
ക്വാലാലംപൂര്‍: കോണ്‍ഗ്രസ് ഭരണത്തിലിരിക്കുമ്പോള്‍ രാജ്യത്തോട് യാതൊരു കൂറുമില്ലാതെ ഒപ്പുവെച്ച ആസിയാന്‍-ഇന്ത്യ വ്യാപാരക്കരാര്‍ പുതുക്കാന്‍ മോദി മലേഷ്യയുമായി ധാരണയിലെത്തി. 2009ല്‍ ആണ് ആസിയാന്‍-ഇന്ത്യ ചരക്ക് വ്യാപാരക്കരാര്‍ ഒപ്പുവെച്ചത്. 2010 ജനുവരി ഒന്ന് മുതല്‍ ഈ കരാര്‍ നിലവില്‍ വന്നു. കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കാലത്തായിരുന്നു ഈ കരാര്‍ ഉണ്ടാക്കിയത്. അന്ന് മന്‍മോഹന്‍സിങ്ങായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി.
പത്ത് ആസിയാന്‍ രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാറായിരുന്നു ഇത്. മലേഷ്യ, ഇന്തോനേഷ്യ, കമ്പോഡിയ, ലാവോസ്, ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍, തായ് ലാന്‍റ് , മ്യാന്‍മര്‍, വിയറ്റ്നാം എന്നിവ ഉള്‍പ്പെടെയുള്ള പത്ത് രാജ്യങ്ങളാണ് ആസിയാനിലെ അംഗങ്ങള്‍. പല ആസിയാന്‍ രാജ്യങ്ങളും ചൈനയില്‍ നിര്‍മ്മിച്ച ചരക്ക് ഈ സ്വതന്ത്രവ്യാപാരക്കരാറിന്റെ മറവില്‍ വന്‍തോതില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയായിരുന്നു. ഇക്കാരത്താല്‍, ആസിയാന്‍ കരാര്‍ മൂലം ഇന്ത്യയുടെ വ്യാപാരകമ്മി വര്‍ധിച്ചുകൊണ്ടേയിരുന്നു.
അതായത് ഇന്ത്യയില്‍ നിന്നും ആസിയാന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയേക്കാള്‍ കൂടുതലായി ആസിയാന്‍ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതി. ഇത് വ്യാപാരത്തെ ഇന്ത്യയ്‌ക്കെതിരാക്കി മാറ്റി. 2016-17ല്‍ 966 കോടി ഡോളര്‍ ആയിരുന്നു ആസിയാന്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാരകമ്മി എങ്കില്‍ ഇത് 2022-23 ആകുമ്പോഴേക്കും 4300 കോടി ഡോളര്‍ ആയി ഉയര്‍ന്നു. യു പി എ ഭരണകാലത്തുണ്ടാക്കിയ ആസിയാൻ കരാർ കേരളത്തിലടക്കം വലിയ എതിർപ്പിന് ഇടയാക്കിയിരുന്നു.
ആസിയാന്‍ വ്യാപാരക്കരാർ പുതുക്കുന്നത് കഴിഞ്ഞ വർഷം ഡിസംബറിൽ പുർത്തിയാക്കാനിരുന്നെങ്കിലും ഇത് അഞ്ചോ ആറോ മാസം കൂടി നീളും എന്നാണ് സൂചന. ചരക്കിന്റെ ഉത്ഭവസ്ഥാനം കര്‍ശനമായി പരിശോധിക്കാനാണ് മോദിയുടെ തീരുമാനം. അങ്ങിനെ വന്നാല്‍ ചൈനയില്‍ നിര്‍മ്മിച്ച ചരക്ക് ഈ രാജ്യങ്ങള്‍ക്ക് ഇന്ത്യയില്‍ കൂട്ടത്തോടെ തള്ളാന്‍ കഴിയില്ല. മാത്രമല്ല, ഇന്ത്യയില്‍ നിന്നും കൂടുതല്‍ ചരക്കുകള്‍ ഈ രാജ്യത്തേക്ക് കയറ്റുമതി ചെയ്യാനുള്ള സാധ്യതകള്‍ പരിശോധിക്കും. പല ഇന്ത്യന്‍ ചരക്കുകള്‍ക്ക് മേലെയും ആസിയാന്‍ രാജ്യങ്ങള്‍ വ്യാപാരവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇത് നീക്കുക വഴി ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ധിപ്പിക്കാനാണ് ആലോചന. അങ്ങിനെ ആസിയാന്‍ രാജ്യങ്ങളുമായുള്ള വ്യാപാരക്കമ്മി കുറയ്‌ക്കുകയാണ് മോദി ലക്ഷ്യമാക്കുന്നത്. ഇന്ത്യയുടെ ചെറുകിട-ഇടത്തരം ബിസിനസുകാര്‍ക്ക് ഗുണം ചെയ്യാവുന്ന രീതിയില്‍ 15 വര്‍ഷം മുന്‍പ് ഒപ്പുവെച്ച ഈ കരാറിനെ മാറ്റിമറിച്ച് കൂടുതല്‍ സുതാര്യമാക്കാനാണ് മോദി സര്‍ക്കാരിന്റെ നീക്കം.
അമേരിക്കയുമായി അടക്കം വ്യാപാര കരാർ ഒപ്പു വച്ച സാഹചര്യത്തിൽ ഇന്ത്യയ്‌ക്ക് കൂടി ഗുണം ചെയ്യുന്ന രീതിയിൽ ആസിയാൻ കരാർ പൊളിച്ചെഴുതാനാണ് ശ്രമം. ഈ വർഷം തന്നെ കരാർ പുതുക്കും എന്ന സൂചനയാണ് പ്രധാനമന്ത്രി ഞായറാഴ്ച നൽകിയത്.