
ലഹോർ: ഇന്ത്യയിൽ നടക്കാനിരിക്കുന്ന 2026ലെ ടി20 ലോകകപ്പിനെതിരെ ക്രിക്കറ്റ് ജിഹാദ് കൊണ്ടുവരാന്‍ പാകിസ്ഥാന്റെ ആഹ്വാനം. ടി20 ലോകകപ്പില്‍ നിന്നും ബംഗ്ലാദേശ് പിന്മാറിയതുപോലെ പാകിസ്ഥാനും ഇന്ത്യയിലെ ലോകകപ്പ് ബഹിഷ്കരിക്കണമെന്ന അഭിപ്രായപ്രകടനവുമായി റാഷിദ് ലത്തീഫ്. മുൻ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകനാണ് റാഷിദ് ലത്തീഫ്.
നിലവിലെ ക്രിക്കറ്റ് ക്രമത്തെ വെല്ലുവിളിക്കാൻ ഇതിലും നല്ലൊരു അവസരം പാകിസ്ഥാന് വീണ് ലഭിക്കില്ലെന്നും ഇത് മുതലാക്കണമെന്നും റാഷിദ് ലത്തീഫ് പറഞ്ഞു. ഐസിസിയുടെ നിലവിലെ പ്രവർത്തനരീതിയെ ചോദ്യം ചെയ്യാനുള്ള വലിയ അവസരമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ഇന്ത്യ-പാകിസ്ഥാൻ മത്സരം നടന്നില്ലെങ്കിൽ ലോകകപ്പിന്റെ 50 ശതമാനം മൂല്യവും നഷ്ടപ്പെടും. ലോകകപ്പ് തന്നെ സ്തംഭിപ്പിക്കാൻ പാകിസ്ഥാന് സാധിക്കും’- ലത്തീഫ് പറഞ്ഞു.
“ബംഗ്ലാദേശിന്റെ സുരക്ഷാ ആശങ്കകൾ ന്യായമാണ്, ഐസിസി എങ്ങനെയാണ് ഇന്ത്യയിൽ ഒരു അപകടവുമില്ലെന്ന് ഉറപ്പുനൽകുന്നത്? ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളിൽ പോലും അത്തരമൊരു ഉറപ്പ് നൽകാൻ ആർക്കും സാധിക്കില്ല”- ഐസിസിയെ വിമർശിച്ചു കൊണ്ട് റാഷിദ് ലത്തീഫ് പറയുന്നു.
ഇതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പിന്റെ ശോഭ കെടുത്തുക എന്നതാണ് ശത്രുക്കളുടെ ലക്ഷ്യം. ബംഗ്ലാദേശ് അതിന് ഒരുങ്ങിക്കഴിഞ്ഞു. ഇനി പാകിസ്ഥാനെക്കൂടി അതിനൊപ്പം ചേര്ക്കാനാണ് ചില ജിഹാദി ചിന്താഗതിക്കാരായ ക്രിക്കറ്റ് താരങ്ങള്‍ ശ്രമിക്കുന്നത്.
ഇന്ത്യയ്‌ക്കകത്ത് നിന്നു തന്നെയുള്ള ഇന്ത്യയുടെ ശത്രുക്കള്‍ ആണ് റാഷിദ് ലത്തീഫിനെപ്പോലുള്ളവരെ ഇളക്കിവിടുന്നതെന്ന് കരുതുന്നു. അമിത് ഷായേയും മകന്‍ ജയ് ഷായെയും റാഷിദ് ലത്തീഫ് വിമര്‍ശിക്കുന്നത് ചിലരുടെ അജണ്ടയുടെ ഭാഗമായിട്ടാണെന്നും കരുതപ്പെടുന്നു. എന്നാൽ ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പ് ബഹിഷ്കരിക്കുന്ന കാര്യത്തിൽ പാകിസ്ഥാൻ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോർഡ് ഇതുവരെ ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ല.
ഐസിസി നൽകിയ 24 മണിക്കൂറിനകം ടി20 ലോകകപ്പില്‍ പങ്കെടുക്കുമോ ഇല്ലയോ എന്നത് സംബന്ധിച്ച് മറുപടി നൽകാത്തതിനെത്തുടർന്ന് ബംഗ്ലാദേശിനെ ടൂർണമെന്‍റിൽ നിന്ന് നീക്കം ചെയ്തു. പകരം സ്കോട്ട്‌ലൻഡിനെ ഉൾപ്പെടുത്താൻ ഐസിസി തീരുമാനിച്ചിട്ടുണ്ട്. ബംഗ്ലാദേശിന്റെ ആവശ്യങ്ങളെ ഐസിസി യോഗത്തിൽ പാകിസ്ഥാന്‍ പിന്തുണച്ചിരുന്നു.