മുന്‍ മന്ത്രിയും സിപിഎം നേതാവുമായ കെ.ടി ജലീലിന്റെ മദ്രസകളെ കുറിച്ചുള്ള പ്രസ്താവന ചർച്ചയാക്കി ആർഎസ്എസ് മുഖപത്രമായ ‘ഓർഗനൈസർ’ അടക്കമുള്ള മാധ്യമങ്ങൾ. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് പിടിയിലാകുന്നവരിൽ ഭൂരിഭാഗവും മദ്രസയിൽ പഠിച്ച മുസ്‌ലിംകളാണ് എന്ന് ജലീൽ പറഞ്ഞുവെന്നാണ് ഓർഗനൈസറിലെ റിപ്പോർട്ടിൽ പറയുന്നത്.
പണത്തോടുള്ള ആർത്തിയാണ് എംഡിഎംഎ കടത്തിനും കഞ്ചാവ് കടത്തിനും മുസ്‌ലിംകളെ പ്രേരിപ്പിക്കുന്നത്. പണം ലഭിക്കുന്നതിനാൽ മയക്കുമരുന്ന് കടത്തുന്നതും വിതരണം ചെയ്യുന്നതും തെറ്റല്ലെന്നാണ് ഇവർ വിശ്വസിക്കുന്നത്.
മറ്റു സമുദായങ്ങളിൽപ്പെട്ടവർക്ക് മതവിദ്യാഭ്യാസത്തിന് വേണ്ടത്ര അവസരം ലഭിക്കുന്നില്ല. മതവിദ്യാഭ്യാസം ലഭിച്ചിട്ടും മുസ്‌ലിം ചെറുപ്പക്കാർ ഇത്തരം പ്രവർത്തനങ്ങളിലേക്ക് പോകുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കണമെന്ന് ജലീൽ പറഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു. മുൻ സിമി പ്രവർത്തകൻ എന്നാണ് റിപ്പോർട്ടിൽ ജലീലിനെ വിശേഷിപ്പിക്കുന്നത്.
‘ഇന്ത്യാ ടുഡെ’യും ജലീലിന്റെ പ്രസ്താവന വാർത്തയാക്കിയിട്ടുണ്ട്. മദ്രസയിൽ പഠിച്ച് പുറത്തിറങ്ങിയവരാണ് എംഡിഎംഎ അടക്കമുള്ള മയക്കുമരുന്ന് കടത്തിൽ മുന്നിൽ നിൽക്കുന്നത് എന്ന് ജലീൽ പറഞ്ഞുവെന്നാണ് ഇന്ത്യാ ടുഡെ റിപ്പോർട്ടിൽ പറയുന്നത്. മതവിദ്യാഭ്യാസം ലഭിക്കാത്ത ഹിന്ദു സമുദായത്തിൽപ്പെട്ടവർ ഇത്തരം കാര്യങ്ങളിൽ കൂടുതൽ ധാർമിക ഉത്തരവാദിത്തം കാണിക്കുന്നതെന്നും ജലീൽ പറഞ്ഞുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
മാർച്ച് 14ന് മലപ്പുറത്ത് നടന്ന ഇഫ്താർ വിരുന്നിലായിരുന്നു ജലീലിന്റെ വിവാദ പ്രസ്താവന. മദ്രസ വിദ്യാഭ്യാസം ലഭിച്ചിട്ടും മുസ്‌ലിം സമുദായത്തിൽപ്പെട്ടവർ ഇത്തരം കേസുകളിൽ കൂടുതൽ പ്രതികളാവുന്നത് എന്തുകൊണ്ടാണ് എന്ന് പരിശോധിക്കണം എന്നായിരുന്നു ജലീൽ പറഞ്ഞത്. എന്നാൽ കുറ്റകൃത്യത്തെ മതം തിരിച്ചുകാണുന്നത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ലീഗ് അടക്കമുള്ള സംഘടനകൾ രംഗത്ത് വന്നിരുന്നു.