• Thu. Mar 19th, 2026

24×7 Live News

Apdin News

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, കൂട്ടരാജി; കുട്ടനാട്ടില്‍ വിമത സ്ഥാനാര്‍ത്ഥി രംഗത്ത്, സീറ്റ് വിറ്റെന്ന് ആരോപണം

Byadmin

Mar 19, 2026



ആലപ്പുഴ: കുട്ടനാട്ടിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പ്രതിഷേധിച്ച് കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതാക്കള്‍ രാജിവച്ചു. കോണ്‍ഗ്രസിലെ എല്ലാ സ്ഥാനങ്ങളും രാജിവച്ചതായി വിമത നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് സ്വതന്ത്രനായി മത്സരിക്കും. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞാണ് സജി ജോസഫ് പ്രതികരിച്ചത്. സജി ജോസഫിനു പിന്തുണ അറിയിച്ചു ഡിസിസി ജനറല്‍ സെക്രട്ടറി കെ. ഗോപകുമാറും മൂന്നു ജില്ലാ കമ്മിറ്റിയംഗങ്ങളും കോണ്‍ഗ്രസില്‍ നിന്നു രാജിവച്ചു.

കുട്ടനാട്ടിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ചാണ് ഡിസിസി ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ രാജിവച്ചത്. രാജിക്കത്ത് ഡിസിസി പ്രസിഡന്റിന് കൈമാറിയതായി നേതാക്കള്‍ അറിയിച്ചു. കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് വിറ്റുവെന്നാണ് ആരോപണം. പേയ്‌മെന്റ് സീറ്റുകള്‍ ഉണ്ടാവില്ലെന്ന് നേതൃത്വം ഉറപ്പ് തന്നിരുന്നു. കുട്ടനാട്ടുകാരനായ സ്ഥാനാര്‍ത്ഥി ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കിയെന്നും കുട്ടനാട്ടുകാരുടെ ആവശ്യം അവഗണിച്ചെന്നും സജി ജോസഫ് പറഞ്ഞു. കുട്ടനാടിനെ വില്‍പനച്ചരക്കാക്കാന്‍ അനുവദിക്കില്ല. ഇവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണ് മത്സരിക്കുന്നതെന്ന് സജി ജോസഫ് പറഞ്ഞു.

കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുക്കുമെന്ന് നേതാക്കള്‍ ഉറപ്പ് നല്‍കിയിരുന്നു. വേദനയോടെയാണ് തീരുമാനമെടുത്തത്. കുട്ടനാട്ടിലെ ജനങ്ങള്‍ തെറ്റ് തിരുത്തും. ഞാന്‍ അവരുടെ സ്ഥാനാര്‍ത്ഥിയാണ്. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. ഇടതുവലതു മുന്നണികളിലും പേമെന്റ് സീറ്റ് ആണ്. രണ്ട് സാമ്പത്തിക ശക്തികള്‍ക്കെതിരേയാണ് മത്സരിക്കുന്നത്. ഇന്ന് പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പോയി പുഷ്പാര്‍ച്ചന നടത്തുമെന്നും തുടര്‍ന്ന് പ്രചാരണത്തിലേക്ക് കടക്കുമെന്നും സജി ജോസഫ് പറഞ്ഞു.
കുട്ടനാട്ടില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ റെജി ചെറിയാനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി, ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി സന്തോഷ് ശാന്തി (എന്‍ഡിഎ), എന്‍സിപി നേതാവ് തോമസ് കെ. തോമസ് (എല്‍ഡിഎഫ്) എന്നിവര്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു.

By admin