• Sun. Nov 16th, 2025

24×7 Live News

Apdin News

കവിത: പൊന്‍പുലരി

Byadmin

Nov 16, 2025



രാത്രിതന്നേകാന്തത
ശൂന്യമായ്തുടരവേ
ചിന്താവിവശന്‍ ഞാനോ ഉറങ്ങാതിരിക്കുന്നു

വശ്യരാത്രിയിലെന്നെ
പുണരാന്‍ മടിക്കുന്ന കൃത്രിമനാട്യത്തിന്റെ
മൂടല്‍മഞ്ഞേറ്റ സ്മൃതി
ദാഹമൂര്‍ച്ഛയിലേതോ
ദേവമോഹിനിയായി ചിന്താമരീചികയില്‍
ഭാവനാശില്പം പോലെ

നിര്‍മ്മലഹൃദയത്തിന്‍
അരികിലൊരു കോണില്‍
മിഴിനീരൊഴുക്കിയും
സാന്ധ്യതാരകം നിന്നു

വെണ്‍മണല്‍ത്തിട്ടകളില്‍
പാതിരാനേരത്തേതോ
രാക്കിളി ഭയത്താലേ
അഴലിന്‍ഗീതം പാടി

ഉച്ചണ്ഡവീര്യത്താലേ
കറുത്ത കൈകള്‍ നീട്ടി
മൂകസുഷുപ്തി പൂകാന്‍ അമാവാസിയുമെത്തി

കാലചക്രത്തിന്‍ തേരില്‍
ഭീകരനാഗം വന്നു
കൊടിയവിഷം തുപ്പി
അന്ധകാരം വിതറി

എഴുത്തുകടലാസില്‍ പൊന്‍തൂലികത്തുമ്പിലും
ഇരുളായ് നിഴല്‍ വന്നു പ്രേതാത്മാവെന്നപോലെ

സ്വപ്‌നത്തിലെന്നവണ്ണം മോഹനമുരളിയില്‍
മൃദുസാന്ത്വനസ്വരം
കേട്ടൂ ഞാനുണര്‍ന്നപ്പോള്‍

നവചൈതന്യം വീശി
ആശാകുസുമം പോലെ തൊഴുകൈയുമായ്
മുന്നില്‍ നില്‍ക്കുന്നു പൊന്‍പുലരി

By admin