില്‍ കളിപ്പാട്ടനിര്‍മ്മാണരംഗത്ത് പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിക്കും. അവരുടെ ജീവിതസാഹചര്യം മെച്ചപ്പെടും. കളിപ്പാട്ട നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ നൈപുണ്യം വര്‍ധിപ്പിക്കും.
ഉയര്‍ന്ന ഗുണനിലവാരമുള്ളതും അത്യപൂര്‍വ്വമായതുമായ കളിപ്പാട്ടങ്ങള്‍ നിര്‍മ്മിച്ച് ലോക വിപണി പിടിക്കും. ഒപ്പം വിദേശരാജ്യങ്ങളിലെ കമ്പനികള്‍ക്ക് കളിപ്പാട്ടങ്ങള്‍ നിര്‍മ്മിച്ചുകൊടുക്കുന്ന ഹബ്ബായും ഇന്ത്യയെ മാറ്റും. ഇതോടൊപ്പം കളിപ്പാട്ടങ്ങളിന്മേല്‍ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ലേബല്‍ പ്രചരിപ്പിക്കുകയും ചെയ്യും.
ഇന്ത്യയിലെ കളിപ്പാട്ട നിര്‍മ്മാണ മേഖല കാലങ്ങളായി പ്രതിസന്ധിയിലാണ്. ഇതിന് പ്രധാന കാരണം ഇന്ത്യ എല്ലാക്കാലത്തും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്ത് ശീലിച്ച രാജ്യമാണെന്നതാണ്. ഇതിന് ഒരു മാറ്റമുണ്ടാക്കുകയാണ് ലക്ഷ്യം. ചൈനയില്‍ നിന്നുള്ള കളിപ്പാട്ട ഇറക്കുമതി അഞ്ചില്‍ ഒന്നായി കുറഞ്ഞിട്ടുണ്ട്. 2013ല്‍ 21.4 കോടി ഡോളര്‍ തുകയുടെ കളിപ്പാട്ടങ്ങള്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്നു. ഇപ്പോഴത് 4.16 കോടി ഡോളറിന്‍റേതായി കുറഞ്ഞു. നേരത്തെ ഇന്ത്യയുടെ ആകെ കളിപ്പാട്ട ഇറക്കുമതിയില്‍ 94 ശതമാനവും ചൈനയില്‍ നിന്നായിരുന്നു. ഇന്നത് 64 ശതമാനമായി കുറഞ്ഞു.
.