• Fri. Mar 13th, 2026

24×7 Live News

Apdin News

കോന്നി മെഡിക്കല്‍ കോളജ് അത്യാസന്ന നിലയില്‍; രോഗികള്‍ക്ക് ഡോക്ടര്‍ നല്‍കിയ മുന്നറിയിപ്പ് സത്യം

Byadmin

Mar 13, 2026



പത്തനംതിട്ട: രോഗികള്‍ക്കു മുന്നറിയിപ്പായി കോന്നി മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ ദിവസം ജനറല്‍ സര്‍ജന്‍ ഡോ. ശിവപ്രസാദ് പതിച്ച നോട്ടീസില്‍ തെളിഞ്ഞത് കെടുകാര്യസ്ഥതയുടെയും ദുരിതത്തിന്റെയും നേര്‍ചിത്രം.

സത്യം തുറന്നുകാട്ടിയ ശിവപ്രസാദിനെതിരെ പ്രതികാരനടപടിക്ക് ഒരുങ്ങുകയാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതിന്റെ ഭാഗമായി ഡോ. ശിവപ്രസാദിനോട് ആശുപത്രി സൂപ്രണ്ട് വിശദീകരണം തേടി. എന്നാല്‍ മറുപടി നല്‍കാതെ ഇന്നലെ ഡോ. ശിവപ്രസാദ് അഞ്ച് ശസ്ത്രക്രിയകള്‍ നടത്തി രോഗികളോട് തനിക്കുള്ള പ്രതിബദ്ധത വ്യക്തമാക്കുകയാണ് ചെയ്തത്. ഇല്ലായ്‌മകളാല്‍ നട്ടംതിരിയുന്ന മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയകള്‍ നടക്കുന്നത് ഡോ. ശിവപ്രസാദിന്റെ കഴിവുകൊണ്ടാണെന്ന് ജീവനക്കാരും സമ്മതിക്കുന്നു.

കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയകള്‍ നടന്നിരുന്നത്. കഴിഞ്ഞ ദിവസം ഈ സൗകര്യം കൂടി ഇല്ലാതായതോടെ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ അടക്കമുള്ള അടിയന്തര ചികിത്സാ സംവിധാനങ്ങള്‍ ആകെ പ്രതിസന്ധിയിലായി.

മെഡിക്കല്‍ കോളജില്‍ വേണ്ടത്ര ജീവനക്കാരോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ല. ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയാണ് ഡോ. ശിവപ്രസാദ് ആശുപത്രി നോട്ടീസ് ബോര്‍ഡില്‍ മുന്നറിയിപ്പു കുറിപ്പ് പതിച്ചത്. സൂപ്രണ്ട് ഇടപെട്ട് നോട്ടീസ് കീറിക്കളഞ്ഞെങ്കിലും മെഡി. കോളജിന്റെ ദുരവസ്ഥ അധികൃതരേയും രോഗികളേയും ബോധ്യപ്പെടുത്താന്‍ ഇത് ഇടയാക്കി.
നേരത്തെ ഒരു കുട്ടിയുടെ ഒടിഞ്ഞ കൈക്ക് ഇട്ട പ്ലാസ്റ്റര്‍ ഊരിയപ്പോള്‍ കൈ വളഞ്ഞതു ചൂണ്ടിക്കാട്ടിയാണ് ആരോഗ്യമന്ത്രി ശിവപ്രസാദിനെതിരെ രംഗത്തു വന്നിരിക്കുന്നത്.

ആശുപത്രിയുടെ ശോച്യാവസ്ഥ തുറന്നകാട്ടുന്ന എട്ട് വിവരങ്ങളാണ് നോട്ടീസില്‍ ഉണ്ടായിരുന്നത്. ഇവ എട്ടും സത്യമാണെന്ന് ജീവനക്കാര്‍ പറയുന്നു. ആശുപത്രിയില്‍ ചികിത്സ തേടുന്ന രോഗികളും ബന്ധുക്കളും അറിയേണ്ട വസ്തുതകളാണ് നോട്ടീസിലുള്ളത്. അപര്യാപ്തകള്‍ ഏറെയുള്ളതിനാല്‍ ശസ്ത്രക്രിയക്കിടെ മരണം വരെ സംഭവിക്കാന്‍ സാധ്യത ഉണ്ടെന്നതു മുന്‍കൂട്ടി അറിയിക്കുകയാണ് ഡോക്ടര്‍ ചെയ്തത്.

മെഡിക്കല്‍ കോളജ് ആണങ്കിലും വിദഗ്ധ ഡോക്ടര്‍മാര്‍ ഇവിടെ കുറവാണ്. തീവ്രപരിചരണത്തിന് സുസജ്ജ സംവിധാനങ്ങളില്ല. ആധുനിക ചികിത്സാ സംവിധാനങ്ങളും ഉപകരണങ്ങളുമില്ല. വൈകിട്ട 5ന് ശേഷം ഫാര്‍മസി പ്രവര്‍ത്തിക്കില്ല. വന്യമൃഗ ശല്യം പരിസരത്തുണ്ട്. രോഗികള്‍ സ്വന്തം ഉത്തരവാദിത്തത്തോടെ വേണം ചികിത്സയ്‌ക്ക് എത്താന്‍ എന്നീ കാര്യങ്ങളായിരുന്നു നോട്ടീസില്‍ ഉണ്ടായിരുന്നത്.

2020-ല്‍ ആണ് കോന്നി മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് ഐ പി വിഭാഗം ആരംഭിച്ചെങ്കിലും കിടത്തി ചികിത്സ പൂര്‍ണ തോതില്‍ തുടങ്ങിയിട്ടില്ല. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ അടിയന്തര ചികിത്സ തേടി എത്തുന്നവരെ തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളജുകളിലേക്കൊ സ്വകാര്യ ആശുപത്രികളിലേക്കൊ പറഞ്ഞു വിടുകയാണ് പതിവ്.

പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനാല്‍ പത്തനംതിട്ട ജനല്‍ ആശുപത്രിയിലെ ഗൈനക്കോളജി, ശസ്ത്രക്രിയാ വിഭാഗങ്ങള്‍ കഴിഞ്ഞ വര്‍ഷം കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇപ്പോള്‍ ജനറല്‍ ആശുപത്രി കെട്ടിട നിര്‍മ്മാണം ഏറെക്കുറെ പൂര്‍ത്തിയായതിനാല്‍ കഴിഞ്ഞ ദിവസം ഗൈനക്കോളജി വിഭാഗവും ശസ്ത്രക്രിയാ വിഭാഗവും പത്തനംതിട്ടയിലേക്കു മാറ്റി. ഇതോടെ കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയുടെ നില കൂടുതല്‍ പരിതാപകരമായിരിക്കുകയാണ്.

By admin