
തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദരിയും മുൻ മന്ത്രിയായ ആർ. ബാലകൃഷ്ണപിള്ളയുടെ മകളുമായ ഉഷ മോഹൻദാസ് . മലയാളി വാർത്ത ചാനലിന് നൽകിയ അഭിമുഖത്തിലാണ് പിതാവിന്റെ അന്ത്യനാളുകൾ, വിവാദമായ വിൽപത്രം, ഗണേഷ് കുമാറിന്റെ പെരുമാറ്റം, സോളാർ കേസ്, കുടുംബസംബന്ധമായ വിഷയങ്ങൾ എന്നിവയെക്കുറിച്ച് ഉഷ മനസുതുറന്നത്.
ആർ. ബാലകൃഷ്ണപിള്ളയുടെ അവസാന കാലം വീട്ടുതടങ്കലിന് സമാനമായ അവസ്ഥയിലായിരുന്നുവെന്ന് ഉഷ മോഹൻദാസ് ആരോപിച്ചു. മരിക്കുന്നതിന് ഏകദേശം ഒരു വർഷം മുൻപ് മുതൽ അച്ഛന് സ്വന്തമായി ഒപ്പിടാൻ പോലും സാധിക്കുമായിരുന്നില്ലെന്ന് അവർ പറഞ്ഞു. പാർക്കിൻസൺസ് രോഗം മൂലം കൈകൾ വിറച്ചിരുന്ന സാഹചര്യത്തിൽ, ഗണേഷ് കുമാറിന്റെ അസിസ്റ്റന്റായ മനോജ് പൊന്നച്ചൻ കൈപിടിച്ച് ചെക്കുകളിലും മറ്റ് രേഖകളിലും ഒപ്പിടിച്ചിരുന്നതായും ഉഷ ആരോപിച്ചു.
ആർക്കൊക്കെ പണം നൽകണം, ആരെ കാണണം എന്നതുവരെ തീരുമാനിച്ചിരുന്നത് ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരമാണെന്നും അവർ പറഞ്ഞു .
തന്റെ അച്ഛൻ ഒരിക്കലും മക്കളെ വേർതിരിച്ചു കാണുന്ന വ്യക്തിയല്ലായിരുന്നുവെന്നും, നിലവിലുള്ള വിൽപത്രം കൃത്രിമമായി തയ്യാറാക്കിയതാണെന്നും ഉഷ പറഞ്ഞു. കോടിക്കണക്കിന് രൂപ വിലവരുന്ന സ്വത്തുക്കളും ഏകദേശം 36 പ്രോപ്പർട്ടികളും ഗണേഷ് കുമാറിനും അദ്ദേഹത്തിന്റെ മക്കൾക്കും രണ്ടാം ഭാര്യയ്‌ക്കും ലഭിച്ചപ്പോൾ, തനിക്ക് പേരിന് പോലും ഒന്നും ലഭിച്ചില്ലെന്നാണ് ആരോപണം.
2016-ൽ അമ്മ എഴുതി നൽകിയ ഓഹരി മാത്രമാണ് വിൽപത്രത്തിൽ തന്റെ പേരിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും, വിൽപത്രം തയ്യാറാക്കിയ സമയത്ത് അച്ഛൻ അത് വായിച്ചറിയുകയോ ബോധപൂർവം ഒപ്പിടുകയോ ചെയ്തിട്ടില്ലെന്നും ഉഷ പറഞ്ഞു. ഈ വിൽപത്രം ഗണേഷ് കുമാറാണ് തയ്യാറാക്കിയതെന്ന ഗുരുതര ആരോപണവും അവർ ഉന്നയിച്ചു.
കുമാർ അച്ഛനെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന്, “ഒരു വശത്ത് സഹോദരനും മറുവശത്ത് അച്ഛനുമായതുകൊണ്ട് ഞാൻ എന്ത് മറുപടി പറയും” എന്നായിരുന്നു ഉഷയുടെ പ്രതികരണം. എന്നാൽ ഗണേഷ് കുമാറിന്റെ പെരുമാറ്റം മൂലം അച്ഛൻ പലതവണ കരഞ്ഞിട്ടുണ്ടെന്നും, അദ്ദേഹത്തെ ഭയപ്പെട്ടിരുന്നുവെന്നും അവർ പറഞ്ഞു.
ഗണേഷ് വീട്ടിലെത്തുമ്പോൾ അച്ഛൻ പേടിച്ചു വിറയ്‌ക്കുന്ന അവസ്ഥയിലായിരുന്നുവെന്നും, ആ മാനസിക സമ്മർദ്ദം അദ്ദേഹത്തെ ഏറെ ബാധിച്ചിരുന്നുവെന്നും ഉഷ വെളിപ്പെടുത്തി.
ഗണേഷ് കുമാറിന്റെ ആദ്യ ഭാര്യ യാമിനി തങ്കച്ചിയെക്കുറിച്ചും ഉഷ സംസാരിച്ചു. യാമിനി നല്ലൊരു വ്യക്തിയാണെന്നും, അവരെയും മക്കളെയും വീട്ടിൽ നിന്ന് ഇറക്കിവിടാൻ ഗണേഷ് ശ്രമിച്ചപ്പോൾ അച്ഛനാണ് അത് തടഞ്ഞതെന്നും ഉഷ പറഞ്ഞു.
യാമിനി തങ്കച്ചി ഗാർഹിക പീഡനത്തിന് പരാതി നൽകിയതിനെ തുടർന്ന് മന്ത്രിസ്ഥാനം പോലും നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകുമ്പോൾ, അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ഇടപെട്ട് പ്രശ്നം പരിഹരിച്ചത്. ഉമ്മൻ ചാണ്ടി ഇടപെട്ടില്ലായിരുന്നെങ്കിൽ ഗണേഷ് കുമാർ അന്ന് ജയിലിൽ പോകുമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
സോളാർ കേസുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിക്കെതിരെ ആരോപണങ്ങൾ ഉൾപ്പെട്ട കത്ത് ബാലകൃഷ്ണപിള്ള എഴുതിയതല്ലെന്ന് ഉഷ വ്യക്തമാക്കി. ആ കത്തിൽ ഉമ്മൻ ചാണ്ടിയെക്കുറിച്ച് മോശമായ പരാമർശങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും, പിന്നീട് നാല് പേജുകൾ ആരോ ചേർത്തതാണെന്നും അവർ പറഞ്ഞു.
ഈ വിഷയത്തിൽ അച്ഛൻ സിബിഐക്ക് നൽകിയ മൊഴിയിലും ഉമ്മൻ ചാണ്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും, ഇതുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിയുടെ കുടുംബത്തോട് തനിക്ക് മാപ്പ് പറയാനുണ്ടെന്നും ഉഷ വികാരാധീനയായി പ്രതികരിച്ചു.
തന്റെ കൊച്ചുമകന്‍ (മകളുടെ മകൻ) കാൻസർ ബാധിച്ചപ്പോൾ ചികിത്സയ്‌ക്കായി ബാലകൃഷ്ണപിള്ള കരുതിവെച്ചിരുന്ന പണം പോലും ഗണേഷ് കുമാർ കൈക്കലാക്കിയതായി ഉഷ ആരോപിച്ചു. ഇളമ്പാൽ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്ന തുക കുഞ്ഞിന്റെ ചികിത്സയ്‌ക്ക് നൽകണമെന്ന് അച്ഛൻ നിർദ്ദേശിച്ചിരുന്നുവെങ്കിലും, മരണശേഷം ആ പണം ഗണേഷ് കൈവശപ്പെടുത്തിയതായാണ് ആരോപണം.
വിൽപത്ര വിവാദത്തിൽ നിയമനടപടി സ്വീകരിക്കുന്നതിന് മുൻപ് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടിരുന്നുവെന്ന് ഉഷ വ്യക്തമാക്കി. ഗണേഷിനെതിരെ കേസ് കൊടുക്കാൻ പോകുന്ന വിവരം അറിയിക്കാനാണ് കൂടിക്കാഴ്ച നടത്തിയതെന്നും അവർ പറഞ്ഞു.