
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്‌ക്കും നഗരവാസികൾക്കും കുടിവെള്ളം മുട്ടിയ്‌ക്കുന്ന പിണറായി സർക്കാരിന് എതിരെ ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ ഔദ്യോഗിക വസതിക്ക് മുമ്പിൽ കുടം തലയിൽ കമഴ്‌ത്തി കുത്തി ഇരിപ്പ് സമരം നടത്തി.
ആറ്റുകാൽ പൊങ്കാല നഗരത്തിന്റെ ആചാര ക്രമങ്ങളുടെ ഭാഗമാണന്നും കൃതൃമ ജലക്ഷാമം സൃഷ്ടിക്കുന്നത് ആറ്റുകാൽ പൊങ്കാലയും നഗരസഭയുടെ മാതൃകാ ഭരണവും അട്ടിമറിക്കാനുള്ള CPM – സർക്കാർ ഗൂഡാലോചനയാണന്നും സമരം ഉദ്ഘാടനം ചെയ്ത് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് പറഞ്ഞു. പൊങ്കാലയ്‌ക്ക് വേണ്ടി നഗരസഭ പ്രദേശത്തെ എല്ലാ റോഡുകളും റീ ടാർ ചെയ്തു, ഇരുനൂറോളം ശുചി മുറികളും, നിരവധി വാട്ടർ ടാങ്കുകളും ഒരുക്കിയിട്ടുണ്ട്. കൗൺസിലർമാരുടെ രാഷ്‌ട്രിയം നോക്കാതെ എല്ലാ വാർഡിനും ഒരു വാട്ടർ ടാങ്കർ ലോറി വീതം നല്കിയിട്ടുണ്ടന്നും,വെള്ളം കിട്ടാതെ പൊങ്കാല മുടക്കാൻ ശ്രമിക്കുന്ന സാഹചര്യം ഏതറ്റം വരെയും പോയി പ്രതിരോധിക്കുമെന്നും വെള്ളത്തിനായി തീ പടർത്തുന്ന സമരം ഉണ്ടാവാതെ എത്രയും പെട്ടന്ന് നഗരത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നും എസ് സുരേഷ് സർക്കാരിനോട് ആവശ്യപ്പെട്ടു.
അമൃതം പദ്ധതി ഒന്നും രണ്ടും ഘട്ടങ്ങളിലായി കേന്ദ്രസർക്കാർ അറുന്നൂറ് കോടി രൂപ മുടക്കിയാണ് നഗരത്തിലെ ജല വിതരണ ശൃoഘല വ്യാപിപിച്ചതും പരിഷ്കരിച്ചതും, അരുവിക്കരയിൽ 75 MLD വാട്ടർ ട്രീറ്റ്മെൻ്റ് സ്ഥാപിച്ചു. അതെല്ലാം ഉപയോഗ ശൂന്യമാക്കുന്ന നടപടികളാണ് നഗരത്തിൽ കുടി വെള്ളം മുടക്കി സർക്കാർ ചെയ്ത് കൊണ്ടിരിക്കുന്നതെന്നും, മുൻപും കുടി വെള്ളം മുടക്കി ആറ്റുകാൽ പൊങ്കാല സമയത്ത് പ്രതിസന്ധി സൃഷ്ടിക്കാൻ ഈ സർക്കാർ ശ്രമിച്ചിട്ടുണ്ടന്നും സമരത്തിന് നേതൃത്വം കൊടുത്ത ബിജെപി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ പറഞ്ഞു.
ബി ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ സോമൻ, സംസ്ഥാന സെക്രട്ടറി പൂന്തുറ ശ്രീകുമാർ, മഹിളാ മോർച്ച സംസ്ഥാന ട്രഷറർ മഞ്ജു ജി എസ്സ് , ജില്ലാ മണ്ഡലം നേതാക്കളായ മഹേശ്വരൻ നായർ, പാപ്പനംകോട് സജി, SKP രമേശ്, ഹരി, മണികണ്ഠൻ, കൊളിയൂർ രാജേഷ്, വിഷ്ണു ആചാരി, നഗരസഭയിലെ ബിജെപി വാർഡ് കൗൺസിലർമാർ തുടങ്ങിയവർ തലയിൽ കുടം കമഴ്‌ത്തിയുള്ള സംസ്ഥാന ജല വിഭവ മന്ത്രിയുടെ വസതിക്ക് മുന്നിൽ നടന്ന കുത്തിയിരിപ്പ് സമരത്തിൽ പങ്കെടുത്തു.