• Tue. Feb 10th, 2026

24×7 Live News

Apdin News

കൊടിമര പ്രതിഷ്ഠയില്‍ കോണ്‍ഗ്രസും വെട്ടില്‍; വാജിവാഹന കൈമാറ്റം നിയമവിരുദ്ധം

Byadmin

Feb 10, 2026



പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ 2017ലെ ശബരിമല കൊടിമര പ്രതിഷ്ഠയിലും എസ്‌ഐടി അന്വേഷണാനുമതി നേടിയതോടെ ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിപിഎമ്മിനൊപ്പം കോണ്‍ഗ്രസും വെട്ടിലായി. കോണ്‍ഗ്രസ് നേതാക്കളായ പ്രയാര്‍ ഗോപാലകൃഷ്ണന്‍, അജയ് തറയില്‍ എന്നിവര്‍ അംഗങ്ങളായ ദേവസ്വം ബോര്‍ഡിന്റെ കാലത്താണ് കൊടിമര പ്രതിഷ്ഠ നടന്നതെങ്കിലും അന്നു സംസ്ഥാനം ഭരിച്ചത് പിണറായി വിജയനായതിനാല്‍ സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ ഒരേ പോലെ അന്വേഷണ പരിധിയില്‍ വരാന്‍ സാധ്യതയുണ്ട്.

ദേവപ്രശ്‌ന വിധിയെ തുടര്‍ന്ന് 2017 ഫെബ്രുവരി 17നാണ് പഴയ കൊടിമരം ആചാര വിധിപ്രകാരം പൊളിച്ചുമാറ്റിയത്. തുടക്കം മുതല്‍ ഒടുക്കം വരെ ഹൈക്കോടതി നിയമിച്ച അഭിഭാഷക കമ്മിഷന്‍ എ.എസ്.പി. കുറുപ്പിന്റെ മേല്‍നോട്ടത്തിലായിരുന്നു കൊടിമര നിര്‍മാണവും പ്രതിഷ്ഠയും നടന്നത്. ദേവസ്വം ചീഫ് എന്‍ജിനീയറായിരുന്ന മുരളീകൃഷ്ണന്‍ തയാറാക്കിയ 3,20,30,000 (മൂന്ന് കോടി ഇരുപതു ലക്ഷത്തി മുപ്പതിനായിരം) രൂപയുടെ എസ്റ്റിമേറ്റ് പ്രകാരം പ്രതിഷ്ഠയ്‌ക്ക് ആവശ്യമായ മുഴുവന്‍ തുകയും ഹൈദരാബാദ് ആസ്ഥാനമായ ഫിനിക്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് നല്കിയത്. എന്നിട്ടും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണ
നും അംഗം അജയ് തറയിലും ചേര്‍ന്ന് 2.5 കോടിയിലധികം രൂപ സിനിമാതാരങ്ങള്‍ അടക്കമുള്ള വന്‍കിടക്കാരില്‍ നിന്നു പിരിച്ചതായാണ് പുറത്തുവന്ന രേഖകള്‍ സൂചിപ്പിക്കുന്നത്. ഈ തുക ദേവസ്വം ബോര്‍ഡില്‍ അടച്ചിട്ടുണ്ടോയെന്നതാണ് പ്രധാന ചോദ്യം.

കൊടിമര പ്രതിഷ്ഠ സ്‌പോണ്‍സര്‍ ചെയ്ത സ്ഥാപനം മുഴുവന്‍ തുകയും 2016 ഡിസംബര്‍ 23 മുതല്‍ നാലു തവണയായി ധനലക്ഷ്മി ബാങ്കില്‍, ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ പേരിലുള്ള അക്കൗണ്ടിലേക്ക് അടച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു. പുതിയ കൊടിമരം 9.16 കിലോ സ്വര്‍ണം ഉപയോഗിച്ചായിരുന്നു പൊതിഞ്ഞത്. ഇതിനാവശ്യമായ തങ്കം കൊച്ചി കസ്റ്റംസ് ഓഫിസില്‍ നിന്നാണു ദേവസ്വം ബോര്‍ഡ് വാങ്ങിയതെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

അതേസമയം കൊടിമരത്തിന് മുകളിലുണ്ടായിരുന്ന വാജിവാഹനം തന്ത്രിക്ക് കൈമാറിയത് 2012ലെ ദേവസ്വം നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് എസ്‌ഐടി പറയുന്നത്. പഴയ കൊടിമരത്തിന്റെ സ്വര്‍ണം പൂശിയ പറകള്‍, അഷ്ടദിക്പാലകരുടെ ചെറു പ്രതിമകള്‍ എന്നിവ മഹസര്‍ തയാറാക്കി സ്‌ട്രോങ് റൂമിലേക്ക് മാറ്റിയെന്നതിന് അഭിഭാഷക കമ്മിഷന്റെ രേഖകളുണ്ട്. 2017 ജൂണ്‍ 26ന് കൊടിമര പ്രതിഷ്ഠ നടന്ന അന്നുതന്നെ കൊടിമരത്തില്‍ ആരോ മെര്‍ക്കുറിയൊഴിച്ചിരുന്നു. ദേവസ്വം വിജിലന്‍സ് ഇതുസംബന്ധിച്ച് അന്വേഷിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. കൊടിമരത്തിന് മുകളിലുണ്ടായിരുന്ന സ്വര്‍ണം പൂശിയ 28 ആലിലകളില്‍ 15 എണ്ണം നഷ്ടപ്പെട്ടത് എങ്ങനെയെന്നും അറിയില്ല. ഇപ്പോള്‍ 13 ആലിലകളേ കൊടിമരത്തിലുള്ളൂ.

By admin