സംഭാൽ (യുപി): കുളം നികത്തി അനധികൃതമായി നിർമ്മിച്ച പള്ളി പൊളിച്ചുനീക്കാൻ കഴിഞ്ഞ മാസം കോടതി ഉത്തരവിട്ടു, യുപി സർക്കാർ ബുൾഡോസർ ഇറക്കി കോടതി ഉത്തരവ് നടപ്പാക്കി. പ്രദേശത്ത് വൻതോതിൽ വെള്ളക്കെട്ടുണ്ടാക്കി വീടുകളിൽ താമസിക്കാൻ പറ്റാത്ത സ്ഥിതി വന്നതിനെ തുടർന്നാണ് കോടതി ഇടപെട്ട് പള്ളിയും വിവാഹ മണ്ഡപവും പൊളിക്കാൻ നിർദ്ദേശിച്ചത്്.
സാംഭാലിൽ അസ്‌മോലി പോലീസ് സ്റ്റേഷൻ പ്രദേശത്തുള്ള റായ് ബുസുർഗ് പള്ളി എന്നറിയപ്പെടുന്ന കെട്ടിടമാണ് ബുൾഡോസർ പൊളിച്ചത്. ജനത വിവാഹ ഹാൾ ഉൾപ്പെടുന്ന ഈ കെട്ടിടം അനധികൃതമായി നിർമ്മിച്ചതാണെന്നും കുളത്തിനരികെ നിർമ്മിച്ച കെട്ടിടം ഗ്രാമത്തിൽ വെള്ളക്കെട്ടിന് കാരണമായെന്നും ജില്ലാ മജിസ്ട്രേറ്റ് ഡോ. രാജേന്ദ്ര പെൻസിയ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പറഞ്ഞു.
ഇതു സംബന്ധിച്ച് എല്ലാ കക്ഷികളുടെയും അഭിപ്രായവുൃം നിലപാടും കേട്ടതിനു ശേഷമാണ് പൊളിച്ചുമാറ്റൽ ഉത്തരവ് പാസാക്കിയതെന്നും അതിൽ അപ്പീൽ നൽകിയിട്ടില്ലെന്നും ഭരണകൂടം ചൂണ്ടിക്കാട്ടി. ക്രമസമാധാന പാലനത്തിനായി പോലീസിന്റെയും സർക്കാർ ഉദ്യോഗസ്ഥരുടെയും കനത്ത വിന്യാസമുണ്ടായിരുന്നു. ബുൾഡോസറുകൾ ഉപയോഗിച്ചാണ് പൊളിക്കൽ നടത്തിയത്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ, ഓപ്പറേഷൻ സമയത്ത് ഗ്രാമവാസികൾ അവരുടെ വീടുകളിൽ തന്നെ തുടരാൻ അധികാരികൾ നിർദ്ദേശിച്ചിട്ടുണ്ട്.