
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച മെഡിക്കല്‍ കോളജ് നഷ്ടപ്പെട്ടതിന് പിന്നാലെ കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയ്‌ക്ക് തലസ്ഥാനത്ത് കാമ്പസ് ആരംഭിക്കുന്നതും അനിശ്ചിതത്വത്തില്‍. സര്‍ക്കാരിന്റെ കൈവശമുള്ള ഭൂമി അനുവദിക്കാനുള്ള ഫയല്‍ ഒരു വര്‍ഷമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു തടഞ്ഞു വെച്ചിരിക്കുന്നു. ഇതേത്തുടര്‍ന്ന് കാമ്പസ് നിര്‍ത്തുന്ന കാര്യം സര്‍വകലാശാല പരിഗണിക്കുന്നതില്‍ ആശങ്ക.
സെക്രട്ടേറിയറ്റിലെ ഫയല്‍ മൂവ്‌മെന്റ് രേഖകള്‍ സര്‍ക്കാരിന്റെ താത്പര്യക്കുറവ് വ്യക്തമാക്കുന്നു. സ്ഥിരം കാമ്പസിന് വേണ്ടി സിപിഐയുടെ മന്ത്രി ജി. ആര്‍. അനിലിന്റെ നെടുമങ്ങാട് മണ്ഡലത്തിലെ അണ്ടൂര്‍ക്കോണത്ത് അഞ്ചേക്കര്‍ സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് വിട്ടുകൊടുക്കാന്‍ റവന്യൂ വകുപ്പിന്റെ ശിപാര്‍ശയോടെ ധനവകുപ്പിന് അയച്ച ഫയലിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അഭിപ്രായം ആരാഞ്ഞത്. ധനവകുപ്പ് ഫയല്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറുകയായിരുന്നു. 2014 ലാണ് കേന്ദ്ര സര്‍വകലാശാലയുടെ താത്കാലിക കാമ്പസ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. ഇപ്പോഴും പ്രതിമാസം 15 ലക്ഷം രൂപ വാടക നല്‍കിയാണ് തലസ്ഥാനത്ത് കാമ്പസ് പ്രവര്‍ത്തിക്കുന്നത്. സൗകര്യക്കുറവ് മൂലം നാല്‌വര്‍ഷ ബിരുദ കോഴ്‌സില്‍ ഒരു വിഷയം മാത്രമാണ് അനുവദിച്ചിട്ടുള്ളത്.
സ്ഥിരം കാമ്പസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി കൂടുതല്‍ കോഴ്‌സുകള്‍ ആരംഭിക്കുക എന്നതാണ് സര്‍വകലാശാല ലക്ഷ്യമിട്ടിരുന്നത്. സ്ഥിരം കാമ്പസിനുള്ള ഭൂമി ലഭിക്കാന്‍ വൈകുന്നുവെങ്കില്‍ തലസ്ഥാനത്തെ കാമ്പസ് ഉപേക്ഷിക്കാന്‍ കേന്ദ്ര സര്‍വകലാശാല നിര്‍ബന്ധിതമാവും. ഇക്കാര്യം കേന്ദ്ര സര്‍വകലാശാല, സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. സര്‍വകലാശാലയുടെ അധിക സാമ്പത്തിക ഭാരം കുറയ്‌ക്കുന്നതിലുപരി നൂതന പഠന ഗവേഷണ കോഴ്‌സുകള്‍ പുതിയ കാമ്പസില്‍ ആരംഭിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഗുണകരമാകുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍വകലാശാല വിസി മുഖ്യമന്ത്രിക്ക് 2024 ല്‍ കത്ത് നല്‍കിയിട്ടുണ്ടായിരുന്നു.
തലസ്ഥാനത്ത് സ്ഥിരം കാമ്പസ് ആരംഭിക്കുന്നതിനു വേണ്ട ഭൂമി അനുവദിക്കാനുള്ള കാലതാമസം ഒഴിവാക്കാന്‍ അടിയന്തിര നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.