
ന്യൂദല്‍ഹി: ദല്‍ഹിയില്‍ സ്ഫോടനമുണ്ടാക്കിയ ഹ്യൂണ്ടായി ഐ20 കാറിന്റെ ഉടമസ്ഥന്‍ മുഹമ്മദ് സല്‍മാന്‍ തന്നെയെന്ന് സ്ഥിരീകരിച്ചു. പക്ഷെ എച്ച്ആര്‍26 സിഇ 7674 എന്ന നമ്പര്‍ പ്ലേറ്റുള്ള ഈ കാര്‍ വിറ്റത് കശ്മീരിലെ പുല്‍വാമയിലുള്ള ഒരാള്‍ക്കാണെന്നത് സ്ഥിരീകരിച്ചിട്ടുണ്ട്. .
സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. 20 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഹരിയാന രജിസ്ട്രേഷനിലുള്ള കാര്‍ ആണിത്. ചെങ്കോട്ട മെട്രോസ്റ്റേഷനിലെ ഒന്നാം ഗേറ്റിലെ റെഡ് സിഗ്നലില്‍ ഹ്യൂണ്ടായ് ഐ20 കാര്‍ സ്പീഡ് കുറച്ച് പോകുന്നതിനിടെയാണ് പൊടുന്നനെ സ്ഫോടനമുണ്ടായത്. തിങ്കളാഴ്ച രാവിലെ അറസ്റ്റ് ചെയ്യപ്പെട്ട കശ്മീരില്‍ നിന്നുള്ള ഡോക്ടര്‍മാരായ രണ്ട് ഭീകരവാദികള്‍ ഹരിയാനയിലെ ഫരീദാബാദില്‍ വാടകയ്‌ക്ക് എടുത്ത വീട്ടില്‍ നിന്നും 2900 കിലോഗ്രാം സ്ഫോടനസ്വഭാവമുള്ള രാസവസ്തുക്കള്‍ കണ്ടെടുത്തിരുന്നു. ഇതില്‍ പൊട്ടാസിയം നൈട്രേറ്റ്, അമോണിയം നൈട്രേറ്റ്, സള്‍ഫര്‍ എന്നിവ ഉണ്ടായിരുന്നു.
ഇതിന് പുറമെ മറ്റൊരു 360 കിലോഗ്രാം തീപിടിക്കുന്ന അമോണിയം നൈട്രേറ്റ് പോലുള്ള വസ്തു പ്രത്യേകവും കണ്ടെടുത്തിരിക്കുന്നു. ഇതോടെ കസ്റ്റഡിയിലെടുത്ത ഡോക്ടര്‍മാരായ മുസമ്മലിനെയും ആദിലിനെയും വീണ്ടും ചോദ്യം ചെയ്യുകയാണ്. കാരണം സ്ഫോടനത്തില്‍ പൊട്ടിത്തെറിച്ച കാര്‍ ഹരിയാനയില്‍ നിന്നായതുകൊണ്ട് ഇവരുടെ ആക്രമണപദ്ധതിയുടെ ഭാഗമാണോ ദല്‍ഹിയില്‍ നടന്ന പൊട്ടിത്തെറി എന്നറിയാനാണിത്.
എന്‍എസ്എ, എന്‍ എസ് ജി, എന്‍ഐഎ, ക്രൈം ബ്രാഞ്ച് തുടങ്ങി നിരവധി ഏജന്‍സികള്‍ അന്വേഷണത്തിന് പിന്നിലുണ്ട്. എന്തായാലും സ്ഫോടനത്തിന്റെ ആദ്യമണിക്കൂറില്‍ വിചാരിച്ചതുപോലെ ഇത് ഒരു സിഎന്‍ജി ബ്ലാസ്റ്റോ എല്‍എന്‍ജി ബ്ലാസ്റ്റോ ഗ്യാസ് സിലിണ്ടര്‍ ബ്ലാസ്റ്റോ അല്ല. രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള സ്ഫോടനവും തീപിടിത്തവും ആണെന്നാണ് കരുതുന്നത്. അതേ സമയം ശക്തമായ ബോംബ് സ്ഫോടനം സംഭവിച്ചാല്‍ ഉണ്ടാകുന്നതുപോലെ വലിയ ഗര്‍ത്തമൊന്നും ഇവിടെ രൂപപ്പെട്ടിട്ടില്ല.
.അമോണിയം നൈട്രേറ്റ്, ആര്‍ഡിഎക്സ് എന്നിവയില്‍ ഏതെങ്കിലുമാണോ സ്ഫോടനത്തിന് പിന്നില്‍ എന്ന കാര്യം ഇനിയും സ്ഥിരീകരിക്കേണ്ടതുണ്ട്. ഇത് ഭീകരാക്രമണമാണോ എന്നതും സ്ഥിരീകരിക്കേണ്ടതായിട്ടാണിരിക്കുന്നത്.