• Fri. Jul 17th, 2026

24×7 Live News

Apdin News

കേരളത്തിൽ ഹെറോയിൻ വിൽപന; സംഘത്തിലെ പ്രധാന കണ്ണി ഷെഫീഖുൾ ഇസ്ലം പിടിയിൽ, പ്രവർത്തനകേന്ദ്രം പെരുമ്പാവൂർ

Byadmin

Jul 17, 2026


കൊച്ചി: കേരളത്തിൽ ഹെറോയിൻ വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ അസം സ്വദേശി പിടിയിൽ. മയക്കുമരുന്ന് കച്ചവടക്കാർക്കിടയിൽ ദാദാ എന്നറിയപ്പെട്ടിരുന്ന 38കാരനായ ഷെഫീഖുൾ ഇസ്ലമാണ് പിടിയിലായത്. പെരുമ്പാവൂർ കേന്ദ്രമാക്കിയാണ് ഇയാൾ പ്രധാനമായും മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത്. അസമിൽനിന്ന് കൊച്ചിയിലേക്ക് വിമാനത്തിലായിരുന്നു ഇസ്ലമിന്റെ യാത്രകൾ.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി കെ എസ് സുദർശന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്. ലക്ഷങ്ങൾ വിലവരുന്ന 609 ഗ്രാം ഹെറോയിനുമായി മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെ നേരത്തെ അങ്കമാലിയിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ തുടരന്വേഷണത്തിലാണ് ഷെഫീഖുൾ ഇസ്ലം പിടിയിലായത്. ലക്ഷങ്ങളുടെ ഇടപാടുകളാണ് ഇസ്ലമിന്റെ ബാങ്ക്‌ അക്കൗണ്ടിൽ നടന്നിട്ടുള്ളതെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി.

പത്തുവർഷം മുൻപ് കേരളത്തിലെത്തിയ ഇസ്ലം പല പ്ലൈവുഡ് കമ്പനികളിലും ജോലി ചെയ്‌തിട്ടുണ്ട്. പിന്നീട് ആക്രിക്കച്ചവടവും തുടങ്ങി. ഇതിനിടയിൽ മയക്കുമരുന്ന്‌ കച്ചവടം ആരംഭിച്ച ഇസ്ലം ആഡംബരജീവിതമാണ് നയിക്കുന്നതെന്ന് പോലീസ് പറയുന്നു. 30000 രൂപയ്‌ക്ക്‌ അസമിൽനിന്ന് എത്തിക്കുന്ന ഒരു ബോക്‌സ് ഹെറോയിൻ ഇവിടെ വിൽക്കുമ്പോൾ ഒരു ലക്ഷം വിലയിട്ടാണ് വിറ്റിരുന്നത്. കൂടാതെ ഇവ ചെറിയ ബോട്ടിലുകളിലാക്കി ചില്ലറ വിൽപനയും നടത്തിയിരുന്നു. ഒരു ബോട്ടിലിന് ആയിരം രൂപയെന്ന നിരക്കിലായിരുന്നു വിൽപന.

ജില്ലയുടെ വിവിധഭാഗങ്ങളിലായി വാടകയ്‌ക്കെടുത്ത വീടുകളിലാണ് ഇയാൾ ഹെറോയിൻ സൂക്ഷിച്ചിരുന്നത്. പോലീസിന്റെയും നാട്ടുകാരുടെയും ശ്രദ്ധയിൽപ്പെടാത്ത ഇടങ്ങളിലാണ് ഇസ്ലം വീടുകൾ തിരഞ്ഞെടുത്തിരുന്നത്. പെരുമ്പാവൂർ പോഞ്ഞാശേരി ഭാഗത്ത് ഇയാൾ വാടകയ്‌ക്കെടുത്ത വീട്ടിൽനിന്ന് മയക്കുമരുന്ന് നിറയ്‌ക്കാൻ ഉപയോഗിക്കുന്ന നൂറുകണക്കിന് ബോട്ടിലുകൾ പോലീസ് കണ്ടെടുത്തിരുന്നു.



By admin