പത്തനംതിട്ട: കനത്ത മഴയില്‍ കാര്‍ഷിക രംഗത്ത് വന്‍ നഷടമുണ്ടാകുന്നത് തുടരുമ്പോഴും, കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ഫസല്‍ ബീമ യോജന സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നത് കേരളത്തിലെ കര്‍ഷകരുടെ ദുരിതം ഇരട്ടിയാക്കുന്നു. വിളനഷ്ടം ഉണ്ടാകുന്ന കര്‍ഷകര്‍ക്ക് ധനസഹായം ലഭ്യമാക്കാന്‍ കേന്ദ്രം നടപ്പാക്കിയ പദ്ധതിയാണ് ‘ഫസല്‍ ബീമ യോജന.’ ‘ഒരു രാഷ്‌ട്രം, ഒരു വിള, ഒരു പ്രീമിയം’ എന്ന ആശയത്തില്‍ സുസ്ഥിര കാര്‍ഷികോല്‍പാദനം പ്രോത്സാഹിപ്പിക്കാനും കര്‍ഷകരുടെ സാമ്പത്തിക നഷ്ടം കുറയ്‌ക്കാനും ആണ് പദ്ധതി ലക്ഷ്യമിടുന്നത്. വിത മുതല്‍ വിളവെടുപ്പ് വരെ ഫസല്‍ ബീമ യോജനയുടെ ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കും. കേരള സര്‍ക്കാരിന്റെ പദ്ധതിയെക്കാള്‍ പലപ്രകാരത്തിലും പ്രയോജനപ്രദമാണ് ഈ കേന്ദ്ര പദ്ധതി.
മഴക്കെടുതിയില്‍ 40% നഷ്ടം ഉണ്ടായാല്‍ മാത്രമേ സംസ്ഥാന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നഷ്ടപരിഹാരത്തിന് അര്‍ഹത ഉള്ളൂ. എന്നാല്‍ 20% നഷ്ടമുണ്ടായാല്‍ കേന്ദ്ര പദ്ധതിയില്‍ ആനുകൂല്യം ലഭിക്കും. പ്രീമിയം തുക കുറവും പരിരക്ഷാ കാലാവധി കൂടുതലുമാണ്. എന്നാല്‍ സംസ്ഥാന പദ്ധതി നിലവിലുള്ളതിനാല്‍ കേന്ദ്ര പദ്ധതി നടപ്പാക്കാന്‍ ഇടതു സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു. 2020 മുതല്‍ കാര്‍ഷിക വിളകള്‍ ഇന്‍ഷുര്‍ ചെയ്തവര്‍ക്കൊന്നും പിണറായി സര്‍ക്കാര്‍ ധനസഹായം നല്കിയിട്ടുമില്ല. കടാശ്വാസ കമ്മിഷന്റെ പ്രവര്‍ത്തനം ഉള്‍പ്പെടെ പിണറായി സര്‍ക്കാരിന്റെ കാര്‍ഷിക പദ്ധതികള്‍ എല്ലാം അനിശ്ചിതത്തിലാണ്.
സംസ്ഥാന വിഹിതമില്ല: സ്മാമും മുടങ്ങി
കേന്ദ്രത്തിന്റെ സ്മാം (SubMission on Agricultural Mechanization) പദ്ധതിയില്‍ കാര്‍ഷികോപകരണങ്ങള്‍ വാങ്ങുന്നതിനുള്ള സബ്‌സിഡിയും ഇപ്പോള്‍ സംസ്ഥാനം നല്കുന്നില്ല. 50 മുതല്‍ 80 ശതമാനം വരെയാണ് കാര്‍ഷിക ഉപകരണങ്ങള്‍ക്ക് കേന്ദ്ര സബ്‌സിഡി. ഇതിനുള്ള കേന്ദ്ര വിഹിതം സംസ്ഥാനത്തിന് കൈമാറിയിട്ടുണ്ടെങ്കിലും ആനുപാതികമായി സംസ്ഥാന സര്‍ക്കാര്‍ വിഹിതം വകയിരുത്താത്തതിനാലാണ് സ്മാം പദ്ധതി മുടങ്ങിയത്. കേരളത്തില്‍ വ്യാപകമായ വന്യമൃഗ ആക്രമണങ്ങള്‍ മനുഷ്യന്റെ ജീവനും കൃഷിക്കും വന്‍ ഭീഷണി ആവുമ്പോള്‍, വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് തടയാന്‍ സൗരോര്‍ജ്ജ വേലി നിര്‍മിക്കാനും, മുള്ളുവേലി കെട്ടാനും കാടിനുള്ളില്‍ മൃഗങ്ങള്‍ക്ക് ഭക്ഷണം ലഭ്യമാക്കാനും കൃത്രിമ ജലാശയങ്ങള്‍ തീര്‍ക്കാനും കേന്ദ്രം കോടിക്കണക്കിന് രൂപ അനുവദിക്കുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലം ഇവയൊന്നും ശരിയായ രീതിയില്‍ നടപ്പാകുന്നില്ല.