ഹരിദ്വാർ : റൂർക്കിയിൽ പാമ്പിൻ വിഷം അനധികൃതമായി വിൽക്കുന്നതിനെതിരെ നടപടിയെടുത്ത് വനം വകുപ്പ്. ഖഞ്ചർപൂർ പ്രദേശത്ത് പാമ്പിൻ വിഷം അനധികൃതമായി വിൽക്കുന്നതായി പരാതി ലഭിച്ചതിനെത്തുടർന്ന് വനംവകുപ്പ് സംഘം വെയർഹൗസിൽ റെയ്ഡ് നടത്തി 86 വിഷപ്പാമ്പുകളെ കണ്ടെടുത്തു. ഇതിൽ മൂർഖൻ, അണലി ഇനത്തിൽപ്പെട്ട പാമ്പുകളും ഉൾപ്പെടുന്നുണ്ട്.
പീപ്പിൾ ഫോർ ആനിമൽസ് ഓർഗനൈസേഷനിലെ പരാതിക്കാരനായ ഗൗരവ് ഗുപ്തയുടെ വിവരമനുസരിച്ച് വനംവകുപ്പ് സംഘം ഖഞ്ചർപൂരിലെ ഒരു വെയർഹൗസിൽ എത്തി പാമ്പുകളെ കണ്ടെത്തുകയായിരുന്നു. വെയർഹൗസ് ഉടമയെ സ്ഥലത്തു കണ്ടെത്താനായില്ല. പിഎഫ്എയുടെ പരാതിയിലാണ് റെയ്ഡ് നടത്തിയത്. വന്യജീവി നിയമപ്രകാരം കർശന നടപടി സ്വീകരിക്കും.
അതേ സമയം പീപ്പിൾ ഫോർ ആനിമൽസിലെ പരാതിക്കാരൻ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിമർശിച്ചു. ഇത്രയും വലിയ ഒരു നിയമവിരുദ്ധ ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന ഇത്തരക്കാർ എങ്ങനെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെടാതെ രക്ഷപ്പെട്ടതെന്ന് അവർ ചോദിച്ചു.
പരാതിയെത്തുടർന്ന് ആദ്യം സ്ഥലം റെയ്ഡ് ചെയ്യാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ മടിച്ചു. പിന്നീട് സ്ഥലം റെയ്ഡ് ചെയ്തു. അപ്പോഴേക്കും ഈ ബിസിനസിന്റെ മുഖ്യ സൂത്രധാരൻ കോടിക്കണക്കിന് രൂപയുടെ പാമ്പിന്റെ വിഷവുമായി രക്ഷപ്പെട്ടിരുന്നു. വനം വകുപ്പിന്റെ മൂക്കിനു താഴെ വർഷങ്ങളായി ഈ ബിസിനസ്സ് നടക്കുന്നുണ്ടെന്ന് പരാതിക്കാരൻ ആരോപിക്കുന്നു.