• Mon. Jun 30th, 2025

24×7 Live News

Apdin News

കുടിപ്പിക്കാന്‍ ചട്ടം മാറ്റും ? ഐടി പാര്‍ക്കുകളില്‍ മദ്യശാലയ്‌ക്ക് അനുമതി, സര്‍ക്കാരിന്റെ നയപരമായ തീരുമാനമെന്ന്‌ എക്‌സൈസ്‌

Byadmin

Jun 30, 2025


കൊച്ചി: ഐടി പാര്‍ക്കുകളില്‍ മദ്യശാലകള്‍ക്ക്‌ അനുമതി നല്‍കിക്കൊണ്ടുള്ള ചട്ടങ്ങളില്‍ മാറ്റം വരുത്തേണ്ടതു സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്ന്‌ എക്‌സൈസ്‌ വകുപ്പ്‌. എക്‌സൈസ്‌ ചട്ടം നിലവില്‍ വന്നിട്ട്‌ മൂന്നുമാസമായെങ്കിലും ഐടി പാര്‍ക്കുകളില്‍ മദ്യശാല തുടങ്ങാന്‍ അപേക്ഷകരാരും മുന്നോട്ടുവന്നിട്ടില്ല.

വിദേശമദ്യം- 4 സി വിഭാഗത്തില്‍പ്പെടുത്തിയാണു ചട്ടം ഭേദഗതി ചെയ്‌തത്‌. അതില്‍ വീണ്ടും ഭേദഗതിക്കു സര്‍ക്കാര്‍ തീരുമാനിക്കണം. അതിനുള്ള ശിപാര്‍ശകളോ അപേക്ഷകളോ വന്നിട്ടില്ലെന്നും എക്‌സൈസ്‌ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ചട്ടത്തിലെ നിബന്ധനകള്‍ ഇളവുചെയ്യണമെന്നാണ്‌ ഐടി വകുപ്പിന്റെ ആവശ്യം. ഒരു ഐടി പാര്‍ക്കില്‍ ഒരു ലൈസന്‍സ്‌ എന്ന നിബന്ധന മാറ്റണം. നിലവില്‍ ഡെവലപ്പര്‍ക്കു മാത്രമാണു ലൈസന്‍സ്‌.

കോ- ഡെവലപ്പര്‍മാര്‍ക്കും ലൈസന്‍സിന്‌ അപേക്ഷിക്കാന്‍ കഴിയണമെന്നാണ്‌ ഐടി വകുപ്പിന്റെ നിലപാട്‌. എന്നാല്‍, ഇക്കാര്യം ഐടി വകുപ്പ്‌ സര്‍ക്കാരിനെ രേഖാമൂലം അറിയിക്കണം.

നേരിട്ട്‌ ലൈസന്‍സെടുക്കാന്‍ പാര്‍ക്ക്‌ സി.ഇ.ഒമാര്‍ക്കു താത്‌പര്യമില്ല. ചട്ടപ്രകാരം ഒരു പാര്‍ക്കില്‍ ഒരു മദ്യശാലയേ ഉണ്ടാവൂ. 10 ലക്ഷം രൂപയാണു വാര്‍ഷിക ലൈസന്‍സ്‌ ഫീസ്‌. പ്രവര്‍ത്തനസമയം ബാറുകളുടേതിനു സമാനമാണ്‌ (രാവിലെ 11 മുതല്‍ രാത്രി 11 വരെ). ഡ്രൈ ഡേയില്‍ മദ്യശാല പ്രവര്‍ത്തിക്കില്ല. മറ്റ്‌ ലൈസന്‍സികളെപ്പോലെ ഐടി പാര്‍ക്കുകളിലെ ലൈസന്‍സികള്‍ക്കും ബിവറേജസ്‌ കോര്‍പറേഷന്‍ ഗോഡൗണുകളില്‍നിന്നു മദ്യം വാങ്ങി വിതരണം ചെയ്യാമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്‌തമാക്കിയിരുന്നു.

ക്ലബ്ബുകള്‍ക്കുള്ള ബാര്‍ ലൈസന്‍സ്‌ മാതൃകയില്‍ ഐടി പാര്‍ക്കുകള്‍ക്കും പരിഗണനയിലുണ്ട്‌. അവിടെ അംഗങ്ങളല്ലാത്തവര്‍ക്ക്‌ മദ്യം ലഭിക്കില്ല. ക്രൂയിസ്‌ ഷിപ്പുകള്‍ക്കു നല്‍കുന്ന എഫ്‌.എല്‍- 13 ബി ബാര്‍ ലൈസന്‍സും ഇത്തരത്തിലുള്ളതാണ്‌. റിസ്‌ക് എടുക്കാന്‍ ഐടി പാര്‍ക്ക്‌ സി.ഇ.ഒമാര്‍ക്കു താത്‌പര്യമില്ലാത്തതിനാല്‍, പാര്‍ക്കിനുള്ളില്‍ സ്വകാര്യ ബാറുകള്‍ അനുവദിക്കുന്നതും സര്‍ക്കാര്‍ പരിഗണിച്ചേക്കും.

ജെബി പോള്‍

By admin