കാലിക്കറ്റ് യൂണി. ക്യാമ്പസിൽ യു.ഡി.എസ്.എഫ് പ്രവർത്തകർക്ക് നേരെ മാരകായുധങ്ങളുമായി എസ്.എഫ്.ഐ അക്രമം. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം ചോദ്യം ചെയ്തപ്പോഴാണ് അക്രമമുണ്ടായത്. വോട്ടെണ്ണാൻ പോയ എസ്.എഫ്.ഐക്കാരുടെ ബാഗിൽനിന്ന് കള്ള ബാലറ്റുകൾ പിടിച്ചെടുത്തിരുന്നു. ഇത് ഗൗനിക്കാതെ തെരഞ്ഞെടുപ്പുമായി മുന്നോട്ട് പോയത് യു.ഡി.എസ്.എഫ് പ്രവർത്തകർ ചോദ്യം ചെയ്തു. ഇതോടെ തോൽവി ഉറപ്പായ എസ്.എഫ്.ഐക്കാർ മാരകായുധങ്ങളായി അക്രമം തുടങ്ങുകയായിരുന്നു. എം.എസ്.എഫിന്റെയും കെ.എസ്.യുവിന്റെയും നേതാക്കൾക്കും പ്രവർത്തകർക്കും ഗുരുതരമായി പരിക്കേറ്റു.
യു.ഡി.എസ്.എഫിന്റെ കൊടിതോരണങ്ങളും പ്രചാരണ ബോർഡുകളും തകർത്തു. വടിവാൾ ഉൾപ്പെടെ മാരകായുധങ്ങൾ നേരത്തെ കൈയിൽ കരുതിയാണ് എസ്.എഫ്.ഐക്കാർ എത്തിയത്. നിരവധി പ്രവർത്തകർക്ക് വെട്ടേറ്റു. ചോര വാർന്ന് ഗുരുതരാവസ്ഥയിലായ പ്രവർത്തകരെ ആശുപത്രിയിലെത്തിക്കാൻ എത്തിയ ആംബുലൻസും എസ്.എഫ്.ഐക്കാർ തടഞ്ഞു. പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു അക്രമം. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്.