ഇന്ന് ബലിപെരുന്നാൾ. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പള്ളികളിലും ഈദ് ഗാഹുകളിലും പ്രാർത്ഥനകൾ സംഘടിപ്പിക്കുന്നുണ്ട്. മഴ സാധ്യത ഉള്ളതിനാൽ ഈദ് ഗാഹുകൾ കുറവാണ്. പള്ളികളിലാണ് ഇത്തവണ പെരുന്നാൾ നമസ്‌കാരമേറെയും. നമസ്‌കാരം കഴിഞ്ഞ് വിശ്വാസികൾ ബലികർമങ്ങൾക്കായി പോവും. പള്ളികൾ കേന്ദ്രീകരിച്ചും അല്ലാതെയും ബലികർമങ്ങളും ബലി മാംസവിതരണവും നടക്കും.
എല്ലാ തവണത്തെയും പോലെ പെരുന്നാളിന്റെ തിരക്കിലായിരുന്നു ഇന്നലെ മിഠായിതെരുവ്. മഴമാറിയതോടെ പുത്തനുടുപ്പും അത്തറും വീട്ടിലേക്കാവശ്യമായ സാധനങ്ങളും വാങ്ങിക്കാനായി രാവിലെ മുതൽ ആളുകൾ നഗരത്തിലേക്കെത്തി. ചെറിയ പെരുന്നാളും കല്യാണസീസണുമെല്ലാം കുറച്ചുമുൻപാണ് അവസാനിച്ചത്. അതിനാൽ വലിയ വിലയുള്ള വസ്ത്രങ്ങളല്ല ഇത്തവണ വിൽക്കാനെത്തിച്ചതെന്ന് മിഠായി തെരുവിലെ വസ്ത്ര വ്യാപാരിയായ ക്ലിന്റ് പറഞ്ഞു.
കഴിഞ്ഞ ആഴ്ചയിലുണ്ടായ ശക്തമായ മഴ തുടരുമോ എന്ന ആശങ്കയിലായിരുന്നു കച്ചവടക്കാർ. ബലി കർമ്മങ്ങൾ ഉൾപ്പെടെയുള്ള ചടങ്ങുകൾക്കൊപ്പം ബന്ധു വീടുകളിലെ സന്ദർശനവും സൗഹൃദം പങ്കുവെക്കലുമൊക്കെയായി വിശ്വാസികൾ ആഘോഷത്തിന്റെ നിറവിലാണ്. പള്ളികളൊക്കെ പെരുന്നാൾ നമസ്കാരത്തിനായി ഒരുങ്ങി കഴിഞ്ഞു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് സംയുക്ത ഈദ് ഗാഹുകൾ ചിലയിടങ്ങളിൽ ഒഴിവാക്കിയിട്ടുണ്ട്.