• Thu. Jun 5th, 2025

24×7 Live News

Apdin News

കഴുത്തറ്റം കടം; സാമ്പത്തിക പ്രതിസന്ധി രൂക്ഷം

Byadmin

Jun 3, 2025


പത്തനംതിട്ട: സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതിനാല്‍ ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ ചെലവുകള്‍ക്കായി സംസ്ഥാനം 3000 കോടി രൂപ കൂടി കടമെടുക്കുന്നു. 12 വര്‍ഷ കാലയളവില്‍ 1000 കോടിയും 37 വര്‍ഷത്തെ തിരിച്ചടവില്‍ 2000 കോടിയുമാണ് പൊതുവിപണിയില്‍ നിന്ന് സമാഹരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട കടപ്പത്രങ്ങളുടെ ലേലം ഇന്ന് റിസര്‍വ് ബാങ്ക് കോര്‍ ബാങ്കിങ് സംവിധാനം ഇ-കുബേര്‍ വഴി നടക്കുമെന്നാണ് അറിയുന്നത്. ഇതോടെ നടപ്പുസാമ്പത്തിക വര്‍ഷത്തെ കേരളത്തിന്റെ കടം 10,000 കോടിയായി വര്‍ദ്ധിക്കും.

ഏപ്രിലില്‍ 2000 കോടിയാണ് കടമെടുത്തത്. കഴിഞ്ഞ മാസം 5000 കോടിയും മേയ് ആറിന് 1000 കോടിയും മേയ് 26നും 27നും 2000 കോടി വീതവും സമാഹരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് 3000 കോടി കടമെടുക്കുന്നത്. ഇക്കൊല്ലം ഡിസംബര്‍ വരെ 29,529 കോടി രൂപയാണ് കടമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതിയുള്ളത്.

കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണയും ഓണത്തിനു മുമ്പ് അനുവദിച്ച കടപരിധി കഴിയുമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെ അനുവദിച്ച തുക സപ്തംബറിനു മുമ്പ് കേരളമെടുത്തിരുന്നു. പിന്നീട് ഓണച്ചെലവിന് 4200 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു.

മേയ് 31ന് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പെന്‍ഷനായവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്കാന്‍ 3000 കോടി വേണമെന്നാണ് കണക്ക്. ഏതാണ്ട് 10,000 സര്‍ക്കാര്‍ ജീവനക്കാരാണ് ഈ വര്‍ഷം പെന്‍ഷനായത്. ഇതിനു പുറമേ ക്ഷേമ പെന്‍ഷന്‍ വിതരണവും പൂര്‍ത്തിയാക്കണം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആകെ 37,512 കോടി രൂപ കടമെടുക്കാന്‍ കേന്ദ്രം അനുവദിച്ചിരുന്നങ്കിലും 54,000 കോടി പലഘട്ടങ്ങളിലായി സംസ്ഥാനമെടുത്തിരുന്നു.

2025-26 സംസ്ഥാന ബജറ്റനുസരിച്ച് സര്‍ക്കാരിന്റെ സഞ്ചിത കടം 4,81,997.62 കോടി രൂപയാണ.് കേന്ദ്രാനുമതി ലഭിച്ച 4600 കോടിയും മറ്റു ബാധ്യതകളും കൂടി ചേര്‍ത്താല്‍ മൊത്തം കടം ആറ് ലക്ഷം കോടിയാകും. എടുക്കുന്ന കടം സംസ്ഥാനത്തിന്റെ അടിസ്ഥാന വികസനത്തിനു പ്രയോജനപ്പെടുത്താതെ പലിശ അടയ്‌ക്കാനാണ് കൂടുതലും ഉപയോഗിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ സൂചിപ്പിക്കുന്നുണ്ട്.



By admin