• Wed. Feb 25th, 2026

24×7 Live News

Apdin News

കേരളം എന്ന പേര് മാറ്റം നാടിന്റെ സാംസ്കാരിക വീണ്ടെടുപ്പിന്റെ തുടക്കം : രാജീവ്‌ ചന്ദ്രശേഖർ

Byadmin

Feb 25, 2026



തിരുവനന്തപുരം: കേരളം എന്ന പേരു മാറ്റം നാടിന്റെ സാംസ്കാരിക വീണ്ടെടുപ്പിന്റെ തുടക്കമാണെന്നും ഏഴു പതിറ്റാണ്ടായി നീണ്ട പ്രശ്നം പരിഹരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ.

സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി കേരളം എന്നാക്കി മാറ്റിയ തീരുമാനമെടുത്തത് പുതിയ പ്രധാനമന്ത്രി ഓഫീസായ ‘സേവാ തീര്‍ത്ഥില്‍’ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ ആദ്യ യോഗത്തിലാണ്. ചരിത്രപരമായ ഈ നടപടി ആവശ്യപ്പെട്ട് 2026 ജനുവരി 12-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് കത്തെഴുതിയിരുന്നു. കേരളം എന്നാക്കി പേര് ഔദ്യോഗികമായി മാറ്റേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി.

ബ്രിട്ടീഷുകാരും മറ്റുള്ളവരും മായ്‌ക്കാന്‍ ശ്രമിച്ചിട്ടും അതിജീവിച്ച നമ്മുടെ ചരിത്രം, ഭാഷ, വേരുകള്‍ എന്നിവ സംരക്ഷിക്കുന്നതിനും നമ്മുടെ പൈതൃകത്തെ ആദരിക്കുന്നതിനും ‘കേരളം’ എന്ന പേരുമാറ്റം അനിവാര്യമായ ഒരു നടപടിയാണെന്നതില്‍ യാതൊരു സംശയവുമില്ല.

നാം ആരാണെന്ന തിരിച്ചറിവ്, തീവ്രവാദ ശക്തികള്‍ക്കും അവരുടെ വിഭജന അജണ്ടകള്‍ക്കും എതിരെയുള്ള നേരിട്ടുള്ള പ്രഹരമാണ്. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തേക്കാള്‍ ദേശീയ സുരക്ഷയ്‌ക്ക് മുന്‍ഗണന നല്‍കാനും, മതപരമായ പക്ഷപാതമില്ലാതെ നിയമവാഴ്ച നടപ്പിലാക്കാനുമുള്ള പ്രതിജ്ഞാബദ്ധതയാണിതെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി,

നമ്മുടെ മൂല്യങ്ങളെ ലംഘിച്ചതിനും മലയാളികളെ ദ്രോഹിച്ചതിനും സിപിഎമ്മിനും കോണ്‍ഗ്രസിനും അവരുടെ സഖ്യകക്ഷികള്‍ക്കും വലിയ ചരിത്രമാണുള്ളത്. എന്നാല്‍ പൈതൃകം, സുരക്ഷ, എല്ലാവര്‍ക്കും വികസനം എന്നിവയ്‌ക്കായി ബിജെപി ഉറച്ചുനില്‍ക്കുന്നു.

ഞങ്ങളെ സംബന്ധിച്ചിടത്തോളം വികസിതകേരളം, സുരക്ഷിതകേരളം, വിശ്വാസസംരക്ഷണം എന്നിവ വെറും മുദ്രാവാക്യങ്ങളല്ല, ദൗത്യമാണെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

By admin