പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിനിടയിൽ കുവൈറ്റിലെ പവർ, വാട്ടർ ഡിസാലിനേഷൻ പ്ലാൻ്റിന് നേരെ തിങ്കളാഴ്ച പുലർച്ചെയുണ്ടായ ഇറാന്റെ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു. ഇതോടെ പശ്ചിമേഷ്യൻ യുദ്ധത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ പൗരന്മാരുടെ എണ്ണം എട്ടായി ഉയർന്നു. കുവൈറ്റിലെ വൈദ്യുതി-ജല മന്ത്രാലയം എക്സിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്.
പ്ലാൻ്റിലെ ഒരു സർവീസ് കെട്ടിടത്തിന് ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഗൾഫ് രാജ്യത്തിന് നേരെയുള്ള ഇറാന്റെ ഈ കടന്നുകയറ്റത്തെ മന്ത്രാലയം ശക്തമായി അപലപിച്ചു. പ്ലാൻ്റിലെ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുന്നതിനും നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനുമായി അടിയന്തര രക്ഷാസംഘത്തെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച യുണൈറ്റഡ് അറബ് എമിറേറ്റിലുണ്ടായ സമാനമായ സംഭവത്തിന് പിന്നാലെയാണ് ഇപ്പോൾ കുവൈറ്റിലും ഇന്ത്യക്കാരൻ കൊല്ലപ്പെടുന്നത്. തിങ്കളാഴ്ച പുലർച്ചെ ബഹ്‌റൈൻ, യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിൽ വ്യോമാക്രമണ മുന്നറിയിപ്പ് നൽകുന്ന സൈറണുകൾ മുഴങ്ങിയതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ബഹ്‌റൈനിൽ ഒന്നിലധികം സ്ഫോടന ശബ്ദങ്ങൾ കേട്ടതായി പ്രദേശവാസികൾ പറഞ്ഞു.